POPULAR READ

‘ഡ്യൂട്ടിയാണ് ചെയ്തത്, അഭിനന്ദനങ്ങള്‍ ഇതിലും നന്നായി ജോലി ചെയ്യാനുള്ള പ്രചോദനമാണ്’; ഹോംഗാര്‍ഡ് കരുണാകരന്‍ പറയുന്നു 

കെ. പി.സബിന്‍

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപുകളിലെത്തി തന്റെ ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് അതിഥി തൊഴിലാളികളെ തെളിമയോടെ ബോധവല്‍ക്കരിച്ച ഹോംഗാര്‍ഡ് കരുണാകരന്‍ ദ ക്യുവിനോട്. തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളിലെത്തി സംശയനിവാരണം നടത്തുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന കരുണാകരന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സ്വദേശിയായ കാരക്കണ്ടി കരുണാകരന്‍ അതേക്കുറിച്ച് ദ ക്യുവിനോട് സംസാരിച്ചു.സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെത്തി അവരോട് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പിന്നാലെ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനവും വന്നു. മേപ്പയ്യൂര്‍ സിഐ അനൂപിന്റെ നിര്‍ദേശപ്രകാരമാണ് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ പോയി ബോധവല്‍ക്കരണം നടത്തുന്നത്. ഹിന്ദി അറിയാവുന്നതുകൊണ്ട് ഇത്തരം ചുമതലകള്‍ക്ക് നിയോഗിക്കാറുണ്ട്. മേപ്പയ്യൂര്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന സല്‍മാന്‍ ബില്‍ഡിംഗില്‍ 250 ഓളം അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. മേപ്പയ്യൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഷ്‌റഫിനൊപ്പമാണ് അവിടെയെത്തിയത്. പോയിക്കൊണ്ടിരുന്നതില്‍ ഏഴാമത്തെയോ എട്ടാമത്തെയോ സ്ഥലമായിരുന്നു അത്.

അവര്‍ക്ക് നിലവിലെ സാഹചര്യത്തെക്കുറിച്ച് അത്ര പിടിയുണ്ടായിരുന്നില്ല. എന്തോ അസുഖം പടരുന്നുണ്ട്. നാട്ടില്‍ പോകണമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ 14 വരെ എവിടേക്കും പോകാനാകില്ലെന്നും എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അവരോട് പറഞ്ഞു. കൊവിഡ് 19 എന്നാണ് വൈറസിന്റെ പേരെന്നും എന്ത് ആവശ്യമുണ്ടെങ്കിലും പൊലീസിനെ അറിയിച്ചാല്‍ ഉടന്‍ സൗകര്യങ്ങളെല്ലാം ഒരുക്കിത്തരാമെന്നും പറഞ്ഞു.ഭക്ഷണമോ, വെള്ളമോ,വസ്ത്രമോ എന്താണ് ആവശ്യമെങ്കിലും അറിയിച്ചാല്‍ സര്‍ക്കാരും പഞ്ചായത്തും അത് നിര്‍വഹിക്കുമെന്നും അവരെ ധരിപ്പിച്ചു.എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നിയാല്‍ സ്വയം ചികിത്സ നടത്തരുതെന്നും മാറി കിടക്കുകയും മറ്റുള്ളവര്‍ ആ വിവരം പൊലീസിലോ ഹെല്‍ത്ത് സെന്ററിലോ അറിയിക്കണമെന്നും നിര്‍ദേശിച്ചു. അങ്ങനെ ചെയ്താല്‍ അധികൃതര്‍ വാഹനവുമായി വന്ന് കൂട്ടിക്കൊണ്ടുപോയി സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും പറഞ്ഞു. അന്നത്തേക്കുള്ള ഭക്ഷണം മാത്രമാണ് ശേഷിക്കുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ജനമൈത്രി പൊലീസ് അവര്‍ക്കുള്ള അരിയും ഭക്ഷണസാധനങ്ങളും എത്തിക്കുകയും ചെയ്തു. കാര്യങ്ങള്‍ ബോധ്യപ്പെട്ട അതിഥി തൊഴിലാളികള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് വ്യക്തമാക്കി.

തന്റെ സംസാരം ഒപ്പമുണ്ടായിരുന്ന അഷ്‌റഫ് സര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വൈറലാകാന്‍ വേണ്ടി ചെയ്തതല്ല. ഡ്യൂട്ടിയാണ് ചെയ്തത്. നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്. വടകര റൂറല്‍ എസ്പി നേരിട്ട് വിളിച്ച് കോഴിക്കോട് ജില്ലയിലെ അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനത്തിന്റെ ചുമതല തന്നെ നല്‍കി. അതെല്ലാം, ഇനിയും കൂടുല്‍ നന്നായി ഈ ജോലി ചെയ്യാനുള്ള പ്രചോദനമാണെന്നും കരുണാകരന്‍ പറഞ്ഞു. ഇത്തരത്തില്‍ മറ്റുള്ള ഇടങ്ങളിലും അതിഥി തൊഴിലാളികളോട് വ്യക്തമായ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ പായിപ്പാട്ടെയും പെരിന്തല്‍മണ്ണയിലെയും പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും കരുണാകരന്‍ പറയുന്നു. ഇദ്ദേഹം 22 വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേനയില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ റിക്കവറി മെക്കാനിക്കായിരുന്നു. വിരമിച്ച് നാട്ടിലെത്തിയശേഷം കഴിഞ്ഞ 10 വര്‍ഷമായി ഹോംഗാര്‍ഡായി സേവനമനുഷ്ഠിക്കുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT