തുടരും എന്ന സിനിമയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ക്രൂരതയും പ്രതികാരവും നിറച്ച ചിരി പിറന്നതിനെക്കുറിച്ച് നടൻ ഫർഹാൻ ഫാസിൽ. മോഹൻലാലിന് മുൻകൂട്ടി സൂചന നൽകാതെയാണ് ആ സീൻ ചിത്രീകരിച്ചതെന്ന് ഫർഹാൻ ഫാസിൽ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. നേരത്തെ ഒന്നും പ്രീപെയർ ചെയ്യാതെ വളരെ പെട്ടെന്ന് മോഹൻലാൽ ചെയ്ത ഷോട്ട് ആണ് ആ ചിരിയെന്നും അത് കണ്ട് അന്തം വിട്ടു പോയെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ ഫർഹാൻ.
ഫർഹാൻ ഫാസിൽ പറഞ്ഞത്
ആ ഷോട്ട് എടുക്കുന്നതിന് മുൻപ് ലാലേട്ടൻ തരുണിനോട് എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു. അപ്പോ തരുൺ ലാലേട്ടനോട് ആ സീനിൽ എന്റെ വിരൽ ഒടിച്ചിട്ട് അത് എൻജോയ് ചെയ്യണം എന്ന് പറഞ്ഞു. അതെല്ലാം അപ്പോഴാണ് ലാലേട്ടനോട് പറയുന്നത്, നേരത്തെ സൂചന ഒന്നും കൊടുത്തിട്ടില്ല. ഞാൻ ആണെങ്കിൽ ലാലേട്ടനിൽ നിന്ന് എന്താ വരാൻ പോകുന്നതെന്ന രീതിയിൽ വെയിറ്റ് ചെയ്തു നിൽക്കുവാണ്. ആക്ഷൻ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു, ഇപ്പോ ഏറ്റവും കൂടുതൽ വൈറലായ ആ ചിരി. അത് കണ്ട് അന്തം വിട്ടു ഞാൻ ഇങ്ങനെ നോക്കി ഇരുന്നുപോയി. ആ ചിരി മൂന്ന് നാല് സെക്കൻഡ് വന്നുപോകുള്ളൂ. അത് കഴിഞ്ഞും വേറെ സാധനങ്ങൾ ഉണ്ട്. കട്ട് വിളിച്ചതും ഞാൻ മോണിറ്ററിന് പുറകിലേക്ക് ഓടി ഏപ്രിൽ 25ന് റിലീസ് ചെയ്ത തുടരും ആഗോള കളക്ഷനിൽ 200 കോടി നേടി മുന്നേറുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്ന് 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.
45 കോടിക്ക് അടുത്താണ് കേരളത്തിൽ നിന്നുള്ള പ്രൊഡ്യൂസർ ഷെയർ. ഇന്ത്യക്ക് പുറത്ത് നിന്നുള്ള കളക്ഷനിലും 100 കോടിയോട് അടുക്കുകയാണ് സിനിമ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്ത് നിർമ്മിച്ച സിനിമയുടെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ്.