
പേര്‍ഷ്യന്‍ സാമ്രാജ്യവുമായി ജൂതന്‍മാര്‍ ഏകദേശം 300 വര്‍ഷക്കാലത്തോളം യുദ്ധത്തിലായിരുന്നു. പല സന്ദര്‍ഭത്തിലും സമാധാനത്തിലുമായിരുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുമ്പേ സംഘര്‍ഷത്തിലേര്‍പ്പെട്ട ചരിത്രം ഇറാന്‍കാരും ജൂത ജനതയും തമ്മിലുണ്ട് എന്ന് സാരം
പേര്‍ഷ്യക്കാരും ഇസ്രായേല്യരും സഹസ്രാബ്ദങ്ങളുടെ ആദാന പ്രദാനങ്ങളുള്ള രണ്ട് ജനതകളാണ്. 539 ബിസിയിലാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ് ദി ഗ്രേറ്റ് ഇസ്രായേല്‍ കീഴടക്കുന്നത്. ബിസി 332ല്‍ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് പേര്‍ഷ്യന്‍ അക്കമിനിദ് സാമ്രാജ്യത്തെ തോല്‍പ്പിച്ചതോടെയാണ് പുരാതന കാലത്തെ പേര്‍ഷ്യന്‍ അധിനിവേശം അവസാനിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യവുമായി ജൂതന്‍മാര്‍ ഏകദേശം 300 വര്‍ഷക്കാലത്തോളം യുദ്ധത്തിലായിരുന്നു. പല സന്ദര്‍ഭത്തിലും സമാധാനത്തിലുമായിരുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുമ്പേ സംഘര്‍ഷത്തിലേര്‍പ്പെട്ട ചരിത്രം ഇറാന്‍കാരും ജൂത ജനതയും തമ്മിലുണ്ട് എന്ന് സാരം. ഇരുപതാം നൂറ്റാണ്ടില്‍ 1979ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം വരെ ഷാ പഹ്ലവിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ അനുകൂല ഭരണ സംവിധാനമാണ് അവിടെയുണ്ടായിരുന്നത്. ശീതയുദ്ധകാലത്ത് മേഖലയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യശക്തിയായിരുന്നു ഷാ പഹ്ലവിയുടെ ഇറാന്‍. 1957ല്‍ അമേരിക്കയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഇറാന്‍ അവരുടെ ആണവ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ബുഷ്ഹര്‍ റിയാക്ടര്‍ സ്ഥാപിക്കുന്നത് അമേരിക്കയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ്.
പിന്നീട് 1975ല്‍ ജര്‍മനിയുടെ സഹായത്തോടു കൂടി അവര്‍ പുതിയ റിയാക്ടറുകള്‍ സ്ഥാപിക്കുകയും ആണവ ശക്തി ഊര്‍ജ്ജോദ്പാദനത്തിനും മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ആണവ പദ്ധതിയാണ് അമേരിക്കയുടെയും ജര്‍മനിയുടെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും സഹായത്തോടു കൂടി ഇറാന്‍ വളര്‍ത്തിയെടുത്തത്. യഥാര്‍ത്ഥത്തില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആണവ പദ്ധതിയുടെ ആവശ്യം ഇറാന് ഇല്ല. പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും വലിയ ശേഖരമുള്ള രാജ്യമാണ് ഇറാന്‍. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഒരുപക്ഷേ ഇറാനെ ആണവശക്തിയായി മാറ്റാനും സോവിയറ്റ് യൂണിയനെതിരെ അണിനിരത്താനുമുള്ള സാധ്യത മനസില്‍ കണ്ടുകൊണ്ടായിരിക്കാം അമേരിക്കയും പാശ്ചാത്യ ശക്തികളും ഇറാന്റെ ആണവപദ്ധതിക്ക് സാങ്കേതിക സഹായം നല്‍കിയത്.
എന്നാല്‍ 1979ലെ ഇസ്ലാമിക വിപ്ലവം ആ മേഖലയിലെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ഇറാന്‍ ആ മേഖലയിലെ ഏറ്റവും ശക്തമായ അമേരിക്കന്‍ വിരുദ്ധ ശക്തിയായി മാറി. അപ്പോള്‍ ഇറാനെ ശിഥിലീകരിക്കുക എന്നത് അമേരിക്കന്‍ താല്‍പര്യമായി മാറി. അങ്ങനെയാണ് സദ്ദാം ഹുസൈനെ മുന്‍നിര്‍ത്തി 1980 മുതല്‍ 1988 വരെ ഒന്നാം ഗള്‍ഫ് യുദ്ധം എന്ന് അറിയപ്പെടുന്ന ഇറാന്‍-ഇറാഖ് യുദ്ധം നടന്നത്. യഥാര്‍ത്ഥത്തില്‍ സദ്ദാം ഹുസൈന്‍ ബാത്ത്-അറബ്-സോഷ്യലിസ്റ്റ് ആശയങ്ങളാണ് പിന്‍പറ്റുന്നത്, അദ്ദേഹത്തിന്റെ പാര്‍ട്ടി ബാത്ത് പാര്‍ട്ടിയാണ്. അവര്‍ സോവിയറ്റ് യൂണിയനുമായി ഐക്യപ്പെട്ടാണ് നില്‍ക്കുന്നത്. എങ്കിലും ഷിയാ വിപ്ലവം മേഖലയിലെ സുന്നി ആധിപത്യത്തിന് ഭീഷണിയാണ് എന്ന ആശയം മുന്നോട്ടു വെക്കാന്‍ അമേരിക്കക്ക് സാധിച്ചു. ഇറാഖിന്റെ പ്രത്യേകത അവിടെ ജനങ്ങള്‍ ഭൂരിപക്ഷവും ഷിയാക്കളാണ്, പക്ഷേ സദ്ദാം ഹുസൈന്‍ ഒരു സുന്നിയാണ്, ഒരു സുന്നി ഭരണകൂടമാണ് അവിടെ നിലനില്‍ക്കുന്നത് എന്നതാണ്. അതായത് സുന്നി ഭരണകൂടവും ബഹുഭൂരിപക്ഷം ഷിയാക്കളും ഉള്ള ഒരു രാജ്യം. 75 ശതമാനത്തോളം ഷിയാ വിശ്വാസികളാണ് ഇറാഖില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇറാനില്‍ ഷിയാ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത്.
ഇറാന് വിപ്ലവത്തിന്റെ അലയൊലികള്‍ ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖിലേക്ക് വന്നാല്‍ സ്വാഭാവികമായും സുന്നി ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന സദ്ദാം ഹുസൈന്റെ ഭരണത്തിന്റെ അവസാനമായിരിക്കും എന്ന് തന്ത്രപരമായി അദ്ദേഹവും തിരിച്ചറിഞ്ഞു. അങ്ങനെയാണ് അമേരിക്കന്‍ സഹായം സ്വീകരിച്ച് സദ്ദാം ഹുസൈന്‍ ഇറാനെതിരെ യുദ്ധം ചെയ്യുന്നത്. പക്ഷേ ആ യുദ്ധം 1988ല്‍ അവസാനിക്കുമ്പോള്‍ ഇരുകൂട്ടരും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥ നിലനിര്‍ത്തി. 90കളിലാണ് യഥാര്‍ത്ഥത്തില്‍ ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ആ മേഖലയിലെ ഏതെങ്കിലും മുസ്ലീം രാജ്യം, അത് സുന്നി രാജ്യമായിക്കോട്ടെ, ഷിയാ രാജ്യമായിക്കോട്ടെ, ആണവായുധം നേടുന്നത് തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയായാണ് ഇസ്രായേല്‍ കരുതുന്നത്. അതുകൊണ്ട് 1981ല്‍ ഇറാഖില്‍ ഓപ്പറേഷന്‍ ഒപേറ എന്ന പേരില്‍ ഇറാഖിലെ ഒസിറാക് എന്ന ആണവകേന്ദ്രം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. 2007ല്‍ ആണവ കേന്ദ്രം എന്നാരോപിച്ച് സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ ഇറാനിലുള്ള ആക്രമണത്തെയും കാണേണ്ടത്.
ആഭ്യന്തരരംഗത്ത് ഇസ്ലാമിക വിപ്ലവം കണ്‍സോളിഡേറ്റ് ചെയ്തതിലൂടെ ഇറാന്‍ സ്ഥിരതയുള്ള ഒരു ഭരണകൂടം സ്ഥാപിച്ചു. ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, ജനാധിപത്യ പോരാട്ടങ്ങള്‍ ഇടക്കിടക്ക് ഉയര്‍ന്നു വരാറുണ്ടെങ്കിലും, അതിനെയൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഇസ്ലാമിക ഭരണകൂടത്തെ ദൃഢീകരിക്കുവാനും ഇറാന് കഴിഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ ഇറാന്‍ മേഖലയിലെ മുന്‍നിര സൈനിക-സാമ്പത്തിക ശക്തിയായി മാറി. ആഭ്യന്തരരംഗത്ത് ഇസ്ലാമിക വിപ്ലവം കണ്‍സോളിഡേറ്റ് ചെയ്തതിലൂടെ ഇറാന്‍ സ്ഥിരതയുള്ള ഒരു ഭരണകൂടം സ്ഥാപിച്ചു. ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, ജനാധിപത്യ പോരാട്ടങ്ങള്‍ ഇടക്കിടക്ക് ഉയര്‍ന്നു വരാറുണ്ടെങ്കിലും, അതിനെയൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഇസ്ലാമിക ഭരണകൂടത്തെ ദൃഢീകരിക്കുവാനും ഇറാന് കഴിഞ്ഞു. ഇതോടൊപ്പം പൊളിറ്റിക്കല്‍ ഷിയായിസത്തിന്റെ ആശയങ്ങള്‍ പശ്ചിമേഷ്യയില്‍ ആകെ പ്രസരിപ്പിക്കാനും ഇറാന് കഴിഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് ഇറാന്‍ പിന്തുണ നല്‍കുന്ന പ്രോക്സികള്‍ ആ മേഖലയില്‍ എല്ലാം ഉയര്‍ന്നു വരുന്നത്. അത് പിന്നീട് സുന്നി രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇറാഖില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതോടു കൂടി ഇറാഖില്‍ തെരഞ്ഞെടുപ്പിലൂടെ ഒരു ഷിയാ ഭരണകൂടമാണ് അധികാരത്തില്‍ വന്നത്. അതിന് മുന്‍പ് അമേരിക്കന്‍ അധിനിവേശം നിലനില്‍ക്കുന്ന സമയത്ത് മുക്താദാ അല്‍ സദര്‍ എന്ന ഷിയാ പുരോഹിതന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു സായുധ സംഘം അമേരിക്കന്‍ അധിനിവേശ സേനയെ ആക്രമിക്കുകയുണ്ടായി.
സദറിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്ന ഇവര്‍ രൂപീകരിച്ച മാഹ്ദി ആര്‍മി ശക്തമായ ഒരു മിലീഷ്യയായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കയുമായുള്ള ഒരു സന്ധി സംഭാഷണത്തിലൂടെ മാഹ്ദി ആര്‍മി പിരിച്ചുവിടുകയും മുക്താദാ അല്‍ സദര്‍ അമേരിക്കക്ക് എതിരായുള്ള സായുധ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. മാഹ്ദി ആര്‍മിയെയും മുക്താദാ അല്‍ സദറിനെയും പൂര്‍ണ്ണമായും പിന്തുണച്ചത് ഇറാനാണ്. ഇറാന്റെ പണം, പരിശീലനം, സാങ്കേതിക സഹായം, ആയുധങ്ങള്‍ ഇവയെല്ലാമാണ് ഇറാഖില്‍ ഷിയാ സായുധ സംഘങ്ങളെ ശക്തിപ്പെടുത്തിയത്. പിന്നീട് ഇറാഖില്‍ തെരഞ്ഞെടുപ്പ് നടന്നതോടു കൂടി അവിടെയൊരു ഷിയാ ഭരണകൂടമാണ് അധികാരത്തില്‍ വന്നത്. അങ്ങനെ ഒരു ഷിയാ ഭരണകൂടം അവിടെ സ്ഥാപിക്കപ്പെട്ടത് ഇറാന് കരുത്ത് നല്‍കി. മൂന്നാമത്തെ രാജ്യമാണ് സിറിയ. സിറിയ പക്ഷേ 75 ശതമാനത്തോളം സുന്നികള്‍ ഉള്ള രാജ്യമാണ്. പക്ഷേ അത് ഭരിച്ചത് അലാവൈറ്റ് ഷിയാ വിഭാഗത്തില്‍ പെട്ട ബാഷര്‍ അല്‍ അസദ് ആയിരുന്നു. അസദിന്റെ ഭരണകൂടം ഇറാനുമായി ശക്തമായ ബന്ധം പുലര്‍ത്തി.
മറ്റൊന്ന് ലബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയാണ്. ഇറാന്റെ ശക്തമായ ഒരു പ്രോക്സിയാണ് ഹിസ്ബുള്ള. ലബനന്‍ സൈന്യത്തേക്കാള്‍ അധികം പോരാളികളുള്ള, ലബനനെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ഒരു ശക്തി കൂടിയാണ് ഹിസ്ബുള്ള. യഥാര്‍ത്ഥത്തില്‍ ഹിസ്ബുള്ളുടെ രാജ്യം എന്ന് ലബനനെ പറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല. അത്രയധികം ആ രാജ്യത്തെ നിയന്ത്രിക്കാന്‍ കെല്‍പുള്ള സംഘടിതമായ സായുധ സംഘമാണ് ഹിസ്ബുള്ള. മറ്റൊന്ന് ഹൂത്തികളാണ്. ഹൂത്തികളെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതയുണ്ട്. അവര്‍ സയദി ഷിയാ ഇസ്ലാമിസ്റ്റ് സായുധസംഘമാണ്. അവര്‍ പ്രവാചകന്റെ ഗോത്രത്തില്‍ പെട്ടവരാണ്. ഹൂത്തികള്‍ എന്നത് ഒരു ഗോത്രത്തിന്റെ പേരാണ്. അവര്‍ വംശീയമായി അറബികളാണ്, പക്ഷേ സുന്നികളല്ല, ഷിയാക്കളാണ്. ഇറാനികള്‍ വംശീയമായിത്തന്നെ ആര്യന്‍മാരാണ്, ഷിയാ വിശ്വാസമാണ് പുലര്‍ത്തുന്നത്. അറബികളില്‍ മഹാഭൂരിപക്ഷവും സുന്നികള്‍ ആകയാല്‍ അവരുമായി വിശ്വാസപരമായും വംശീയപരമായും വ്യത്യാസങ്ങളുണ്ട്. അതിന്റെ ഭാഗമായി സംഘര്‍ഷങ്ങളുണ്ട്. പക്ഷേ, ഹൂത്തികള്‍ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് ഇറാനാണ്.
ഇറാന്റെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് ഹൂത്തികളുടെ സൈന്യം പ്രവര്‍ത്തിക്കുന്നത്. കലാഷ്നിക്കോവ് തോക്ക് ഉപയോഗിക്കാന്‍ അറിയാമെന്നല്ലാതെ മറ്റൊന്നും അറിയാത്ത ഒരു ഗോത്ര മിലീഷ്യയാണ് അവരുടേത്. പക്ഷേ അവരിപ്പോള്‍ ടെല്‍ അവീവ് വരെയെത്താന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള കരുത്ത് നേടിയിരിക്കുന്നു. അതെല്ലാം ഇറാന്റെ സഹായവും സാങ്കേതികവിദ്യയും കൊണ്ടുതന്നെയാണ്. അല്‍ കുദ്സ് ഫോഴ്സ് നേരിട്ട് അവിടെ പ്രവര്‍ത്തിക്കുകയാണ്. ആറ് ലക്ഷത്തോളം സൈനികരുള്ള ശക്തമായ സൈന്യമുള്ള ഒരു രാജ്യമാണ് ഇറാന്‍. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് വരേണ്യ സൈനികദളമായ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ആണ്. വിദേശരാജ്യങ്ങളില്‍ ഷിയാ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതും ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും അല്‍ കുദ്സ് ബ്രിഗേഡാണ്. ഇതിന്റെ വലിയ നേതാവായിരുന്നു കാസിം സുലൈമാനി. അദ്ദേഹത്തെയാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
അല്‍ കുദ്സ് സൈനിക ദളത്തെ ഉപയോഗിച്ച് പശ്ചിമേഷ്യയില്‍ ഉടനീളം നിരവധി ഷിയാ മിലീഷ്യകളെയും സായുധ സംഘങ്ങളെയും ഇറാന്‍ ഉണ്ടാക്കിയെടുത്തു. ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളും ലബനനിലെ ഹിസ്ബുള്ളയും ഹൂത്തികളും ഒക്കെ ചേര്‍ന്ന് ഒരു വിപുലമായ ഷിയാ നെറ്റ്വര്‍ക്ക് ഉണ്ടാക്കി. ഈ നെറ്റ് വര്‍ക്കിലേക്കാണ് സുന്നി സായുധ സംഘമായ പലസ്തീനിലെ ഹമാസ് കൂടി കടന്നുവരുന്നത്. പലസ്തീന് ഇറാന്‍ നല്‍കിവന്ന ശക്തമായ പിന്തുണ എല്ലാ പലസ്തീനിയന്‍ വിമോചന പോരാട്ട സംഘങ്ങളെയും ഇറാനോട് ഐക്യപ്പെടുന്നതിലേക്ക് നയിച്ചു. ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് അടക്കമുള്ള തീവ്ര പലസ്തീനിയന്‍ വിമോചന സംഘങ്ങളൊക്കെത്തന്നെ ഇറാനുമായി അഫിലിയേറ്റ് ചെയ്യുന്ന ഒരു സാഹചര്യമുണ്ടായി. ഇതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കത്തില്‍ പശ്ചിമേഷ്യയിലെ ഒരു സാഹചര്യം. ഇതോടൊപ്പം ഇറാന്‍ റഷ്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്, ചൈനയുമായി സഹകരിക്കുന്നു, ഇന്ത്യയുമായി നല്ല സൗഹൃദബന്ധം സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം റീജിയണല്‍ പവര്‍എന്ന നിലയില്‍ ഇസ്രായേല്‍ കഴിഞ്ഞാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി വളരാന്‍ ഇറാനെ സഹായിച്ചു.
ഇതിനിടെയാണ് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുന്നത്. ഒന്നാമത്തേത്, 2022ല്‍ റഷ്യ യുക്രൈനില്‍ ആക്രമണം നടത്തുന്നു. അതോടെ ഇറാന് വേണ്ടത്ര സഹായം നല്‍കാന്‍ കഴിയാത്ത സാഹചര്യം റഷ്യക്ക് ഉണ്ടാകുന്നു. അത് ഇറാന്റെ സ്വാധീനം നിര്‍ണ്ണായകമായി കുറച്ചു. രണ്ടാമത്തേത് 2023 ഒക്ടോബര്‍ 7ന് ഇറാന്റെ കൂടി പിന്തുണയോടെ ഹമാസിന്റെ ആക്രമണം ഇസ്രായേലില്‍ ഉണ്ടാകുന്നു. 1200ഓളം ആളുകള്‍ കൊലചെയ്യപ്പെട്ടു. 200ഓളം ആളുകളെ ബന്ദികളാക്കി. ഇസ്രായേലിന് മാരകമായ ഒരു തിരിച്ചടിയാണ് ഉണ്ടായത്. സൈനിക തലത്തില്‍ ഇസ്രായേലിന്റെ ധാര്‍ഷ്ട്യത്തെ തകര്‍ത്ത ഒരു നീക്കമാണ് ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേത്തുടര്‍ന്ന് ആരംഭിച്ച ഗാസാ യുദ്ധത്തിന്റെ തുടര്‍ച്ചയിലാണ് ഇപ്പോഴത്തെ ഇറാന്‍ ആക്രമണത്തെ നമ്മള്‍ കാണേണ്ടത്.
ഇതിന്റെ തുടര്‍ച്ചയായി ആ മേഖലയില്‍ അമേരിക്ക-ഇസ്രായേല്‍ അച്ചുതണ്ട് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സമീപകാലത്ത് വലിയ മാറ്റങ്ങളുണ്ടായി. അതില്‍ ഒന്നാമത്തേത് അബ്രഹാമിക് കരാറിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ അറബ് നാടുകളും ജൂതന്‍മാരും ഐക്യപ്പെടുന്നതാണ് നാം കണ്ടത്. അബ്രഹാമിക് കരാറിന്റെ ഒരു പ്രധാന ആശയ പരിസരം അബ്രഹാമിന്റെ സന്തതി പരമ്പരകളായ ജൂതന്‍മാരും അറബികളും ഐക്യപ്പെടുക എന്നുള്ളതാണ്. അതായത് വംശീയമായി നമ്മള്‍ ഐക്യപ്പെടണം, പരസ്പരം ആക്രമിക്കാതെ ഐക്യപ്പെട്ട് നില്‍ക്കണം എന്ന സന്ദേശമാണ് അബ്രഹാമിക് കരാറിന്റെ ഒരു അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇറാനികള്‍, അഥവാ പേര്‍ഷ്യക്കാര്‍ അബ്രഹാമിന്റെ പാരമ്പര്യത്തില്‍ വരുന്നവരല്ല, അബ്രഹാമിന്റെ സന്തതി പരമ്പരകളല്ല. അവര്‍ വേറെയൊരു ജനതയാണ്. അപ്പോള്‍ മുസ്ലീമുകള്‍ എന്ന നിലയ്ക്ക് ഷിയാകളും സുന്നികളും ഒക്കെ ഐക്യപ്പെടുന്നതിനെ വംശീയത വെച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ്, ആശയമാണ് അബ്രഹാമിക് അക്കോര്‍ഡില്‍ പ്രവര്‍ത്തിച്ചത്. പക്ഷേ അത് ഫലം കണ്ടു.
അതിന്റെ ഭാഗമായി യുഎഇയും,ബഹ്‌റൈനും ഇസ്രായേലുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കി. മൊറോക്കോയും സുഡാനും ഈ പാത പിന്‍ തുടര്‍ന്നു. 1978ല്‍ തന്നെ ഈജിപ്തുമായി ഇസ്രായേല്‍ സമ്പൂര്‍ണ്ണ സമാധാന ഉടമ്പടിയില്‍ ഒപ്പിടുകയും നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 1994ല്‍ ജോര്‍ദാന്‍ ഇസ്രായേലുമായി സമാധാന ഉടമ്പടിയില്‍ ഒപ്പിടുകയും സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ഇസ്രായേലിന് അനുകൂലമായിട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തെ ആ മേഖലയില്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞു. ഈജിപ്തും ജോര്‍ദ്ദാനും മാത്രമാണ് ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്ന അറബ് രാജ്യങ്ങള്‍. അവിടെ നിന്നാണ് 2020ല്‍ ട്രംപിന്റെ കാലത്ത് അബ്രഹാമിക് അക്കോര്‍ഡിന്റെ തുടര്‍ച്ചയായി ഒരു സംഘം രാജ്യങ്ങള്‍ ഇസ്രായേലുമായി സഹകരിക്കുന്ന സാഹചര്യമുണ്ടായത്.
സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും പലസ്തീന്‍ സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതു വരെ സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുവാനോ സമാധാന ഉടമ്പടിയിലേക്ക് പോകാനോ തയ്യാറല്ല എന്ന നിലപാട് സ്വീകരിച്ചു. എങ്കിലും സഹകരണത്തിന്റെ തോത് വളരെ വര്‍ദ്ധിക്കുകയും എല്ലാത്തരത്തിലും ഒരു സൗഹൃദ അന്തരീക്ഷം ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഒക്ടോബര്‍ 7ലെ ഗാസ ഓപ്പറേഷന്‍ അല്‍ അക്സ പ്രളയം (Operation Al Aqsa Flood) എന്ന പേരില്‍ ഹമാസിന്റെ ആക്രമണം ഉണ്ടാകുകയും അതിന്റെ തുടര്‍ച്ചയായി ഗാസാ യുദ്ധം ആരംഭിക്കുകയും ചെയ്തത്. ഗാസയിലെ ആരോഗ്യമന്ത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഇതിനകം തന്നെ 55,200 ആളുകളാണ് കൊലചെയ്യപ്പെട്ടത്.
ജൂണ്‍ 13ന് പുലര്‍ച്ചെ ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ പോലും ഗാസയില്‍ 32 ആളുകളെ കൊലപ്പെടുത്തുകയുണ്ടായി. ആ യുദ്ധം തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കാതെ ഹമാസ് ഇപ്പോഴും പ്രതിരോധിച്ച് നില്‍ക്കുന്നതിന് പിന്നിലും ഇറാന്‍ ആണ്. യഥാര്‍ത്ഥത്തില്‍ ഇറാനെ നിര്‍വീര്യമാക്കാതെ ഇസ്രായേലിന്റെ സുരക്ഷിതത്വം എന്നുള്ളത് ഒരു സങ്കല്‍പം മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
സമീപകാലത്ത് തുര്‍ക്കിയെ മുന്‍നിര്‍ത്തി ഒരു പുതിയ യുദ്ധമുഖം തുറക്കാന്‍ പാശ്ചാത്യശക്തികള്‍ക്ക് കഴിഞ്ഞു. 2011ല്‍ സിറിയയില്‍ ആരംഭിച്ച അറബ് വസന്തത്തിന്റെ ഭാഗമായ ജനകീയ ഉയിര്‍പ്പ് ഉണ്ടായിരുന്നു. ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യത്തിന് എതിരായി 2011ല്‍ അറബ് ലോകത്തൊട്ടാകെ അലയടിച്ച അറബ് സ്പ്രിംഗ് എന്ന ജനാധിപത്യ ഉയിര്‍പ്പിന്റെ ഭാഗമായി വലിയ ജനകീയ മുന്നേറ്റം ദമാസ്‌കസ്, അലെപ്പോ എന്നീ വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടായി. ആ മുന്നേറ്റത്തില്‍ രൂപപ്പെട്ട ഫ്രീ സിറിയ ആര്‍മിക്ക് പാശ്ചാത്യ രാജ്യങ്ങളും തുര്‍ക്കിയുമാണ് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തത്. എന്നാല്‍ റഷ്യയുടെ സഹായമുണ്ടായിരുന്നതുകൊണ്ട് ബാഷര്‍ അല്‍ അസദ് പിടിച്ചുനിന്നു.
യുക്രൈന്‍ യുദ്ധമുണ്ടായതോടെ റഷ്യക്ക് സിറിയയെ സഹായിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ആ സാഹചര്യത്തിലാണ് ഫ്രീ സിറിയ ആര്‍മിയെയും അല്‍ ക്വയ്ദയുടെ അനുബന്ധ സംഘടനയായ അല്‍ നുസ്റ ഫ്രണ്ടിനെയുമൊക്കെ കൂട്ടിച്ചേര്‍ത്ത് എച്ച്ടിഎസ്, ഹയാത്ത് തഹരീര്‍ അല്‍-ശാം, എന്ന സായുധ സംഘത്തെ തുര്‍ക്കിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്നത്. സിറിയയുടെ തുര്‍ക്കിയോട് ചേര്‍ന്നു കിടക്കുന്ന പടിഞ്ഞാറന്‍ മേഖലയില്‍ അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു. അവിടെ നിന്ന് ഒരു മിന്നല്‍ പിണര്‍ മുന്നേറ്റം നടത്തി അവര്‍ ദമാസ്‌കസ് പിടിച്ചു. ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടു, സിറിയയില്‍ ഒരു സുന്നി ഭരണകൂടം സ്ഥാപിച്ചു. അല്‍ ക്വയ്ദ തീവ്രവാദിയായിരുന്ന അതിന്റെ തലവന്‍ അഹമ്മദ് അല്‍-ശരാര അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായി. തുര്‍ക്കിയുടെ പ്രോക്സിയായിട്ടാണ് എച്ച്ടിഎസ് അവിടെ അധികാരം പിടിക്കുന്നത്. ഇറാന്റെയും റഷ്യയുടെയും പിന്തുണയുണ്ടായിരുന്ന ബാഷര്‍ അല്‍ അസദ് വീഴുകയും ഒരു തുര്‍ക്കി അനുകൂല ഭരണകൂടം നിലവില്‍ വരികയും ചെയ്തു.
തുര്‍ക്കി അനുകൂലം എന്നു പറഞ്ഞാല്‍ പാശ്ചാത്യ അനുകൂലം എന്നുകൂടി നമ്മള്‍ കാണണം. അങ്ങനെയൊരു ഭരണകൂടം സിറിയയില്‍ നിലവില്‍ വന്നതോടെ ഇറാന്‍ നിര്‍ണ്ണായകമായി ദുര്‍ബലപ്പെട്ടു എന്നതാണ് വാസ്തവം. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള ദുര്‍ബലരാകുകയും പോരാട്ടം നടത്താനുള്ള ആരോഗ്യമില്ലാത്തവരായി മാറുകയും ചെയ്തു. ചെങ്കടല്‍ മേഖലയില്‍ ഹൂത്തികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ മൂലം പഴയതുപോലെ ശക്തമായ ഒരു സാന്നിധ്യമാകാന്‍ അവര്‍ക്ക് കഴിയുന്നില്ല. അങ്ങനെ ഇറാന്റെ പ്രോക്സികള്‍ എല്ലാം ദുര്‍ബലമാകുന്ന ഒരു സാഹചര്യമുണ്ടായി. ഈയൊരു സാഹചര്യത്തിലാണ് മെയ് 13 മുതല്‍ 16 വരെ സൗദി അറേബ്യ, ഖത്തര്‍. യുഎഇ എന്നീ രാജ്യങ്ങളില്‍ ട്രംപ് സന്ദര്‍ശനം നടത്തുന്നത്. നാല് ട്രില്യന്‍ ഡോളറിന്റെ കൊടുക്കല്‍ വാങ്ങലുകളാണ് ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുന്നത്. അതിനിടെ പശ്ചിമേഷ്യയുടെ പ്രത്യേക പ്രതിനിധിയായി ട്രംപ് സ്റ്റീവ് വിറ്റ്കോഫിനെ നിയമിച്ചിരുന്നു.
ട്രംപിനെപ്പോലെ തന്നെ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയാണ് വിറ്റ്കോഫ്. വിറ്റ്കോഫ് കോര്‍പറേഷന്റെ സിഇഒ കൂടിയാണ് അദ്ദേഹം. ഖത്തറുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇറാനുമായുള്ള ബന്ധം വളരെ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് പെട്ടെന്നു തന്നെ സാധിച്ചു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചില നീക്കങ്ങള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിഞ്ഞു. അതുപോലെ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നു. വിറ്റ്കോഫിന്റെ ഇടപെടല്‍ പശ്ചിമേഷ്യയില്‍ ഉടനീളം അമേരിക്കയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. അതൊരു വിറ്റ്കോഫ് ഇഫക്ട് എന്നുതന്നെ പറയേണ്ടി വരും. അദ്ദേഹമാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുള്ള കളമൊരുക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ ട്രംപ് ആദ്യമായി സന്ദര്‍ശിക്കുന്ന വിദേശരാജ്യം സൗദി അറേബ്യയാണ്. അവിടെ നിന്നാണ് യുഎഇയിലും ഖത്തറിലും പോയി അദ്ദേഹം മടങ്ങുന്നത്.
ഇതില്‍ ഏറ്റവും വലിയ സ്ട്രാറ്റജിയായി കാണാന്‍ കഴിയുന്നത്, ആ മേഖലയിലെ പ്രശ്നങ്ങളില്‍ സുന്നി രാഷ്ട്രങ്ങളായ തുര്‍ക്കിയും ഖത്തറും ഇറാനും തമ്മില്‍ ഒരു ഐക്യം രൂപപ്പെട്ടിരുന്നു. ഈ മൂന്നു രാജ്യങ്ങളാണ് ശക്തമായി പലസ്തീനികളെ പിന്തുണച്ചുകൊണ്ടിരുന്നത്. അതില്‍ നിന്ന് ഇറാനെ അടര്‍ത്തി മാറ്റുവാനും സുന്നി രാജ്യങ്ങളായ ഖത്തറും തുര്‍ക്കിയും അറബ് രാജ്യങ്ങളുടെ സഖ്യത്തിലേക്കും അവിടെ നിന്ന് ഇസ്രായേല്‍ സഖ്യത്തിലേക്കും മാറുന്ന രീതിയിലേക്ക് ആ ശാക്തിക ചേരിയില്‍ മാറ്റം വരുത്താന്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞു. അതിനുള്ള സാഹചര്യമൊരുക്കിയത് വിറ്റ്കോഫാണ്.
അബ്രഹാമിക് അക്കോര്‍ഡിന്റെ പേരില്‍ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ ഒരു ഐക്യമുണ്ടാകുന്നു, ഇറാന്‍ നേതൃത്വം നല്‍കുന്ന ഷിയാ സഖ്യത്തിന് എതിരായി ഒരു സുന്നി സഖ്യം ഉണ്ടാകുന്നു, അതിന് അറബ് രാജ്യമല്ലാത്ത തുര്‍ക്കി നേതൃത്വം നല്‍കുന്നു. തുര്‍ക്കി നാറ്റോ അംഗവും പാശ്ചാത്യ രാജ്യങ്ങളുമായി വളരെ അടുപ്പമുള്ള രാജ്യവുമാണ്. അതേസമയം റഷ്യയുമായും അവര്‍ക്ക് ബന്ധമുണ്ട്. ഇങ്ങനെ ആ മേഖലയില്‍ തന്ത്രപരമായി തുര്‍ക്കിയുടെ സ്ഥാനം വളരെ വലുതുമാണ്. തുര്‍ക്കിയെ മുന്‍നിര്‍ത്തി ഒരു സുന്നി സഖ്യം ഉണ്ടാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞുവെന്നത് പ്രധാനമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ശക്തമായ വിമര്‍ശനം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിന് കാരണം പശ്ചിമേഷ്യയില്‍ രൂപപ്പെടുത്തുന്ന വിശാല സുന്നി ഐക്യത്തില്‍ പാകിസ്ഥാന്‍ കൂടി ഉണ്ട് എന്നുള്ളതുകൊണ്ടാണ്.
മറ്റൊരു തന്ത്രപരമായ നീക്കം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുണ്ടായത് ചൈനയെ മേഖലയില്‍ നിന്ന് പുറത്താക്കുക എന്നുള്ളതാണ്. റഷ്യയും ചൈനയും ഐക്യപ്പെട്ടുകൊണ്ടാണ് പശ്ചിമേഷ്യയില്‍ എല്ലാവിധ ഇടപെടലും നടത്തുന്നത്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുമായി വളരെയടുത്ത ബന്ധങ്ങള്‍ രൂപപ്പെട്ട് വരുന്ന ഘട്ടത്തിലും അമേരിക്ക പാകിസ്ഥാനോട് ഒരു മൃദുസമീപനം എടുക്കാന്‍ കാരണം പശ്ചിമേഷ്യയിലെ സവിശേഷ സാഹചര്യത്തില്‍ ഇറാന്‍ നേതൃത്വം നല്‍കുന്ന ഷിയാ സഖ്യത്തെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ ഒരു അറബ് ഐക്യനിരയും അറബിതര മുസ്ലീം രാജ്യങ്ങളെക്കൂടി ചേര്‍ത്തുകൊണ്ട് ഒരു സുന്നി ഐക്യനിരയും രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ്. അത് രണ്ടും സംഭവിച്ചു. ഇതോടെ ഇറാന്‍ സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടു എന്നതാണ് ഒരു പ്രധാന കാര്യം. മറ്റൊരു തന്ത്രപരമായ നീക്കം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുണ്ടായത് ചൈനയെ മേഖലയില്‍ നിന്ന് പുറത്താക്കുക എന്നുള്ളതാണ്. റഷ്യയും ചൈനയും ഐക്യപ്പെട്ടുകൊണ്ടാണ് പശ്ചിമേഷ്യയില്‍ എല്ലാവിധ ഇടപെടലും നടത്തുന്നത്. ചൈനയുടെ സാമ്പത്തികമായ ഇടപെടലും റഷ്യയുടെ സൈനികവും തന്ത്രപരമായ സഹകരണവും ചേര്‍ന്ന് പശ്ചിമേഷ്യയിലെ പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തെ നിര്‍ണ്ണായകമായി കുറയ്ക്കുക എന്നുള്ളതായിരുന്നു തന്ത്രപരമായ നീക്കം.
യുക്രൈന്‍ യുദ്ധം വന്നതോടു കൂടി റഷ്യയുടെ ഇടപെടല്‍ ശേഷി നിര്‍ണ്ണായകമായി കുറഞ്ഞു. പക്ഷേ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഈ മേഖലയിലെ രാജ്യങ്ങളുമായെല്ലാം വിപുലമായ കച്ചവട ബന്ധം ചൈന ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇറാനും സൗദി അറേബ്യയുമായി ഒരു സൗഹൃദ ബന്ധം സ്ഥാപിക്കാന്‍ ചൈന മുന്‍കയ്യെടുത്തതോടെയാണ് ചൈനയുടെ സ്വാധീനം ശ്രദ്ധിക്കപ്പെട്ടത്. ചൈന ആ മേഖലയില്‍ ഇടപെടുന്നതും ഗള്‍ഫ് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ട് ചൈനയെ പുറന്തള്ളേണ്ടത് അമേരിക്ക-ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്ക് അനിവാര്യമായിരുന്നു. ചുരുക്കത്തില്‍ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ കെട്ടപ്പെട്ടു, ചൈനയെ വളരെ കൃത്യമായി അരിക്കാക്കാന്‍ സാധിച്ചു, സുന്നി സഖ്യത്തെയും അബ്രഹാമിക് കൂട്ടായ്മയെയും ഷിയാ സഖ്യത്തിനെതിരായി അണിനിരത്താന്‍ സാധിച്ചു. ഇത്തരത്തില്‍ ഇറാനെ ശിഥിലീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങി. ഈ ഘട്ടത്തിലാണ് ഇന്റര്‍നാഷണല്‍ ആറ്റോമിക് ഏജന്‍സിയുടെ ഒരു റിപ്പോര്‍ട്ട് വരുന്നത്,.. ഇറാന്‍ അതിന്റെ ആണവ സമ്പുഷ്ടീകരണം വളരെയധികം മുന്നോട്ട് കൊണ്ടുപോയിരിക്കുന്നുവെന്ന്.
വെപ്പണ്‍ ഗ്രേഡിന് തൊട്ടുതാഴെ, അതായത് 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ 408 കിലോഗ്രാം ഇറാന്റെ കൈവശം നിലവിലുണ്ട്. 20 ആണവായുധങ്ങളെങ്കിലും നിര്‍മിക്കാന്‍ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല 100 ശതമാനം ശുദ്ധീകരണത്തിലേക്ക് അവര്‍ അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. അതായത് അധികം വൈകാതെ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിക്കും എന്നാണ് ആ റിപ്പോര്‍ട്ടിന്റെ സാരം. അതിന്റെ ഭാഗമായിട്ട് ഐഎഇഎയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചേര്‍ന്നു. 19 പേര്‍ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് ഇറാനെതിരായ പ്രമേയം പാസാക്കുകയും ചെയ്തു. ഇത് വന്നയുടന്‍ തന്നെ ആക്രമണം ഉണ്ടായി എന്നുള്ളതാണ് വസ്തുത. ഇറാന്‍ ആണവായുധം നേടുന്നത് അസ്തിത്വ ഭീഷണിയായാണ് ഇസ്രായേല്‍ കരുതുന്നത്. ആണവായുധമുണ്ടായാല്‍ അത് ഇസ്രായേലിനെതിരെ പ്രയോഗിക്കും, അത് ഇസ്രായേലിന്റെ സര്‍വ്വനാശത്തിലായികിരിക്കും കലാശിക്കുക. അതുകൊണ്ട് അതിനെ ഏതുവിധത്തിലും പ്രതിരോധിക്കുക എന്നുള്ളത് ഇസ്രായേലിന്റെ നിലനില്‍പിന്റെ പ്രശ്നമാണ്. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഈ ആക്രമണം ഉണ്ടാകുന്നത്.
ഒരു സൈനിക കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഇതുവരെ ലോകചരിത്രത്തില്‍ ഉണ്ടാകാത്ത വിധം നൂറ് ശതമാനം കൃത്യതയോടെ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒരു ആക്രമണം ഇസ്രായേല്‍ നടത്തി. ഇറാന്റെ ഉള്ളില്‍ പോയി അവിടെ കേന്ദ്രങ്ങള്‍ സ്ഥാപിച്ച്, അവിടെ നിന്ന് ഡ്രോണുകള്‍ അയച്ചു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ തലവന്‍ ഹൊസൈന്‍ സലാമി കൊലചെയ്യപ്പെട്ടു. സംയുക്ത സൈനികത്തലവന്‍ മുഹമ്മദ് ബഘേരി കൊലചെയ്യപ്പെട്ടു. അയത്തൊള്ള അലി ഖൊമേനിയുടെ മുഖ്യ ഉപദേശകന്‍ അല്‍ ഷംഖാനിയും കൊല്ലപ്പെട്ടു. ആറ് ആണവ ശാസ്ത്രജ്ഞന്‍മാര്‍ ആക്രമത്തത്തില്‍ മരിച്ചു. ഇത്രയും കൃത്യതയോടെ ആക്രമണം നടത്താന്‍ ലോകത്ത് ഒരു രാജ്യത്തിനും കഴിഞ്ഞിട്ടുള്ളതായി തോന്നുന്നില്ല. നതാന്‍സ് എന്നത് ഇറാന്റെ വളരെ പ്രധാനപ്പെട്ട ആണവ കേന്ദ്രമാണ്. അത് തകര്‍ന്നുവെന്നും ആണവ വികിരണങ്ങള്‍ പടരുന്നുവെന്നും സൂചനയുണ്ട്. ഇറാന്റെ നിര്‍ണ്ണായകമായ ആണവ കേന്ദ്രം തകര്‍ക്കാന്‍ ഇസ്രായേലിന് കഴിഞ്ഞു. ഇതാണ് സൈനികമായ തലം.
ധാര്‍മ്മികമായ തലത്തില്‍ നോക്കിയാല്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെ ആക്രമിക്കാനുള്ള അധികാരം ഇസ്രായേലിനില്ല. അവര്‍ ആണവശേഷി നേടുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഐഎഇഎയുണ്ട്. അതുപോലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയും ഉണ്ട്. അങ്ങനെയൊരു സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം സെക്യൂരിറ്റി കൗണ്‍സിലിനാണുള്ളത്. മാടമ്പിത്തരം കാണിക്കാനുള്ള അവകാശം ഇസ്രായേലിനില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം അവിടെയുണ്ടായി. അത്തരമൊരു അക്രമം നടത്താനുള്ള ധാര്‍മികമായ അവകാശവും ഇസ്രായേലിന് ഇല്ല. അത് ചെയ്യേണ്ടത് പഞ്ചമഹാശക്തികളാണ്, യുണൈറ്റഡ് നേഷന്‍സ് ആണ്. അവര്‍ക്കാണല്ലോ ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരമുള്ളത്. മറ്റൊരു കാര്യം, ഏതെങ്കിലും അണുവായുധങ്ങള്‍ ഇറാന്‍ ഉണ്ടാക്കിയിരുന്നെങ്കിലോ?
ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമ്പോള്‍ അതിനുള്ള ചില പ്രോട്ടോക്കോളുകളുണ്ട്. ഒരു റിയാക്ടറാണെങ്കിലും ആക്രമിച്ചു കഴിഞ്ഞാല്‍ ഒരു അണുബോംബ് പൊട്ടുന്നതിന് സമാനമായ സാഹചര്യമാണ് ഉണ്ടാവുക. ആണവ റിയാക്ടര്‍ എന്ന് പറയുന്നത് സാങ്കേതികമായി ഒരു അണുബോംബ് തന്നെയാണ്. അതുകൊണ്ട് അത്തരം കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ ചെയ്യാന്‍ പാടുള്ളു. അത്തരത്തിലുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ആണവ നിലയങ്ങളെ ഇസ്രായേല്‍ ആക്രമിച്ചത്. ഇതാണ് ആക്രമണത്തിന്റെ ഒരു തലം. ഇനിയങ്ങോട്ട് യുദ്ധത്തിന്റെ തലം പരിമിതമായ സാഹചര്യത്തില്‍ നില്‍ക്കാനുള്ള സാധ്യത കുറവുമാണ്. യുദ്ധത്തില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ നിര്‍ണ്ണായകമായ ഘടകമൊന്നും അവിടെയില്ല. അങ്ങനെയൊരു വീറ്റോ പറയാന്‍ ശക്തിയുള്ള രാജ്യം അമേരിക്കയാണ്. പക്ഷേ അമേരിക്ക പൂര്‍ണ്ണമായിട്ട് ഇസ്രായേലിന് ഒപ്പമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം എന്നതിനേക്കാള്‍ അമേരിക്ക-ഇസ്രായേല്‍ സഖ്യം നടത്തിയ ആക്രമണം എന്ന് പറയുന്നതായിരിക്കും സാങ്കേതികമായി ശരി.
തുര്‍ക്കി നാറ്റോയില്‍ അംഗമായ രാജ്യമാണ്. പക്ഷേ പശ്ചിമേഷ്യയിലെ ഒരു രാജ്യം ആക്രമിക്കപ്പെട്ടു എന്ന നിലപാട് അവര്‍ എടുക്കുന്നില്ല. വിശാലമായ സുന്നി സഖ്യമാണ് ഇതിന് കാരണം. ഇസ്രായേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കും എന്നുള്ളത് സഖ്യത്തില്‍ ആശയവിനിമയം നടത്തുന്ന കാര്യമാണ്. ഇവര്‍ അറിഞ്ഞുകൊണ്ടാണ് ഈ ആക്രമണം നടക്കുന്നതെന്നതാണ് വസ്തുത. ആക്രമണം നടക്കുമെന്ന് അറിയാമായിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്ന ഡോണള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് ചര്‍ച്ചക്ക് തയ്യാറാണെന്ന ഒരു ഓപ്ഷന്‍ ഇറാന് മുന്നില്‍ വെച്ചിരുന്നു. ട്രംപ് നേരിട്ട് അയത്തൊള്ള അലി ഖൊമേനിയുമായി സംസാരിക്കാന്‍ തയ്യാറായി. അതിന്റെ ഭാഗമായി അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നു. ആറാം വട്ട ചര്‍ച്ച നടക്കുന്നതിന് മുന്‍പായിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഒരു സമയക്രമം കൊടുക്കുകയും അതിനുള്ളില്‍ അമേരിക്ക നിര്‍ദേശിക്കുന്ന രീതിയിലുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ തങ്ങള്‍ ആക്രമിക്കും എന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയത്. 2015ല്‍ ഉണ്ടാക്കിയിട്ടുള്ള P 5+1 കരാര്‍, അതായത് പഞ്ചമഹാശക്തികളിലെ അഞ്ചംഗങ്ങളും ജര്‍മനിയും ചേര്‍ന്നിട്ടാണ് ഇറാനും അമേരിക്കയും ഒരു കരാറുണ്ടാക്കുകയും ഉപരോധങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തത്.
ആണവ സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ ഐഎഇഎ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് ആ കരാര്‍ രൂപപ്പെടുത്തുന്നത്. എന്നാല്‍ ഈ കരാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് 2016ലെ തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ക്യാമ്പെയിന്‍ ചെയ്തു. ഒബാമ ഭരണകൂടത്തിനെതിരെ ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം അതായിരുന്നു. 2018ല്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതോടെ ഈ കരാറിന് പ്രസക്തിയില്ലാതായി.
അഞ്ച് തവണ ചര്‍ച്ച നടന്നെങ്കിലും അതിനെ യഥാര്‍ത്ഥ ഉഭയകക്ഷി ചര്‍ച്ചയായി കാണാനാവില്ല. അമേരിക്ക മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ക്ക് അനുസരിച്ച് ഒരു കരാര്‍ ഉണ്ടാക്കണം. അതിലൂടെ ആണവ പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഇത് രണ്ടും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. ആത്മാഭിമാനമുള്ള രാജ്യമെന്ന നിലയില്‍ അങ്ങനെ ചെയ്യാന്‍ ഇറാന് സാധിക്കില്ല. രണ്ടാമതായി ഇറാന്‍ അതിന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല. ആ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത് ആവശ്യവുമാണ്. യഥാര്‍ത്ഥത്തില്‍ ഇറാന്‍ ആണവശേഷി കൈവരിച്ചിരുന്നെങ്കില്‍ ഇസ്രായേല്‍ അവരെ ആക്രമിക്കുമായിരുന്നില്ല. അമേരിക്ക ശത്രുവായി തുടരുന്ന കാലത്തോളം അവരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മാര്‍ഗ്ഗം ആണവശേഷി കൈവരിക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇറാന്‍ അതിന്റെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നതില്‍ സംശയമൊന്നും ഇല്ല.
ഈ ആക്രമണത്തിന് മുന്നോടിയായി മേഖലയില്‍ ഏറെക്കുറെ സമ്പൂര്‍ണ്ണമായി ഇറാനെ ഒറ്റപ്പെടുത്താന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇസ്രായേല്‍ അങ്ങനെ ചെയ്യുമെന്ന് കരുതേണ്ടതില്ല. അമേരിക്ക വന്‍ശക്തിയാണ്, 30 ട്രില്യണ്‍ സമ്പദ്ശക്തിയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലവില്‍ സൈനിക സംരക്ഷണം നല്‍കുന്നത് അമേരിക്കയാണ്. 25,000ത്തോളം അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ സൈനികത്താവളങ്ങളിലുണ്ട്. 2500ഓളം ആളുകള്‍ ഇറാഖിലുണ്ട്. മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനികത്താവളമുള്ളത് ഖത്തറിലാണ്. ആ സൈനികത്താവളങ്ങളുടെ നവീകരണത്തിനായി 60 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഖത്തര്‍ നടത്താന്‍ പോകുന്നത്. പ്രതിരോധരംഗം അടക്കമുള്ള വിവിധ മേഖലകളിലെ സഹകരണത്തിന് സൗദി അറേബ്യയുമായി 1.4 ട്രില്യന്‍ ഡോളറിന്റെ ധാരണയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതെല്ലാം മേഖലയില്‍ അമേരിക്കയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. അതിന്റെ പിന്‍ബലത്തിലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇപ്പോള്‍ ആക്രമിച്ച് നശിപ്പിച്ചിട്ടുള്ളത്.
ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലിനും പരിക്ക് പറ്റുന്നുണ്ട്. ഗാസയിലെ പോലെയല്ല, ഇറാന് ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയുണ്ട്. ഇസ്രായേല്‍ ആക്രമിച്ച് തകര്‍ത്തത് അവരുടെ പ്രധാനപ്പെട്ട ഒരു മിസൈല്‍ കേന്ദ്രമാണ്. 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലുകള്‍ ഇറാന്റെ കയ്യിലുണ്ട്. അതായത് ഇസ്രായേലിലെ ഏത് ലക്ഷ്യത്തെയും ആക്രമിക്കാനുള്ള മിസൈല്‍ സംവിധാനം ഇപ്പോള്‍ തന്നെ ഇറാന്റെ കൈവശമുണ്ട്. അവര്‍ ആണവശേഷി നേടിക്കഴിഞ്ഞാല്‍ ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുകള്‍ ഇസ്രായേലിന്റെ ഏത് കേന്ദ്രത്തിലും പതിപ്പിക്കാന്‍ ഇറാന് കഴിയും. അതുകൊണ്ടാണ് ആണവ കേന്ദ്രത്തെ ഇസ്രായേല്‍ ലക്ഷ്യം വെച്ചത്.
ഇസ്രായേലിന്റെ അയണ്‍ ഡോമിനെപ്പോലും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇറാന്‍ ആ രാജ്യത്തിനുള്ളില്‍ ആക്രമണം നടത്തിയത്. അയണ്‍ ഡോം അത്ര വിജയകരമല്ലെന്നത് ഹമാസ് നടത്തിയ ആക്രമണത്തില്‍ വ്യക്തമായതാണല്ലോ. അത് മാത്രമല്ല 100 ശതമാനം സംരക്ഷണം ഒരുക്കാന്‍ ഒരു സംവിധാനത്തിനും കഴിയില്ല. നാല് തലത്തിലുള്ള പ്രതിരോധ സംവിധാനമാണ് ഇസ്രായേലിനുള്ളത്. താഡ് എന്ന ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് പ്രതിരോധ സംവിധാനം, ആരോ വണ്‍, ആരോ ടൂ, അയണ്‍ ഡോം എന്നിവയാണ് അവ. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഹൂത്തികളുടെ മിസൈല്‍ ടെല്‍ അവീവില്‍ വീണത്.
ഹമാസിനെയും ഹിസ്ബുള്ളയെയും ശാക്തീകരിക്കാനും ഹൂത്തികളെ ഉപയോഗിച്ച് ശക്തമായ ആക്രമണങ്ങള്‍ നടത്താനും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഉപയോഗിച്ച് കൂടുതല്‍ സംഘര്‍ഷങ്ങളും സായുധ പോരാട്ടങ്ങളും നടത്തുവാനും ഇറാന് ഇപ്പോഴും കഴിയും.
ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ രൂപത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ട് ഇറാന്റെ തിരിച്ചടിയുണ്ടാകും. അത് തുടരാനാണ് സാധ്യത. അതോടൊപ്പം പ്രോക്സികളെ ഉപയോഗിച്ചുകൊണ്ട് നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിലേക്ക് ഇറാന്‍ പോകാനാണ് സാധ്യത.
ഹമാസിനെയും ഹിസ്ബുള്ളയെയും ശാക്തീകരിക്കാനും ഹൂത്തികളെ ഉപയോഗിച്ച് ശക്തമായ ആക്രമണങ്ങള്‍ നടത്താനും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഉപയോഗിച്ച് കൂടുതല്‍ സംഘര്‍ഷങ്ങളും സായുധ പോരാട്ടങ്ങളും നടത്തുവാനും ഇറാന് ഇപ്പോഴും കഴിയും. അതുകൊണ്ടാണ് ഇറാന്റെ സൈനികശേഷിയെ തകര്‍ക്കുക, ആണവ പദ്ധതികളെ തകര്‍ക്കുക, മിസൈല്‍ സംവിധാനത്തെ തകര്‍ക്കുക, സൈനിക മേധാവികളെ കൊലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇസ്രായേല്‍ കൃത്യമായി ചെയ്യുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇറാനെ തകര്‍ക്കാന്‍ സാധിക്കില്ല. അവിടെ ഒരു ഭരണമാറ്റം ഉണ്ടാകുക എന്നതാണ് ഇസ്രായേലിന് പൂര്‍ണ്ണമായും സുരക്ഷിതത്വമുണ്ടാകാന്‍ ചെയ്യാന്‍ പറ്റുന്ന ഏക കാര്യം. അമേരിക്കയും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. 1979 മുതല്‍ അമേരിക്കന്‍ വിരുദ്ധതയുടെ കോട്ടയാണ് പശ്ചിമേഷ്യയില്‍ ഇറാന്‍. മാത്രമല്ല, പൂര്‍ണ്ണമായും അമേരിക്കയെ പിന്തുണയ്ക്കുന്ന, അമേരിക്കന്‍ പാവ സര്‍ക്കാരിനെ പുറത്താക്കിയിട്ടാണ് പൂര്‍ണ്ണമായും എതിര്‍ക്കുകയും നിഷേധിക്കുകയും ചെയ്യുന്ന അയത്തൊള്ള ഖൊമേനിയുടെ ഭരണക്രമം 1979ല്‍ സ്ഥാപിക്കുന്നത്.
ഏറെക്കുറെ സമ്പൂര്‍ണ്ണമായ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ആ രാജ്യം അതിജീവിക്കുന്നുണ്ട്, പല രൂപത്തില്‍ അവര്‍ മേഖലയില്‍ ഒരു ശക്തിയായി മാറിയിട്ടുണ്ട്. ഇത്രയും വലിയ അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇസ്രായേല്‍ കഴിഞ്ഞാല്‍ ആ മേഖലയിലെ ശക്തമായ രാഷ്ട്രം ഇറാനാണ്. അതുകൊണ്ടുതന്നെ ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്നത് ഭരണമാറ്റമാണ്. ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിലൂടെ അഞ്ചോ ആറോ വര്‍ഷത്തേക്ക് ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നത് വൈകിപ്പിക്കാന്‍ ഇസ്രായേലിന് സാധിക്കും. പൂര്‍ണ്ണമായിട്ടും ആണവായുധ ശേഷി നേടുന്നതിനെ തടയാന്‍ ഇതൊന്നും പര്യാപ്തമല്ല. അങ്ങനെ തടയണമെങ്കില്‍ ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണം.
ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളെ അമേരിക്കക്കോ ഇസ്രായേലിനോ ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവിടെ ഗവണ്‍മെന്റ് വിരുദ്ധ ശക്തികളുണ്ട്. ഖാത്തിമിയെപ്പോലെയുള്ള പ്രസിഡന്റുമാര്‍ മിതവാദികളാണ്. അഹമ്മദി നെജാദിനെപ്പോലെയുള്ളവര്‍ തീവ്ര നിലപാടുകള്‍ എടുക്കുന്നവരാണ്. മിതവാദികളും തീവ്രവാദികളുമാണെങ്കിലും അവര്‍ ഷിയാ ഇസ്ലാമിസ്റ്റുകളാണ്. ഷിയാ പൊളിറ്റിക്കല്‍ ഇസ്ലാമിന് അകത്താണ് അവരുള്ളത്. പിന്നെയുള്ളത് ചെറിയ വിഭാഗങ്ങളാണ്. ടെഹ്റാന്‍ വസന്തം എന്ന പേരില്‍ പ്രക്ഷോഭം നടത്തിയ ടെഹ്റാന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍, ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന, ഇസ്ലാമിക ശരീയത്ത് സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെയൊക്കെ പ്രവര്‍ത്തിക്കുന്ന സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍, ടെഹ്റാന്‍ കേന്ദ്രീകരിച്ച് അപ്പര്‍ മിഡില്‍ ക്ലാസിനുള്ളിലെ ലിബറലുകള്‍ സംഘടിച്ചുണ്ടാകുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍, അക്കാഡമീഷ്യന്‍മാര്‍, സിനിമാ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ ഇങ്ങനെയൊക്കെയുള്ള ഗ്രൂപ്പുകള്‍ ചേര്‍ന്ന് ടെഹ്റാന്‍ കേന്ദ്രീകരിച്ച് വലിയ പ്രകടനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. പക്ഷേ ഭരണകൂടത്തെ അട്ടിമറിക്കുന്ന മാനങ്ങളിലേക്ക് വളരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
കാരണം ഇസ്ലാമിക് റവല്യൂഷന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ആറ് ലക്ഷത്തോളം വരുന്ന സൈന്യമാണ്. ഈ സൈന്യത്തിന്റെയും പൊലീസിന്റെയുമൊക്കെ നിയന്ത്രണം വരേണ്യ സൈനിക ദളമായ ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് ആണ്. അത് അയത്തൊള്ള ഖൊമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സൈന്യം ശക്തമായി നില്‍ക്കുന്നിടത്തോളം കാലം അവിടെ ഒരു ഭരണമാറ്റം അസാധ്യമാണ്. ആ ഭരണമാറ്റം ഉണ്ടാക്കണമെങ്കില്‍ ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ പുറത്താക്കി അദ്ദേഹത്തെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയത് പോലെ അധിനിവേശം നടത്തണം. ഇറാന്റെ കാര്യത്തില്‍ അത് അസാധ്യമാണ്. മാത്രമല്ല, അത്തരമൊരു ആക്രമണം നടത്താനുള്ള ശേഷി അമേരിക്കയ്ക്ക് മാത്രമേയുള്ളു. അമേരിക്ക അത്തരമൊരു ആക്രമണമൊന്നും നടത്തില്ല, പ്രത്യേകിച്ച് ട്രംപിന്റെ കാലത്ത്. പക്ഷേ, സമ്പൂര്‍ണ്ണമായ ഉപരോധം കടുപ്പിച്ചും ആഭ്യന്തരമായ സംഘര്‍ഷങ്ങളെ പരമാവധി ഉപയോഗിച്ചും ഇസ്രായേലിനെ ഉപയോഗിച്ച് അവരുടെ സൈനിക ശേഷിയെ നിരന്തരം ദുര്‍ബലപ്പെടുത്തിയുമൊക്കെ ഇറാന് എതിരായ പാശ്ചാത്യ സഖ്യത്തിന്റെ ഉപരോധവും നിഴല്‍ യുദ്ധവും തുടര്‍ന്നു പോകും എന്നു തന്നെ കരുതാം. ആക്രമണം തുടര്‍ന്നാല്‍ പ്രതിരോധവുമായി ഇറാനും മുന്നോട്ടു പോകും. ഈ സംഘര്‍ഷം അങ്ങനെ നീണ്ടുനില്‍ക്കാനാണ് സാധ്യത.