ഭരതൻ-എം.ടി. വാസുദേവൻ നായർ കൂട്ടുകെട്ടിന്റെ ക്ലാസിക്കൽ ചിത്രം വൈശാലി റീസ്റ്റോർ ചെയ്യുന്നതിന് ശ്രമിച്ചിരുന്നതായി ഛായാഗ്രാഹകൻ മധു അമ്പാട്ട്. എന്നാൽ ചിത്രം റീസ്റ്റോർ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും നിർമാതാവിന്റെ കുടുംബം സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റീസ്റ്റോർ ചെയ്യേണ്ട ഒരു വർക്കാണത്. അമരം റീസ്റ്റോർ ചെയ്തിരുന്നല്ലോ. അപ്പോൾ ഇതും റീസ്റ്റോർ ചെയ്യുന്നതിന് ഞങ്ങൾ ശ്രമിച്ചിരുന്നു. നിർമ്മാതാവായ രാമചന്ദ്രന്റെ മിസിസ്സ് അതിന് സമ്മതിക്കുന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ മകളോട് സംസാരിച്ച് നോക്കി. അമ്മ സമ്മതിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്,' മധു അമ്പാട്ട് പറഞ്ഞു.
ചിത്രത്തിന്റെ ദൃശ്യശൈലിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൈശാലിയുടെ ആദ്യഭാഗങ്ങളിൽ പച്ചയും നീലയും നിറങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും, ഭരതൻ മനസിൽ കണ്ടിരുന്ന ദൃശ്യഭാവം തനിക്ക് വ്യക്തമായി മനസ്സിലായിരുന്നുവെന്നും മധു അമ്പാട്ട് കൂട്ടിച്ചേർത്തു.
1989 ലാണ് വൈശാലി റിലീസ് ചെയ്യുന്നത്. സുപർണ ആനന്ദ്, സഞ്ജയ് മിത്ര, ബാബു ആന്റണി, നെടുമുടി വേണു, പാർവതി, അശോകൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം. എം. രാമചന്ദ്രൻ ആണ് ചിത്രം നിർമിച്ചത്.