POPULAR READ

ബാബറി മസ്ജിദ് വിധി, ആര്‍ട്ടിക്കിള്‍ 370, മൂര്‍ച്ചയേറിയ ചോദ്യങ്ങളും മറുപടിയും; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബിബിസി അഭിമുഖം പൂര്‍ണ്ണരൂപം

ബാബറി മസ്ജിദ് വിധിന്യായം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭവന സന്ദര്‍ശനം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370യിലെ വിധി, പൗരത്വ ബില്‍, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളിലെ മൂര്‍ച്ചയുള്ള ചോദ്യങ്ങളായിരുന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡുമായുള്ള ബിബിസി അഭിമുഖത്തിന്റെ പ്രധാന പ്രത്യേകത. ഇവയ്ക്ക് ജസ്റ്റിസ് ചന്ദ്രചൂഡ് നല്‍കിയ മറുപടികളുടെ രീതിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ബിബിസി അവതാരകന്‍ സ്റ്റീഫന്‍ സാക്കര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡിന് ആയില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ബിബിസി ഹാര്‍ഡ്‌ടോക്കില്‍ സ്റ്റീഫന്‍ സാക്കറും ജസ്റ്റിസ് ചന്ദ്രചൂഡുമായി നടന്ന അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

സ്റ്റീഫന്‍ സാക്കര്‍: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ''ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം എനിക്ക് നേടാന്‍ കഴിഞ്ഞോ എന്ന് ചിന്തിക്കുകയാണ് ഞാന്‍'' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. ആ പറഞ്ഞതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ?

ഡി.വൈ ചന്ദ്രചൂഢ്: ഇക്കാര്യത്തില്‍ നിരവധി ഉത്തരങ്ങള്‍ ഭാവിയിലുണ്ടാകാമെന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും, ഞാന്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ആദ്യം, ഞാന്‍ ഒരു ജഡ്ജിയായി വിധികള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാരണം ചീഫ് ജസ്റ്റിസ് എന്നത് ഒരു ജഡ്ജിയുടെ പദവിയാണ്. അതിനൊപ്പം, ജഡ്ജി എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഭരണ മേധാവിയും ആകുന്നു. അതിനാല്‍, എന്റെ വിധികളിലൂടെ, ഭരണഘടനയുടെ പരിവര്‍ത്തന ശേഷിയെ പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിച്ചു. അത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

താങ്കളുടെ ഉത്തരം വലിയ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നതാണ്. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍, സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ അത്രയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന കേസുകളുടെ വൈവിധ്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ 75 വര്‍ഷങ്ങളില്‍, നീതിന്യായ സംവിധാനത്തിലേക്കുള്ള പ്രവേശനം വിപുലീകരിച്ചിട്ടുണ്ട്. ഏതൊരു പൗരനും കോടതിയെ സമീപിക്കാന്‍ കഴിയും. അതിനാല്‍ ഞങ്ങള്‍ ജഡ്ജിമാര്‍ സാധാരണ അപ്പീല്‍ കേസുകളും കൈകാര്യം ചെയ്യുന്നു. ഞങ്ങള്‍ അന്തിമ അപ്പീല്‍ കോടതിയാണ്, കൂടാതെ അന്തിമ ഭരണഘടനാ കോടതിയും ആകുന്നു.

ലോകത്തിലെതന്നെ ഏറ്റവും സുതാര്യവും സ്വീകാര്യവുമായ സംവിധാനമായി കോടതി മാറണമെന്ന ആഗ്രഹത്തെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്. സുപ്രീം കോടതിയുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ തത്സമയം സ്ട്രീം ചെയ്യാന്‍ താങ്കള്‍ തീരുമാനിച്ചത് ശ്ലാഘനീയമാണ്. ലോകത്ത് പല ഭാഗങ്ങളിലും ഈയൊരു മാതൃക ആരംഭിച്ചിട്ടു പോലുമില്ല. പക്ഷേ, ഇതൊരു ഗിമ്മിക്ക് ആണോ എന്നെനിക്ക് സംശയമുണ്ട്. കാരണം ഇന്ത്യയില്‍ നിയമവ്യവസ്ഥ ഇപ്പോഴും താങ്കളെപ്പോലെ ഉയര്‍ന്ന ജാതിയിലെ ഹിന്ദു പുരുഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് സത്യം. താങ്കളുടെ പിതാവും മുമ്പ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നുവല്ലോ. ഇതിലൊരു പ്രശ്നമില്ലേ, കുടുംബാധിപത്യം പോലെ?

അത് ശരിയല്ല, അങ്ങനെയല്ല. ഇന്ത്യന്‍ ജുഡീഷ്യറിയിലേക്കുള്ള ഏറ്റവും താഴെത്തട്ടിലെ നിയമനങ്ങള്‍ പരിശോധിക്കൂ. ജില്ലാ തലത്തിലെ കോടതികളാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനമെന്ന് പറയാം. നമ്മുടെ സംസ്ഥാനങ്ങളിലേക്ക് വരുന്ന പുതിയ നിയമനങ്ങളില്‍ 50% ത്തിലധികം സ്ത്രീകളാണ്. സ്ത്രീകളുടെ നിയമനം 60 അല്ലെങ്കില്‍ 70% വരെ ഉയരുന്ന സംസ്ഥാനങ്ങളുമുണ്ട്. ഇന്നത്തെ ഉയര്‍ന്ന ജുഡീഷ്യറി നിയമനത്തിന്റെ നിലയെ ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഞാന്‍ 2000ത്തിലാണ് ബെഞ്ചില്‍ ചേര്‍ന്നത്. റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് 25 വര്‍ഷത്തോളം എനിക്ക് സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞു. നിലവിലെ വിദ്യാഭ്യാസത്തിന്റെ ഒരു പരിധി എന്ന നിലയില്‍, പ്രത്യേകിച്ച് നിയമ വിദ്യാഭ്യാസം സ്ത്രീകളിലേക്ക് എത്തിയിരിക്കുന്നു. ലോ കോളജുകളിലെ ലിംഗ സന്തുലിതാവസ്ഥ ഇപ്പോള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഏറ്റവും താഴ്ന്ന തലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ ലിംഗ സന്തുലിതാവസ്ഥയെ സംബന്ധിച്ചിടത്തോളം, ജില്ലാ ജുഡീഷ്യല്‍ സംവിധാനത്തിലേക്ക് സ്ത്രീകള്‍ കൂടുതലായി വരുന്നതായി കാണാം. ഇവരാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സ്ത്രീകള്‍. കുടുംബാധിപത്യത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞത് ശരിയല്ല, അത് അങ്ങനെ പ്രവര്‍ത്തിക്കുന്നില്ല. എന്റെ അച്ഛന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്നിടത്തോളം കാലം ഞാന്‍ ഒരു കോടതിയിലും പ്രവേശിക്കില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ മൂന്ന് വര്‍ഷം പഠിക്കാന്‍ പോയത്. രണ്ടാമതായി, അച്ഛന്‍ വിരമിച്ചതിന് ശേഷമാണ് ഞാന്‍ ആദ്യമായി ഒരു കോടതിയില്‍ പ്രവേശിച്ചത്. മൂന്നാമതായി, ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൊത്തം പ്രൊഫൈല്‍ നോക്കുകയാണെങ്കില്‍, അഭിഭാഷകരിലും ജഡ്ജിമാരിലും ഭൂരിഭാഗവും ആദ്യമായി നിയമരംഗത്തേക്ക് പ്രവേശിക്കുന്നവരാണ്. നിങ്ങള്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ ജുഡീഷ്യറി ഉയര്‍ന്ന ജാതിക്കാരുടേയോ പുരുഷന്മാരുടെയോ നിയന്ത്രണത്തിലല്ല. ജുഡീഷ്യറിയുടെ കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്വ സ്ഥാനങ്ങളിലേക്ക് സ്ത്രീകളുടെ കടന്നുവരവ് നടക്കുന്നേയുള്ളൂ.

ഇനി രാഷ്ട്രീയ ചോദ്യത്തിലേക്ക് കടക്കാം. 2023ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു എഡിറ്റോറിയല്‍ ഞാനിവിടെ ഉദ്ധരിക്കാം. നിങ്ങള്‍ ചീഫ് ജസ്റ്റിസായിരുന്ന സമയത്തായിരുന്നു ആ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. പത്രങ്ങള്‍ പറഞ്ഞത് ഇതാണ്. 'ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടി സ്വന്തം സംരക്ഷണത്തിനും എതിരാളികളെ ലക്ഷ്യം വയ്ക്കുന്നതിനും കോടതികളെ ആശ്രയിച്ചുവെന്ന് വിശകലന വിദഗ്ധരും നയതന്ത്രജ്ഞരും രാഷ്ട്രീയ എതിരാളികളും സമ്മതിക്കുന്നു. കാരണം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ജനാധിപത്യ ശബ്ദങ്ങളെയെല്ലാം ഒരു ഏകകക്ഷി രാഷ്ട്രത്തിലേക്ക് ചുരുക്കാന്‍ മോദി ശ്രമിച്ചു.' സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ വളര്‍ന്നുവരുന്ന ആ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ താങ്കള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ?

ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത് പൂര്‍ണമായും തെറ്റായ കാര്യമാണ്. കാരണം 2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യ ഒരു ഏകകക്ഷി രാഷ്ട്രത്തിലേക്ക് നീങ്ങുകയാണെന്ന മിഥ്യാധാരണയെ പൂര്‍ണമായും പൊളിച്ചെഴുതുന്ന വിധിയായിരുന്നു തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ നോക്കുകയാണെങ്കില്‍, പ്രാദേശിക അഭിലാഷങ്ങളും സ്വത്വങ്ങളും മുന്‍പന്തിയില്‍ വന്നിരിക്കുന്നത് സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവരെല്ലാം അസാധാരണമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അവരാണ് അതാത് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. രാഷ്ട്രീയവും നീതിന്യായ വ്യവസ്ഥയും തമ്മിലെ ബന്ധത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. 2023ല്‍ ഗുജറാത്തിലെ ഹൈക്കോടതി രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസിന് ശിക്ഷിച്ചിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്ഥിതിയും സംജാതമായി. പിന്നീട്, സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തെങ്കിലും, ഇന്ത്യയില്‍ നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ തെളിവായി അത് മാറി.

അത് ശരിയല്ല. ഇന്ത്യയില്‍ ഒരു വിചാരണക്കോടതിയുടെ വിധി വന്നു എന്നത് ശരിയാണ്. പക്ഷേ വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതിന്റെയര്‍ത്ഥം നിങ്ങള്‍ പറയുന്ന രാഷ്ട്രീയ നേതാവിന് പാര്‍ലമെന്റില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ്.

അത് വിധിയുടെ താല്‍ക്കാലികമായ നിര്‍ത്തലാക്കലാണ്. പക്ഷേ രാഹുല്‍ ഗാന്ധിക്കെതിരെ കുറഞ്ഞത് രണ്ട് അപകീര്‍ത്തി കേസുകളെങ്കിലും ഉണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് വളരെ വിശാലമായ ഒന്നിന്റെ ലക്ഷണമാണ്. സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ എല്ലാവരും കോടതികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് പുതിയ വെല്ലുവിളികളെ നേരിടുകയാണ്. കോടതികള്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയുടെ ഇച്ഛയ്ക്ക് വിധേയമാകുന്നതായി തോന്നുന്നു.

ഇല്ല, അത് നേരെ വിപരീതമാണ്. കേസില്‍പെട്ട് സ്വതന്ത്രരായവരുടെയും ജാമ്യം ലഭിച്ചവരുടെയും എണ്ണം നോക്കുകയാണെങ്കില്‍ താങ്കള്‍ പറയുന്നത് ശരിയല്ലെന്ന് കാണാം. വീണ്ടും ഞാന്‍ നിങ്ങള്‍ക്ക് സ്ഥിതിവിവരക്കണക്കുകള്‍ തരാം. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ 21,000 ജാമ്യാപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെട്ടു. സുപ്രീം കോടതി 21,300 ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കി. സുപ്രീം കോടതി ജാമ്യം അനുവദിച്ച രാഷ്ട്രീയ നേതാക്കളുടെ പേര് ഞാനിവിടെ പറയുന്നില്ല. നിയമനടപടികളും നിയമവാഴ്ചയുമാണ് രാജ്യത്തുള്ളതെന്നതിന്റെ ഒരു സൂചകമാണ് ഇതൊക്കെയും. ഇപ്പോള്‍ ഏത് നിയമവ്യവസ്ഥയിലും, അത് ബ്രിട്ടനിലായാലും, അമേരിക്കയിലായാലും, ഓസ്ട്രേലിയയിലായാലും, ഇന്ത്യയിലായാലും പിന്തുടരേണ്ട ഒരു നിയമനടപടിയുണ്ട്. പക്ഷേ, നിങ്ങള്‍ക്കറിയാമോ, ഉയര്‍ന്ന കോടതികള്‍, പ്രത്യേകിച്ച് സുപ്രീം കോടതി പൗരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവിടെയുണ്ട് എന്ന വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്.

വ്യക്തിഗത കേസുകളില്‍, കോടതി ഒരു പ്രത്യേക കേസില്‍ ശരിയായി തീരുമാനമെടുത്തോ അതോ ഒരു പ്രത്യേക കേസില്‍ ശരിയായി തീരുമാനമെടുത്തില്ലേ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. വീണ്ടും, അതിനുള്ള പരിഹാരങ്ങളുണ്ട്. പക്ഷേ, വസ്തുത എന്തെന്നാല്‍, ഇന്ത്യയുടെ സുപ്രീം കോടതി വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ താങ്കള്‍ കൈകാര്യം ചെയ്യേണ്ടി വന്ന ചില പ്രധാന വിഷയങ്ങളെക്കുറിച്ച് ഇനി സംസാരിക്കാം. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവിയും സ്വയംഭരണവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ഭാഗമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ നിന്ന് നമുക്ക് ആരംഭിക്കാം. ആധുനിക ഇന്ത്യാ സംസ്ഥാപനത്തിന്റെ തുടക്കത്തില്‍ തന്നെ രൂപംകൊണ്ട നിയമമാണത്. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് താങ്കള്‍ സമ്മതിച്ചു. ഭരണഘടനയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിനാല്‍ നിരവധി നിയമ പണ്ഡിതന്മാര്‍ നിരാശ പ്രകടിപ്പിച്ചു. താങ്കള്‍ എന്തുകൊണ്ടാണ് 370ന്റെ കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാമോ?

ശരി, സ്റ്റീഫന്‍. കേസിലെ വിധിന്യായങ്ങളില്‍ ഒന്നിന്റെ രചയിതാവ് ഞാന്‍ ആയതിനാല്‍, ഒരു ജഡ്ജിക്ക് അവരുടെ തൊഴിലിന്റെ സ്വഭാവം അനുസരിച്ച് അവരുടെ വിധിന്യായങ്ങളെ പ്രതിരോധിക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ ചില നിയന്ത്രണങ്ങളുണ്ട് എന്ന കാര്യം ആദ്യംതന്നെ പറഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ ചോദ്യത്തിന് ചുരുക്കത്തില്‍ ഉത്തരം നല്‍കാം. ഭരണഘടനയുടെ ജനനസമയത്ത് ഭരണഘടനയില്‍ അവതരിപ്പിച്ചപ്പോള്‍ Transitional Arrangements അല്ലെങ്കില്‍ Transitional Provisions എന്ന് പേരിട്ടിരിക്കുന്ന ഒരു അധ്യായത്തിന്റെ ഭാഗമായിരുന്നു ആര്‍ട്ടിക്കിള്‍ 370. പിന്നീട് അത് Temporary and Transitional Provisions എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനാല്‍, ഭരണഘടനയുടെ ജനനസമയത്ത്, transitional എന്നത് മങ്ങുകയും മൊത്തത്തിലുള്ള പാഠവുമായി ഭരണഘടനയുടെ സന്ദര്‍ഭവുമായി ലയിക്കുകയും ചെയ്യേണ്ടിവരുമെന്നായിരുന്നു അനുമാനം. ഒരു താല്‍ക്കാലിക (transitional) വ്യവസ്ഥ റദ്ദാക്കുന്നതിന് 75ലധികം വര്‍ഷം എന്നത് അത്ര കുറഞ്ഞ കാലയളവാണോ?

ഇത് റദ്ദാക്കലിനെക്കുറിച്ച് മാത്രമല്ല. താങ്കള്‍ എടുത്ത വിശാലമായ തീരുമാനത്തെക്കുറിച്ചും പറയേണ്ടതുണ്ട്. ജമ്മു കശ്മീരിനെ സംസ്ഥാനത്തിന്റെ പദവിയില്‍ നിന്ന് ഒരു ഫെഡറല്‍ യൂണിയന്‍ പ്രദേശം എന്ന് വിളിക്കപ്പെടുന്നതിലേക്ക് തരം താഴ്ത്തുകയായിരുന്നു എന്ന് സാരാംശത്തില്‍ പറയാം. താങ്കള്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പോലും കവര്‍ന്നു. ആ പദവി എപ്പോള്‍ പുനഃസ്ഥാപിക്കണമെന്ന് സമയപരിധി നിശ്ചയിച്ചതുമില്ല.

ക്ഷമയോടെ ഒന്ന് ശ്രദ്ധിക്കൂ. ജനങ്ങളോട് ഉത്തരവാദിത്വമുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്ര സര്‍ക്കാര്‍ transitional വ്യവസ്ഥ റദ്ദാക്കുകയാണെങ്കില്‍ അത് നല്ലതല്ലേ. രണ്ടാമതായി, അത് വളരെ നിര്‍ണായകവുമാണ്. ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയ ഫലപ്രദമായി പുന:സ്ഥാപിക്കപ്പെടണമെന്നും അതിനായി ഒരു സമയപരിധി ഏര്‍പ്പെടുത്തണമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.

നിങ്ങള്‍ ഒരു സമയപരിധി നിശ്ചയിച്ചില്ല.

ഇല്ല ഞങ്ങള്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങള്‍ ഒരു സമയപരിധി നിശ്ചയിച്ചു. സെപ്റ്റംബര്‍ 30 എന്ന സമയപരിധി ഞങ്ങള്‍ നിശ്ചയിച്ചു, ഒക്ടോബര്‍ ആദ്യം തിരഞ്ഞെടുപ്പ് നടന്നു, ജമ്മു കശ്മീരില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നിലവില്‍ വന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെങ്കിലും അതിന് ഒരു സംസ്ഥാനത്തിന്റെ പദവിയില്ല എന്നതാണ് അവസ്ഥ.

ശരി, ഞാന്‍ അതിലേക്ക് ഒരു നിമിഷത്തിനുള്ളില്‍ വരാം, പക്ഷേ ഘട്ടം ഘട്ടമായി വിശദീകരിക്കേണ്ടതുണ്ട്.

അതിന് സമയമില്ല, നമുക്ക് വേറെ ഒരു പാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. മറ്റൊരു ചോദ്യത്തിലേക്ക് വരാം. പ്രശാന്ത് ഭൂഷനെപ്പോലെ പ്രശസ്ത പൗരാവകാശ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ വിധി 'കീഴടങ്ങല്‍ പ്രവൃത്തി'യാണെന്ന് പറഞ്ഞപ്പോള്‍ അത് താങ്കളെപ്പോലുള്ളവരെ എങ്ങനെയാണ് ബാധിക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റുകളുടെ അധികാരത്തിന്മേലുള്ള കൈയേറ്റത്തിന്റെ സൂചനയാണ് കശ്മീരിന്റെ കാര്യത്തിലുണ്ടായ കോടതി നപടിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഒരു അഭിഭാഷകന്റെ അഭിപ്രായം മാത്രമല്ലേ അത്.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ ഉള്‍പ്പെടെ നിരവധി മറ്റു അഭിഭാഷകരും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട കേസിലെ നിലപാടിലൂടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ഭൂരിപക്ഷ ശക്തിയെ ചെറുക്കുന്നതില്‍ വിജയിക്കാന്‍ പോലും ശ്രമിച്ചില്ല എന്നാണ് ദുഷ്യന്ത് ദവെ പറഞ്ഞത്.

വീണ്ടും പൂര്‍ണമായും തെറ്റായ കാര്യമാണ് പറയുന്നത്. കാരണം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു സമയപരിധി നിശ്ചയിച്ച ഞങ്ങളുടെ തീരുമാനത്തിനുശേഷം, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അവിടെ നിലവില്‍ വന്നു. കൂടാതെ, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കക്ഷിക്ക് സമാധാനപരമായ അധികാര കൈമാറ്റമാണ് അവിടെ നടന്നത്. അത് ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിന്റെ അധികാരകൈമാറ്റമായിരുന്നില്ല. ജമ്മു കശ്മീരില്‍ ജനാധിപത്യം വിജയിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. രണ്ടാമതായി, ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പദവി ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനെക്കുറിച്ചാണ്. ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയോട് ചോദിച്ചു: ''ഞങ്ങള്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, അതോ നിങ്ങള്‍ ഒരു ഉറപ്പ് നല്‍കാന്‍ പോകുകയാണോ?''എന്ന്. സോളിസിറ്റര്‍ ജനറല്‍ മറുപടി പറയാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ഉന്നതതലത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിക്കുകയും ജമ്മു കശ്മീര്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് കോടതിക്ക് മുമ്പാകെ നിരുപാധികമായ ഒരു പ്രസ്താവന നടത്തുകയും ചെയ്തു.

സമയപരിധി നിശ്ചയിക്കാതെയല്ലേ അത്. അതായിരുന്നു എന്റെ പോയിന്റ്. സമയപരിധിയില്ല.

സുപ്രീം കോടതി ജനാധിപത്യ ഉത്തരവാദിത്വം ഉറപ്പാക്കിയിട്ടുണ്ട്. നാം ജനങ്ങളുടെ സര്‍ക്കാരിനെ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്. നാം നമ്മുടെ ഭരണഘടനാപരമായ ചുമതല പ്രയോഗിച്ചില്ലെന്ന വിമര്‍ശനം ശരിയല്ല. ഒരുവശത്ത് ഈ അഭിപ്രായം പുലര്‍ത്തുന്ന രണ്ട് പേര്‍ ഉണ്ടാകാം. അതേ സമയം, മറ്റൊരു വശത്ത് വ്യത്യസ്ത അഭിപ്രായം ഉള്ളവരും ഉണ്ടായിരിക്കാം.

വ്യത്യസ്തമായ, എന്നാല്‍ വളരെ പ്രധാനപ്പെട്ടതായ മറ്റൊരു വിഷയത്തിലേക്ക് കടക്കാം. 2019 ലെ പൗരത്വ ഭേദഗതി നിയമം. സുപ്രീം കോടതി അതില്‍ ഇടപെടുകയോ അതിനെ മാറ്റുകയോ പരിഷ്‌കരിക്കുകയോ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെടുകയോ ചെയ്യരുതെന്ന് തീരുമാനിച്ചു. എല്ലാ പൗരന്മാരെയും അവരുടെ മതം പരിഗണിക്കാതെ തുല്യമായി പരിഗണിക്കണം എന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ ഇത് വെല്ലുവിളിക്കുന്നു എന്ന് പല നിയമ നിരീക്ഷകരും വ്യക്തമാക്കുന്നു. ഈ പ്രത്യേക പൗരത്വ നിയമം അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക്, മുസ്ലിമല്ലാത്തവര്‍ക്ക് പൗരത്വം നേടുന്നതിനുള്ള പ്രത്യേക ഇളവുകള്‍ നല്‍കുന്നു. മുസ്ലിംകള്‍ക്ക് അതേ അവകാശങ്ങള്‍ ലഭിക്കുന്നില്ല. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു?

ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. പൗരത്വ ഭേദഗതി പാസാക്കാന്‍ ഞങ്ങളുടെ കോടതി അനുവദിച്ചുവെന്ന നിങ്ങളുടെ വിലയിരുത്തല്‍ ശരിയല്ല.

താങ്കള്‍ ആ വിഷയം വളരെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതായിരുന്നില്ലേ? കാരണം ഈ രാജ്യത്തെ മുസ്ലിം ജനസംഖ്യയെ നിങ്ങള്‍ക്കറിയാം. അവര്‍ ഇന്ത്യയില്‍ രണ്ടാം തരം പൗരന്മാരാണെന്നതിന്റെ അടിസ്ഥാന സൂചനയായി ഇതിനെ, ഈ നിയമഭേദഗതിയെ കണക്കാക്കുന്നു.

സ്റ്റീഫന്‍, ഭരണഘടനാ തത്വങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായി പറയാം. ഒരു നിയമത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് ഒരു അനുമാനം ഉണ്ട്. ഇത് ബ്രിട്ടനിലാണ് സംഭവിച്ചിരുന്നതെങ്കില്‍, ആ നിയമഭേദഗതിയെ അസാധുവാക്കാനുള്ള അധികാരം അവിടെ കോടതിക്ക് ഉണ്ടാകില്ല. എന്നാല്‍ ഇന്ത്യയില്‍, ഞങ്ങള്‍ക്ക് സുപ്രീംകോടതിക്ക് നിയമനിര്‍മാണം അസാധുവാക്കാനുള്ള അധികാരമുണ്ട്.

ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളിലെ പല കോടതികള്‍ക്കും ആ അവകാശമില്ല. ഈ കേസില്‍ ആ അധികാരം പ്രയോഗിക്കരുതെന്ന് നിങ്ങള്‍ തീരുമാനമെടുത്തു.

കേസ് ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഇനി, അതാണ് എന്റെ പോയിന്റ്. ഇന്ത്യയിലെ മുസ്ലിം ജനതയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള വിഷയമാണിത്. എന്നിട്ടും നിങ്ങള്‍ എന്നോട് നന്നായി പറയൂ, സമയമാകുമ്പോള്‍ ഞങ്ങള്‍ അത് പരിഗണിക്കാമെന്ന്.

സ്റ്റീഫന്‍, എന്റെ കാലയളവില്‍ ഞാന്‍ ഭരണഘടനാ ബെഞ്ചിനുവേണ്ടി ഏകദേശം 62 വിധിന്യായങ്ങള്‍ എഴുതുകയും തീര്‍പ്പാക്കുകയും ചെയ്തു. ഇപ്പോഴത്തെ വസ്തുത ഇതാണ്, ഫെഡറലിസവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ കേസുകള്‍ 20 വര്‍ഷമായി തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയായിരുന്നു. അവ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഞങ്ങളത് കൈകാര്യം ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്തു.

നിങ്ങള്‍ മുസ്ലിംകളെക്കുറിച്ചല്ലേ സംസാരിച്ചത്.

ആ വിഷയവും ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അലിഗഡ് മുസ്ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി വേണോ എന്ന വിഷയത്തില്‍ ഞങ്ങളാണ് തീരുമാനമെടുത്തത്. 1968ല്‍ സുപ്രീം കോടതി എഴുതിയ ഒരു വിധി ഞങ്ങള്‍ റദ്ദാക്കി.

ഇപ്പോള്‍, ചോദ്യം ഇതാണ്, നിങ്ങള്‍ ഒരു ബാലന്‍സിലെത്തേണ്ട ചോദ്യം-പഴയ കേസുകളുടെ അതേ ഗൗരവത്തില്‍ നിങ്ങള്‍ പുതിയ കേസുകള്‍ ഏറ്റെടുക്കുമോ?

അങ്ങനെ ഞങ്ങള്‍ ചെയ്താല്‍, വലിയ വിമര്‍ശനം നേരിടേണ്ടിവരും. പഴയ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാത്തപ്പോള്‍ ഈ ചീഫ് ജസ്റ്റിസ് പുതിയ കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. അല്ലെങ്കില്‍, പഴയതും പഴയതുമായ കേസുകള്‍ കൈകാര്യം ചെയ്യുമോ? ഞാന്‍ ധാരാളം പഴയ കേസുകള്‍ ഏറ്റെടുത്തു. പക്ഷേ പുതിയ ചില കേസുകളുമായി ഇത് സംയോജിപ്പിച്ചു. ഈ കേസ്(പൗരത്വ ഭേദഗതി നിയമം) എന്റെ കോടതി, എന്റെ പിന്‍ഗാമി, അതിന്റെ സമയത്ത് കൈകാര്യം ചെയ്യും.

ചന്ദ്രചൂഢ് ഇവ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണെന്ന് എനിക്ക് സംശയമില്ല, കൂടാതെ കോടതിയില്‍ ഉണ്ടായിരുന്ന മറ്റേതൊരു ജഡ്ജിയേക്കാളും വളരെ കഠിനാധ്വാനം ചെയ്ത, കൂടുതല്‍ വിധികള്‍ പുറപ്പെടുവിച്ച ഒരു വ്യക്തിയായി താങ്കള്‍ അറിയപ്പെടുന്നുവെന്നും എനിക്കറിയാം. താങ്കള്‍ ഉള്‍പ്പെട്ട മറ്റൊരു പ്രധാന വിധിയെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് 1992ല്‍ തകര്‍ക്കപ്പെട്ട ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് അയോധ്യയില്‍ ഒരു ഹിന്ദു ക്ഷേത്രം പണിയുന്നതിന് പച്ചക്കൊടി കാണിക്കാനുള്ള താങ്കളുടെ തീരുമാനമാണ്. താങ്കള്‍ അന്നെടുത്ത ആ തീരുമാനം വീണ്ടും ഇപ്പോള്‍ രാജ്യമെമ്പാടും പ്രതിധ്വനിച്ചു. മസ്ജിദും ക്ഷേത്രവും തമ്മിലുള്ള വിവാദ വിഷയത്തില്‍ പരിഹാരം ലഭിക്കാന്‍ താങ്കള്‍ ദൈവത്തോട് ചോദിച്ചതായി കേട്ടു. 'പരിഹാരം തേടി ദൈവത്തിന് മുന്നില്‍ ഞാന്‍ ഇരുന്നു' എന്നതാണ് ആ ഉദ്ധരണി.

അത് പൂര്‍ണമായും അസത്യമാണ്. അത് തെറ്റാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതാണത്. ഞാന്‍ വീണ്ടും വ്യക്തമാക്കട്ടെ, അത് പൂര്‍ണമായും തെറ്റാണ്. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്.

താങ്കള്‍ പ്രാര്‍ത്ഥിച്ചിട്ടില്ല എന്നാണോ? താങ്കള്‍ ഒരു ഹിന്ദുവായതിനാല്‍ അങ്ങനെയൊരു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടാകില്ലേ? താങ്കള്‍ ഒരു ഹിന്ദുവിശ്വാസി ആണെന്ന നിലയില്‍ കോടതിയില്‍ എന്തു തീരുമാനമെടുക്കണമെന്ന് ആലോചിക്കാന്‍ മതപരമായ മാര്‍ഗനിര്‍ദേശം തേടി എന്നതല്ലേ സാരാംശം?

സ്റ്റീഫന്‍, നിങ്ങള്‍ സോഷ്യല്‍ മീഡിയ നോക്കുകയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ജഡ്ജി പറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് തെറ്റായ ഉത്തരങ്ങളാകും ലഭിക്കുക. ഞാന്‍ പറഞ്ഞത് ഇതായിരുന്നു- എന്നോട് പ്രത്യേകം ചോദിച്ചപ്പോള്‍ ഞാന്‍ വിശ്വാസമുള്ള ഒരു മനുഷ്യനാണെന്ന വസ്തുത മറച്ചുവെച്ചില്ല. ഒരു സ്വതന്ത്ര ജഡ്ജിയാകാന്‍ നിങ്ങള്‍ ഒരു നിരീശ്വരവാദിയാകണമെന്ന് ഞങ്ങളുടെ ഭരണഘടന ആവശ്യപ്പെടുന്നില്ല. എന്റെ വിശ്വാസത്തെ ഞാന്‍ വിലമതിക്കുന്നു. എന്നാല്‍ എന്റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നത് മതത്തിന്റെ സാര്‍വത്രികതയാണ്. എല്ലാ മനുഷ്യരുടെയും നന്മയാണ് കാംക്ഷിക്കുന്നത്. എന്റെ കോടതിയില്‍ ആര് വന്നാലും അവരുടെ നീതിക്കുവേണ്ടിയാണ് നില്‍ക്കുക. ഇക്കാര്യം സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ബാധകമാണ്. ഒരു വ്യവഹാരിയായി നിങ്ങളുടെ അടുക്കല്‍ ആര് വന്നാലും, നിങ്ങള്‍ തുല്യവും നിഷ്പക്ഷവുമായ നീതി നടപ്പാക്കുന്നു. അതിനാല്‍, ഞാന്‍ പറഞ്ഞത് ഇതാണ്, അത് എന്റെ വിശ്വാസമാണ്.

ജുഡീഷ്യല്‍ ക്രിയേറ്റിവിറ്റി എന്നത് ബുദ്ധിപരമായ കഴിവും വൈദഗ്ധ്യവും മാത്രം അല്ല. അത് ദര്‍ശനവും ഉള്‍ച്ചേര്‍ന്നതാണ്, പ്രത്യേകിച്ച് നമ്മള്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരായതിനാല്‍. ശക്തമായ സംഘര്‍ഷങ്ങളില്‍ നമ്മള്‍ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള സംഘര്‍ഷ മേഖലയിലെ, സമാധാനത്തിന്റെ അനുഭവം എങ്ങനെ കണ്ടെത്താം? സമത്വം എങ്ങനെ നേടാം? വ്യത്യസ്ത ജഡ്ജിമാര്‍ക്ക് സമാധാനത്തിനും സമത്വത്തിനും വേണ്ട ആവശ്യങ്ങളെ സമീപിക്കാന്‍ വ്യത്യസ്ത രീതികള്‍ ഉണ്ട്. എന്നെ സംബന്ധിച്ച് ധ്യാനത്തിലും പ്രാര്‍ത്ഥനയിലും മുഴുകല്‍ വളരെ പ്രധാനമാണ്. ധ്യാനവും പ്രാര്‍ത്ഥനയും എന്നെ പഠിപ്പിക്കുന്നത് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും സമൂഹത്തോടും സഹവര്‍ത്തിത്വത്തോടെ പെരുമാറാനാണ്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കളുടെ വീട്ടിലെത്തി ഒപ്പം നില്‍ക്കുന്നതായ ഒരു വീഡിയോ വൈറലായത് രാജ്യത്ത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. അങ്ങനെയൊരു ഒത്തുചേരല്‍ തെറ്റായിപ്പോയി എന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഹിന്ദുമത ആചാരപ്രകാരം താങ്കളുടെ വീട്ടില്‍ നടന്ന ചടങ്ങായിരുന്നു അത് എന്ന് ഞാന്‍ സംശയിക്കുന്നു. ചീഫ് ജസ്റ്റിസ് ആയ താങ്കളും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലെ അടുപ്പത്തിന്റെ തെളിവാണ് ഇതെന്ന് പറഞ്ഞാണ് ചിലര്‍ വിമര്‍ശമനമുയര്‍ത്തിയത്. ആ കൂടിക്കാഴ്ച ഒരു തെറ്റായിരുന്നോ?

ഉയര്‍ന്ന ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. അതിനെ അങ്ങനെ കാണാതെ അതിലൊരു പദവി വഹിക്കുന്നയാള്‍ പുറപ്പെടുവിപ്പിക്കുന്ന കേസുകളുടെ മെറിറ്റുമായി അതിനെ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഇക്കാര്യം മനസ്സിലാക്കാനുള്ള പക്വതയിലേക്ക് നമ്മുടെ സംവിധാനങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രധാനമന്ത്രിയെ കണ്ടതെന്ന് പറയപ്പെടുന്ന പ്രത്യേക മീറ്റിംഗിന് മുമ്പ്, ഇലക്ടറല്‍ ബോണ്ട് കേസ് പോലുള്ള വിധിന്യായങ്ങള്‍ ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവിടെ അജ്ഞാത ഇലക്ടറല്‍ ബോണ്ടുകള്‍ വഴി തിരഞ്ഞെടുപ്പ് സുതാര്യതയിലൂടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഞങ്ങള്‍ അസാധുവാക്കിയിരുന്നു. അതിനുശേഷം, സര്‍ക്കാരിനെതിരെ നിരവധി വിധിന്യായങ്ങള്‍ ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്പോള്‍ കഴിഞ്ഞ 8 വര്‍ഷമായി താങ്കള്‍ എക്സിക്യൂട്ടീവിന്റെ അധികാരത്തെ ഫലപ്രദമായി നേരിട്ടുവെന്നാണോ ഉറച്ച് വിശ്വസിക്കുന്നത്?

തീര്‍ച്ചയായും, കഴിഞ്ഞ എട്ട് വര്‍ഷമായി അങ്ങനെതന്നെയാണ് പ്രവര്‍ത്തിച്ചത്. വ്യക്തിപരമായി എന്റെമാത്രം വിഷയമല്ലിത്. കാരണം കോടതി എന്നാല്‍ ഒരു ചീഫ് ജസ്റ്റിസ് മാത്രമല്ല. നിരവധി ജഡ്ജിമാരുടെ ഒരു കൂട്ടമാണ്. ഞാന്‍ തീരുമാനിച്ച കേസുകളില്‍ പോലും, സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ മുമ്പ് പറഞ്ഞതും വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യമുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക് പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ റോളല്ല. ഒരു കേസ് തീര്‍പ്പാക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ഞങ്ങള്‍ ഇവിടെയുണ്ട്. ഭരണഘടനയെ സംരക്ഷിക്കുകയും നിയമവാഴ്ചയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയുമാണ് കോടതിയുടെ കടമ.

ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ താങ്കള്‍ നേരിട്ട വലിയ സമ്മര്‍ദങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍, ഈ രാജ്യത്തെ മതപരമായ സംഘര്‍ഷങ്ങള്‍, ഈ രാജ്യത്തെ ലിംഗപരമായ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍. അവസാന ചോദ്യമെന്ന നിലയില്‍, ഇന്ത്യയുടെ സുസ്ഥിരതയിലും ഇന്ത്യയുടെ ഉള്‍ക്കൊള്ളലിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൃഢതയിലും വലിയ ആത്മവിശ്വാസമുണ്ടെന്ന് വിരമിച്ചതിനുശേഷം താങ്കള്‍ പറഞ്ഞിട്ടുണ്ട്. ആ ആത്മവിശ്വാസം അലംഭാവമല്ലെന്ന് താങ്കള്‍ക്ക് ഉറപ്പാണോ?

തീര്‍ച്ചയായും, വലിയ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ ഏഴര പതിറ്റാണ്ടു കാലത്തെ നമ്മുടെ ചരിത്രത്തില്‍ ഒരു ആധുനിക രാജ്യത്തിന്റെ, ഒരു പുതിയ രാഷ്ട്രത്തിന്റെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നമ്മുടെ രാഷ്ട്രം പക്വതയുള്ള ഒരു ജനാധിപത്യമായി ഉയര്‍ന്നുവന്നു എന്ന ലളിതമായ കാരണത്താലാണ് ഈ ആത്മവിശ്വാസം. കഴിഞ്ഞ ദേശീയ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലുടനീളമുള്ള തിരഞ്ഞെടുപ്പുകളും ഇന്ത്യന്‍ ജനാധിപത്യം സുസ്ഥിരമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ്.

ഭരണഘടന പിറന്നപ്പോള്‍ ലിംഗഭേദം, സ്വത്ത്, വര്‍ഗം അല്ലെങ്കില്‍ വിദ്യാഭ്യാസം എന്നിവ കണക്കിലെടുക്കാതെ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കിയ ആദ്യത്തെ ആധുനിക ജനാധിപത്യ രാജ്യങ്ങളിലൊന്നായിരുന്നു നമ്മള്‍. ആ സമയത്ത്, ഇന്ത്യക്കാര്‍ ജനാധിപത്യത്തെ ഏറ്റെടുക്കാന്‍ പ്രാപ്തരാണോ എന്ന ആശങ്ക നിലനിന്നിരുന്നു. നമ്മുടെ 75 വര്‍ഷത്തെ ചരിത്രം നമ്മെ ഓര്‍മിപ്പിച്ചത് ഇന്ത്യന്‍ ജനാധിപത്യം ശക്തമാണെന്നും വോട്ടര്‍മാര്‍ അസാധാരണമാംവിധം വിവേചനബുദ്ധിയുള്ളവരാണെന്നും മാത്രമാണ്.

രണ്ടാമതായി, അത് വളരെ പ്രധാനമാണ്, രാജ്യത്തിന്റെ വളര്‍ച്ചാ പാത പുരോഗമിച്ച രീതി അനുസരിച്ച്, ഒരു ജനാധിപത്യത്തില്‍ സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക ശക്തികേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പാത ശക്തമായ രാഷ്ട്രീയ പാരമ്പര്യങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളും, നമ്മുടെ സംസ്ഥാനങ്ങളിലുടനീളമുള്ള എല്ലാ പാര്‍ട്ടികളും, തീര്‍ച്ചയായും ഊര്‍ജസ്വലമായ വോട്ടര്‍മാരും സംരക്ഷിക്കുന്ന പാരമ്പര്യങ്ങള്‍. നിയമവാഴ്ചയാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വതന്ത്ര കോടതികള്‍ നടപ്പിലാക്കുന്ന ഒരു ഭരണഘടനയും ഇവിടെയുണ്ട്.

Courtsey: BBC News India

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT