ദുബായില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കും. അടുത്തവർഷത്തോടെ സ്വയം നിയന്ത്രിത വാഹനങ്ങള്‍ (ഓട്ടോണോമസ്) വാഹനങ്ങള്‍ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി 50 ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണ ഓട്ടം അടുത്തമാസം ആരംഭിക്കും. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയുടെ ബെയ്ഡൂവിന്‍റെ അപ്പോളോ ഗോയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനുമായ മാതർ അല്‍ തായറുടെ സാന്നിദ്ധ്യത്തില്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജന്‍സി സിഇഒ അഹമ്മദ് ഹാഷി ബഹ്റൂസിയാനും ബെയ്ഡൂ മധ്യപൂർവ്വദേശമേഖല ജനറല്‍ മാനേജർ ലിയാങ് സാങ്ങ് എന്നിവർ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അപ്പോളോ ഗോയുടെ ഏറ്റവും പുതിയ മോഡലായ ആർ.ടി.6 (RT6) ആണ് ദുബായ് നിരത്തിലിറങ്ങുക. 40 സെന്‍സറുകള്‍ ഉള്‍പ്പടെ സ്വയം നിയന്ത്രിത ഗതാഗതത്തിന് പ്രത്യേക രൂപകല്‍പന ചെയ്ത മോഡലാണിത്. അടുത്ത മൂന്ന് വർഷത്തിനുളളില്‍ 1000 സ്വയം നിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.
വിവര ശേഖരണത്തിനും സുരക്ഷാ പരിശോധനയ്ക്കുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടോണോമസ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. 2030 ഓടെ സ്വയം നിയന്ത്രിത വാഹനങ്ങള്‍ 25 ശതമാനമാക്കുകയെന്നുളളതാണ് ദുബായ് ആർടിഎ ലക്ഷ്യമിടുന്നത്.