നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത നിരൂപണശാഖയാണ് താരതമ്യ പഠനം.വ്യത്യസ്ത ഭാഷകളില്‍,സംസ്‌കാരത്തില്‍ എഴുതപ്പെട്ട കൃതികള്‍ക്കു തമ്മിലുള്ള ആന്തരികമായ പൊതുബന്ധത്തെ അന്വേഷിച്ചറിയലാണിത്.വായനയും ചിന്തകളും ദര്‍ശനങ്ങളുംആഴത്തില്‍ ഉണ്ടാവുമ്പോഴേ ഇത്തരത്തില്‍ താരതമ്യം നടത്താന്‍ കഴിയുകയുള്ളൂ.സാഹിത്യത്തിലും സിനിമയിലുമെല്ലാംതന്നെ അത്തരം അപൂര്‍വ്വമായ ചേര്‍ച്ചകള്‍ കണ്ടെടുക്കാന്‍ കഴിയും.ഡോ ശ്രീകല മുല്ലശ്ശേരിയുടെ അത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്ന പുസ്തകം അത്തരം ചിന്തകളുടെ ഒരു സമാഹാരമാണ്.
കൗമാരകാലത്ത് നേരിട്ട ക്രൂരമായ ലൈംഗികാക്രമണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് അനീതികള്‍ക്കെതിരെ പോരാടുന്ന ഡോ സുനീത കൃഷ്ണന്റെ ഞെട്ടിപ്പിക്കുന്ന അനുഭവക്കുറിപ്പിലൂടെയാണ് ലേഖനം തുടങ്ങുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അനീതികളാണ് ആദ്യത്തെ അദ്ധ്യായത്തില്‍ ചര്‍ച്ചാവിഷയമാക്കുന്നത്.ടോള്‍സ്‌റ്റോയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്,പൗലോ കൊയ്‌ലോയുടെ ഇലവന്‍ മിനുട്ട്‌സ്,നളിനി ജമീലയുടെ ആത്മകഥ,എം മുകുന്ദന്റെ വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്നിങ്ങനെ പല ഭാഷകളില്‍,പല കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട രചനകളുടെ പൊതുസ്വഭാവമാണ് ശ്രീകല അന്വേഷിക്കുന്നത്.ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഇവയിലെല്ലാം തന്നെ അപൂര്‍വ്വമായ സമാനതകള്‍ കാണാനാവും.
ലൈംഗിക തൊഴിലാളികളെ മാത്രമല്ല,പീഢനത്തിന് ഇരയായ സ്ത്രീകളെപ്പോലും കുറ്റവാളികളും പിഴയുമായി കാണുന്ന സമൂഹത്തെയാണ് പൊതുവായി കാണാനാവുന്നത്.കത്യുഷ മാസ്ലേവയില്‍ തുടങ്ങി മരിയയിലൂടെ നളിനി ജമീലയില്‍ എത്തുമ്പോഴും അത്തരം സ്ത്രീകള്‍ എന്നു തന്നെയാണ് അവരെ സമൂഹം അഭിസംബോധന ചെയ്യുന്നത്.പ്രണയം പോലും നിഷിദ്ധമായിത്തീരുന്ന അത്തരം സ്ത്രീകള്‍ക്ക് കഥാന്തരം എന്തു സംഭവിക്കുന്നുവെന്നാണ് ശ്രീകല അന്വേഷിക്കുന്നത്.അത്തരം സ്ത്രീകളുടെ സ്വപ്‌നങ്ങളും ജീവിത കാമനകളും പൂവണിയുന്ന കാലം എത്ര വിദൂരസ്ഥമാണെന്ന ആശങ്ക പങ്കുവെച്ചാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഡോ ഡെസ്മണ്ട് മോറിസിന്റെ ദ് നേക്കഡ് വിമണ്‍, ജീവന്‍ ജോബ് തോമസിന്റെ രതിരഹസ്യം എന്നീ കൃതികളിലൂടെ നോട്ടത്തിന്റെ വിവിധ ഭാവങ്ങളാണ് നോട്ടത്തിന്റെ ചില എത്തിനോട്ടങ്ങള്‍ എന്ന കുറിപ്പ് നോട്ടത്തിന്റെ ജൈവപരവും മനശ്ശാസ്ത്രപരവുമായ ഓര്‍മ്മപ്പെടുത്തലുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ സൗന്ദര്യാത്മകതക്കു തന്നെയാണ് പ്രാമുഖ്യമെന്ന് തിരിച്ചറിയുന്നു.അവനവനിലേക്കുള്ള ചില എത്തിനോട്ടങ്ങളിലൂടെ മാത്രമേ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനും തിരുത്താനുമാവൂ എന്നും ഗ്രന്ഥകാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ആണവദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ അവതരിപ്പിക്കുന്ന ഉള്ളുലക്കുന്ന ഒരു കുറിപ്പാണ് സ്വെറ്റ്‌ലാന കൂടംകുളത്തെ തൊട്ടുണര്‍ത്തുന്നു. വോയ്‌സസ് ഫ്രം ചെര്‍ണോബില്‍ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെ കൂടംകുളം ആണവനിലയവുമായി ബന്ധിപ്പിച്ചെഴുതിയ ഈ കുറിപ്പ് ഭീതിയുണര്‍ത്തുന്നതാണ്.സയന്‍സിനെ വെറുക്കുവെന്ന് ഇതുവായിക്കുന്നവര്‍ അറിയാതെയെങ്കിലും പറഞ്ഞുപോവും.ദുരന്തങ്ങള്‍ക്ക് കാലദേശങ്ങളോ വര്‍ഗ്ഗ വംശീയതയോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നില്ല എന്ന ചരിത്രപാഠമാണ് ഈ കുറിപ്പ് അനാവരണം ചെയ്യുന്നത്. ഷേക്‌സ്പിയറിന്റെ ഹാംലറ്റിനും ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാന്‍ മക് ഇവാന്റെ നട്ട് ഷെല്‍ എന്ന നോവലിനും പൊതുവായുള്ള ചിന്താധാരകളാണ് രണ്ട് ജന്മങ്ങളിലെ രണ്ട് ഹാംലറ്റുമാര്‍.ഗര്‍ഭസ്ഥശിശുവിന്റെ മനസ്സും ചിന്തകളും എന്ന വിഷയത്തെയാണ് ഈ കുറിപ്പില്‍ കൈകാര്യം ചെയ്യുന്നത്.
മഹാഭാരതത്തിലെ അഭിമന്യുവില്‍ത്തുടങ്ങി ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വ്യാപാരങ്ങള്‍ ഹാംലറ്റിലൂടെയും നട്ട് ഷെല്ലിലൂടെയും വികസിക്കുന്നത് കണ്ടെടുക്കുന്നത് കൗതുകകരമാണ്. ജീവിക്കുന്ന ചുറ്റുപാടില്‍ എത്ര വെന്നിക്കൊടികള്‍ പാറിച്ചാലും എത്രയെത്ര വീഴ്ചകള്‍ സംഭവിച്ചാലും നഷ്ടപ്പെടാതെ മാറോട് ചേര്‍ക്കുന്ന പറുദീസയാണ് അമ്മയെന്ന ജന്മകല്പനയെന്ന് നട്ട് ഷെല്ലിന്റെ വായനയിലൂടെ ശ്രീകല ഓര്‍മ്മിപ്പിക്കുന്നു. ടി പത്മനാഭന്‍ കഥകളിലെ സ്ത്രീകളെ അന്വേഷിക്കുന്ന കുറിപ്പാണ് പ്രകാശം പരത്തുന്ന പെണ്ണുങ്ങള്‍.നിശ്ശബ്ദത കൊണ്ട് പ്രകാശം പരത്തുന്ന ഓജസ്സുള്ള സ്ത്രീകളാണ് പത്മനാഭന്റെ കഥകളിലുള്ളത്. സ്ത്രീ പുരുഷ ബന്ധങ്ങളെ മൂല്യവത്തായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന കഥാകാരന്‍ സൃഷ്ടിച്ച ഓരോ സ്ത്രീയും തനതായ വ്യക്തിത്വമുള്ളവരാണ്.ഗൗരി മുതല്‍ മരയ വരെ നീളുന്ന സ്ത്രീകളിലൂടെ നടത്തുന്ന ഒരന്വേഷണമാണിത്. ബിനാലെയുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പാണ് മറ്റൊന്ന്.വിവിധ കലാകാരികളുടെ വിവിധ നുഭവങ്ങളിലൂടെ കടന്നു പോകുന്നൊരു കലായാത്രയാണീ കുറിപ്പ്.
ടോള്‍സ്‌റ്റോയുടെ വിജയങ്ങള്‍ക്കു പിന്നില്‍ മെഴുകുതിരിയായി എരിഞ്ഞമര്‍ന്ന സോഫിയയെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ സഖി അന്നയെക്കുറിച്ചുമുള്ള കുറിപ്പുകളുമുണ്ട്.വിശ്വപ്രശസ്തരായ എഴുത്തുകാരുടെ പിന്നില്‍ പ്രണയവും ഭ്രാന്തും ആകുലതകളും യാതനകളുമായി ഉരുകിത്തീര്‍ന്ന സഖികളെ വേണു വി ദേശത്തിന്റെ പുസ്തകവായനയിലൂടെ ശ്രീകല വായനക്കാര്‍ക്കുമുമ്പില്‍ തുറന്നു വെയ്ക്കുന്നു. വിവിധ ഭാഷകളിലും സംസ്‌കാരത്തിലുമുള്ള കൃതികളെയും വ്യക്തികളെയും കുറിച്ചാണ് ഇതിലെ കുറിപ്പുകള്‍ എങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ ദൃഷ്ടിയിലൂടെയാണ് അവയെ വായിച്ചെടുക്കുന്നത് എന്നതു തന്നെയാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം