News n Views

പ്രധാനമന്ത്രി മോദി പറഞ്ഞത് ശരിയല്ല, ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണ്

THE CUE

രാജ്യത്തെ ദരിദ്രര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 'ആയുഷ്മാന്‍ ഭാരത്' പദ്ധതിയില്‍ കേരളം പങ്കാളിയല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ശരിയല്ല. കേരളത്തിലെ ആരോഗ്യ പദ്ധതികള്‍ തടസപ്പെടാത്ത തരത്തില്‍ നിബന്ധന ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായിരുന്നു. പദ്ധതിയുടെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പ്രതികരിച്ചു.

സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ് മോദി ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം നടന്ന ബിജെപി പരിപാടിയില്‍ പറഞ്ഞത്. ഒരസുഖം വന്നെന്ന് കരുതി ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതിയെന്ന് പറഞ്ഞ മോദി കേരളം പദ്ധതിയില്‍ ചേരാത്തതില്‍ വിഷമിക്കുന്നുവെന്ന് പറഞ്ഞു.

ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. എല്ലാ ആരോഗ്യ പദ്ധതിയും ഒറ്റ കുടക്കീഴിലാക്കുന്നുവെന്നതാണ് കേരളം പദ്ധതിയെ ആദ്യഘട്ടത്തില്‍ എതിര്‍ക്കാന്‍ കാരണം. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയടക്കം പദ്ധതികള്‍ മികച്ചതാണെന്നിരിക്കെ ആ പദ്ധതികള്‍ ഒഴിവാക്കപ്പെടാതിരിക്കാനാണ് ഇടത് സര്‍ക്കാര്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ചത്.

നാം ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധിയില്‍ അംഗമാണ്. അതിന്റെ ഭാഗമായിട്ടുള്ള ഒരു വിഹിതം നമുക്ക് കിട്ടുകയും ചെയ്തു.എന്താണ് പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണയെന്ന് അറിയില്ല. കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കുമ്പോള്‍ അദ്ദേഹം തിരുത്തുമെന്നാണ് കരുതുന്നത്.
കെകെ ശൈലജ, ആരോഗ്യമന്ത്രി

പദ്ധതിയില്‍ ഒപ്പിടാതിരുന്നാന്‍ ആര്‍എസ്ബിവൈയുടെ ഭാഗമായുള്ള 102 കോടി രൂപ പ്രതിവര്‍ഷം നഷ്ടമാകും. അതിനാല്‍ പദ്ധതി 18 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ ആനുകൂല്യമുള്ളുവെന്നിരുന്നിട്ടും പദ്ധതിയില്‍ ചേരുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ ആനുകൂല്യങ്ങളെല്ലാം നഷ്ടമാകാതെ സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് പദ്ധതിയില്‍ ചേരാനാണ് കുറച്ച് നാള്‍ കാത്തിരുന്നത്. അവസാനം അങ്ങനെ തന്നെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയെന്ന പേരില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായി. കേരളത്തിന്റെ സവിശേഷതകളെല്ലാം നിലനിര്‍ത്തിയാണ് പദ്ധതിയുടെ ഭാഗമായത്.

പ്രധാനമന്ത്രി കളവ് പറയുകയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ആ വാക്ക് ഉപയോഗിക്കുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT