നടൻ ജയറാമുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് നടൻ സത്യരാജ്. തൻ ജയറാമും അടുത്ത സുഹൃത്തുക്കളാണ്. ആദ്യചിത്രമായ അപരന്‍ മുതല്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ട്. ജയറാം ചിത്രമായ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ താനായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ചെയ്തത്. ചിത്രത്തിലെ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാം സാറെ പോലെ ആയില്ലല്ലോ എന്ന് താൻ ചിന്തിക്കാമായിരുന്നു എന്ന് സത്യരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യരാജിന്റെ വാക്കുകൾ:
‘ജയറാം സാറിന്റെ ആദ്യചിത്രമായ അപരന്‍ മുതല്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണുന്നുണ്ട്. ജയറാം സാറും ഞാനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് അപാരമാണ്. ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നമ്മളെ എല്ലാവരെയും ഇമിറ്റേറ്റ് ചെയ്ത് കാണിച്ചേനെ. ഞങ്ങള്‍ രണ്ടുപേരുടെയും സീക്രട്ട് പരസ്പരം അറിയുന്ന വിധത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.
മാത്രമല്ല ഞാനദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എത്രയധികം വെറൈറ്റി ചിത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ജയറാം സാറിന്റെ ആദ്യകാലത്തെ ചിത്രങ്ങളില്‍ ചെയ്ത നായക വേഷങ്ങളെല്ലാം അത്രയും വെറൈറ്റിയാണ്. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഞാനായിരുന്നു അഭിനയിച്ചത്. ചിത്രത്തിലെ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാം സാറെ പോലെ ആയില്ലല്ലോ എന്നും ജയറാം സാറുമായി താരതമ്യം ചെയ്യുമോ എന്ന് എന്റെ മനസ്സിൽ വന്നിരുന്നു.