എന്താണ് പിഎം ശ്രീ പദ്ധതി? കേന്ദ്രഫണ്ടുകള്‍ കിട്ടാന്‍ ഈ പദ്ധതി അനിവാര്യമാണോ?
സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒപ്പുവെച്ച പിഎം ശ്രീ പദ്ധതി എന്താണ്? പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ? കേന്ദ്രഫണ്ടുകള്‍ കിട്ടണമെങ്കില്‍ ഈ പദ്ധതി അത്യാവശ്യമാണോ? വിദ്യാഭ്യാസ മേഖലയില്‍ ഈ പദ്ധതി അനിവാര്യമാണോ?
2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ എജ്യുക്കേഷന്‍ പോളിസി (എന്‍ഇപിയുടെ) ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളെ ഇതിനായി തെരഞ്ഞെടുക്കും. 27,360 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുക, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങളായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇവയെല്ലാം 2020ലെ എന്‍ഇപിയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
കേടുപാടുകള്‍ ഇല്ലാത്ത സ്‌കൂള്‍ കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ടോയ്‌ലെറ്റ് വീതമെങ്കിലും ഉണ്ടാവണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി റാമ്പുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശിച്ചിരുന്നു. ഇവ പ്രകാരമുള്ള ചാലഞ്ച് മോഡ് വഴിയാണ് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, അധ്യാപകര്‍ തുടങ്ങിയ അടക്കമുള്ള മറ്റു മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌കോറുകളും ഏര്‍പ്പെടുത്തി. നഗര പ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.
പദ്ധതിയുടെ നടത്തിപ്പിന് 60-40 എന്ന അനുപാതത്തിലായിരിക്കും ഫണ്ട് അനുവദിക്കുക. അതായത് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നല്‍കണം. ഒരു സ്‌കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. ഈ സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്‌കൂളിന്റെ പേരിന് മുന്നിലായി പിഎം ശ്രീ എന്ന് ചേര്‍ക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. സ്‌കൂളുകളില്‍ സംസ്ഥാന സിലബസ് ആയിരിക്കില്ല. എന്‍സിഇആര്‍ടി സിലബസ് ആയിരിക്കും നടപ്പിലാക്കുക.
ശാസ്ത്ര വിഷയങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നിവയില്‍ പ്രത്യേക ഊന്നല്‍ നല്‍കും, ഗ്രൗണ്ട് അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും, സയന്‍സ് സര്‍ക്കിള്‍, ഗണിത സര്‍ക്കിള്‍ തുടങ്ങിയവ നടപ്പാക്കും. കൃഷിയുടെ പ്രോത്സാഹനത്തിനായി ഹരിത വിദ്യാലയയും പരിസ്ഥിതി, ജലസംരക്ഷണം തുടങ്ങിയവയ്ക്കായുള്ള പാഠ്യ പരിപാടികള്‍ എന്നിവ നടപ്പിലാക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങള്‍.
എന്‍ഇപി അഥവാ നാഷണല്‍ എജ്യുക്കേഷന്‍ പോളിസിയുടെ ഫ്രെയിംവര്‍ക്കിലുള്ള പദ്ധതി ആയതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് ഇടതു പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ത്തിയിരുന്നു. എന്‍സിഇആര്‍ടി സിലബസില്‍ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി കൊണ്ടുവന്ന മാറ്റങ്ങള്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരുന്നുവെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ചരിത്രത്തെ കാവിവല്‍ക്കരിക്കുന്ന സമീപനമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
പദ്ധതിയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പു വെക്കേണ്ടതായുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നയം ഏറെക്കുറെ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന വിമര്‍ശനം ഇടതു പാര്‍ട്ടികളാണ് പ്രധാനമായും ഉയര്‍ത്തിയത്. വിദ്യാഭ്യാസത്തില്‍ സ്വകാര്യവത്കരണവും വര്‍ഗ്ഗീയവത്കരണവും പ്രോസ്താഹിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ഇടതുപക്ഷം നിലപാടെടുത്തു. 1986ലെ വിദ്യാഭ്യാസ നയം പൊളിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ 2020ല്‍ എന്‍ഇപി അവതരിപ്പിച്ചത്. പുതിയ നയത്തിലെ ഹിന്ദിക്കും സംസ്‌കൃതത്തിനും പ്രാധാന്യം നല്‍കുന്ന ത്രിഭാഷാ നയത്തിനെതിരെയാണ് തമിഴ്‌നാട് രംഗത്തെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നയമാണ് ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് ആരോപിച്ചു. പദ്ധതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്.
എസ്എസ്‌കെ ഫണ്ട് അടക്കം 1500 കോടി രൂപയോളം പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഫണ്ട് പാഴാക്കാന്‍ കഴിയാത്തതിനാലാണ് ഒപ്പ് വെച്ചതെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നല്‍കിയ വിശദീകരണം. ഈ ഫണ്ടുകള്‍ പദ്ധതിയില്‍ ഒപ്പ് വെച്ചതിനാല്‍ ഉടന്‍ ലഭിക്കുമെന്നും മന്ത്രി അവകാശപ്പെടുന്നു. ഫണ്ടുകള്‍ ലഭിക്കാനുളള തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നും മന്ത്രി പറയുന്നു. എന്നാല്‍ എന്‍ഇപി ഫ്രെയിംവര്‍ക്കിന് ഉള്ളിലുള്ള പിഎം ശ്രീയില്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ എന്‍ഇപി നടപ്പാക്കേണ്ടി വരും. അത് നടപ്പാക്കാതെ മുന്നോട്ടു പോകാന്‍ എങ്ങനെ കഴിയും എന്നതാണ് പ്രധാന ചോദ്യം.
