News n Views

‘അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല’, വീണ്ടും ഹിന്ദിക്കെതിരെ തമിഴര്‍, മോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധം 

THE CUE

#StopHindiImposition, തമിഴ്‌നാട്ടില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ കരട് വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദി നിര്‍ബന്ധിത പഠന ഭാഷയാക്കുന്നതിനെതിരെയാണ് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാമ്പെയ്‌നും ആരംഭിച്ചു. മൂന്ന് ഭാഷകള്‍ കുട്ടികള്‍ ചെറുപ്പത്തില്‍ പഠിച്ചുതുടങ്ങണമെന്ന ശുപാര്‍ശയാണ് തമിഴരെ ചൊടിപ്പിച്ചത്. കാലങ്ങളായി തമിഴ്‌നാട്ടില്‍ ഉയരുന്ന ഹിന്ദി വിരുദ്ധ സമരങ്ങള്‍ ഇതോടെ ശക്തമാവുകയാണ്.

എല്ലാ സംസ്ഥാനങ്ങളിലും മാതൃഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കണമെന്നും മൂന്നാം ഭാഷയായി ഹിന്ദി ഉണ്ടാവണമെന്നുമുള്ള ദേശീയ വിദ്യാഭ്യാസ നയ ശുപാര്‍ശയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് വഴിവെച്ചത്. മൂന്നാം ഭാഷയായി ഹിന്ദി വേണമെന്ന കെ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കില്ലെന്നാണ് തമിഴരുടെ ശബ്ദം.

1968 മുതല്‍ മൂന്ന് ഭാഷ എന്ന നിലയില്‍ പല സ്‌കൂളുകളും തുടരുന്ന വിദ്യാഭ്യാസ നയം തുടര്‍ന്ന് പോരാനാണ് കസ്തൂരിരംഗന്‍ കമ്മീഷനില്‍ ശുപാര്‍ശയുള്ളത്. അടിസ്ഥാനഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് മൂന്ന് ഭാഷകളില്‍ പ്രാവീണ്യമുണ്ടാകുന്നത് നല്ലതാണെന്നാണ് കമ്മീഷന്റെ പക്ഷം. ഇത് 8ാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിതമാക്കുന്നുവെന്ന നിലയിലാണ് പലരും കണ്ടത്.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന തരത്തിലെന്തെങ്കിലും നീക്കമുണ്ടായല്‍ ബിജെപിക്ക് അത് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി സെങ്കോട്ടയ്യന്‍ പറഞ്ഞു. ഇതുവരെ തുടര്‍ന്നരീതിയില്‍ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും അണ്ണാഡിഎംകെ നേതാവ് പറഞ്ഞു.

#StopHindiImposition, #TNAgainstHindiImposition എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ഒരു ലക്ഷത്തിലധികം ട്വീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ഇതൊരു വിദ്യാഭ്യാസ നയമായിട്ടില്ലെന്നും കരട് ശുപാര്‍ശ മാത്രമാണെന്നും വിശദീകരിച്ചു. ഒരു ഭാഷയും ഒരു സംസ്ഥാനത്തേയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദിക്ക് മറ്റ് പ്രാദേശിക ഭാഷകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെതിരെ എല്ലാക്കാലവും പ്രതിഷേധം ഉയര്‍ത്തിയ നാടാണ് തമിഴ്‌നാട്. ഹിന്ദി വിരുദ്ധ പ്രക്ഷോഭം 1937 മുതല്‍ 1940 വരെ തമിഴ്‌നാട്ടിലുണ്ടായി. 1965ല്‍ വീണ്ടും ഹിന്ദിവിരുദ്ധ കലാപമുണ്ടാവുകയും 70 പേരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ തമിഴ്‌നാടിനെ വിഴുങ്ങിയ കാലത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റും തമിഴര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT