Around us

'കൊടകരയിലെ 3.5 കോടി എന്റെയല്ല'; പരപ്രേരണയിലാണ്‌ പരാതി നല്‍കിയതെന്ന് ധര്‍മ്മരാജന്‍

കൊടകര കുഴല്‍പ്പണക്കേസിലെ 3.5 കോടി രൂപയുമായി തനിക്ക് ബന്ധമില്ലെന്നും പണം തന്റേതല്ലെന്നും പരാതിക്കാരനായ ധര്‍മരാജന്‍. പരപ്രേരണ മൂലമാണ് പണം തന്റേതാണെന്ന് കാണിച്ച് കോടതിയില്‍ പരാതി നല്‍കിയതെന്നും ധര്‍മ്മരാജന്‍

അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരം കൊണ്ടുവന്ന പണമാണ് കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും ധര്‍മ്മരാജന്റെ മൊഴി.

പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജന്‍ പണം തന്റേതാണ് എന്ന അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കോടികള്‍ ഒഴുക്കിയെന്ന് കുറ്റപത്രത്തില്‍

തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാനത്ത് കോടികള്‍ എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിലെ കുറ്റപത്രത്തില്‍ പറയുന്നു.

12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് കര്‍ണാടകയില്‍ നിന്ന് ബിജെപി കേരളത്തിലെത്തിച്ചത്. ഇരിങ്ങാലക്കുട മജിസ്്ട്രേര്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിജെപിക്കെതിരെ കൂടുതല്‍ വിവരങ്ങളുള്ളത്.

മുന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിച്ചത്. ധര്‍മ്മരാജന്‍ നേരിട്ടാണ് പണം എത്തിച്ചത്. ടോക്കണ്‍ സംവിധാനം ഉപയോഗിച്ചായിരുന്നു പണം കൈമാറിയത്.

പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെ

കൊടകര കുഴല്‍പ്പണക്കേസില്‍ കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊടകരയില്‍ പിടിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നും ഇത് കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ഏഴാം സാക്ഷിയാണ് സുരേന്ദ്രന്‍.

കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. ബംഗളുരുവില്‍ നിന്നാണ് കുഴല്‍പ്പണം എത്തിച്ചത്. കള്ളപ്പണം കേരളത്തിലെത്തിച്ച ധര്‍മരാജന്‍ സുരേന്ദ്രന്റെയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റെയും അടുപ്പക്കാരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ തുടരന്വേഷണത്തിനു അന്വേഷണം സംഘം ശുപാര്‍ശ ചെയ്യുന്നുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സുരേന്ദ്രനെ ഏഴാം സാക്ഷിയാക്കികൊണ്ടുള്ള കുറ്റപത്രം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തുടക്കം തൃശൂര്‍ എറണാകുളം ഹൈവേയില്‍ നടന്ന അപകടത്തില്‍ നിന്ന്

തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. വണ്ടിയോടിച്ചിരുന്നത് ഷംജീര്‍ ഷംസുദ്ദീന്‍ എന്ന ഡ്രൈവറായിരുന്നു.അദ്ദേഹം തന്നെയാണ് താന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും. പണത്തിന്റെ ഉടമ ധര്‍മ്മരാജനായിരുന്നു.

തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി. സുനില്‍ നായിക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ബന്ധമുള്ള നേതാവുമാണ്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കിയത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT