കേന്ദ്രീയവിദ്യാലയം സര്‍ക്കാര്‍ സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എയോട് ബിന്ദുകൃഷ്ണ, സഖാക്കള്‍ക്കുള്ള ഒളിയമ്പാകാമെന്ന് വിമര്‍ശനം

കേന്ദ്രീയവിദ്യാലയം സര്‍ക്കാര്‍ സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എയോട് ബിന്ദുകൃഷ്ണ, സഖാക്കള്‍ക്കുള്ള ഒളിയമ്പാകാമെന്ന് വിമര്‍ശനം

കേന്ദ്രീയ വിദ്യാലയത്തില്‍ മകനെ പഠിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച പ്രതിഭ എംഎല്‍എ പുലിവാലില്‍.സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോഴും എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ മക്കളെ അവിടേക്ക് വിടാത്തത് എന്നായിരുന്നു പ്രതിഭയുടെ വിമര്‍ശനം. പൊതുപ്രവര്‍ത്തകരുടെ വാക്കും പ്രവര്‍ത്തിയും ഒത്തുവരണമെന്നും പ്രതിഭ പറഞ്ഞിരുന്നു. മക്കളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതുവിദ്യാഭ്യാസത്തെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭ എഴുതി. ഇതിന് കമന്റായി നിരവധി പേര്‍ കേന്ദ്രീയ വിദ്യാലയം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണെന്നും അബദ്ധം തിരുത്തണമെന്നും സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് ബിന്ദു കൃഷ്ണയുടെ പോസ്റ്റ്.

മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകൻ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്കൂളാണെന്ന് പ്രതിഭാഎംഎൽഎ കരുതിക്കാണും. അതല്ലെങ്കിൽ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാർക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തിൽ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സർക്കാർ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാൾ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്കൂളിൽ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന മാതാവിനെക്കാൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാൻ പോരാട്ടം നയിക്കുന്ന മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ.

ബിന്ദു കൃഷ്ണ

മാസം 200 രൂപാ മാത്രം അധ്യാപന ഫീസുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളാണ് കേന്ദ്രീയ വിദ്യാലയം എന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം ഫീസുള്ള പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണുമെന്നും ബിന്ദു കൃഷ്ണ. അതല്ലെങ്കില്‍ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ് എന്നും പരിഹാസ സ്വരത്തില്‍ ബിന്ദു കൃഷ്ണ.

പ്രതിഭ എംഎല്‍എയുടെ പോസ്റ്റ്

കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയിൽ കാണുന്ന മകനോട് സ്നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകൾ ). രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോൾ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു..
ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ ..
നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ ഇരിക്കെ നിരന്തരമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ക്യാംപയിൻ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവർത്തകരായിരുന്നു രണ്ട് അംഗങ്ങൾ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേർത്തു.
... നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കൾ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്... ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ.. സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടവരാണ് നമ്മൾ .. എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി..

പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. വേനല്‍ അവധിക്ക് ശേഷം സ്‌കൂളിലേക്ക് പോകുന്ന മകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്ത് കമന്റുകളുണ്ടായിരുന്നു. നോമ്പ് കാലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മകനെ ചേര്‍ത്തതിലെ നിലപാട് ചോദ്യം ചെയ്യുന്നതായിരുന്നു കമന്റ്. പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസം മകനെ സ്‌കൂളില്‍ വിടില്ലെന്നും മകന്റെ വിദ്യാഭ്യാസം ഒരു ദിവസം മുടങ്ങരുതെന്ന അമ്മയുടെ ചിന്തയെക്കാള്‍ മതേതര ഭാരതം തിരിച്ചുപിടിക്കണമെന്ന് ചിന്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ വിശദീകരണം. മകന്‍ കെ കെ ശ്രീകൃഷ്ണയുടെ സ്‌കൂള്‍ ഫീസ്് നല്‍കിയതിന്റെ രസീതും ബിന്ദു കൃഷ്ണ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in