

കേരളത്തിലെ ക്യാമ്പസുകളിലെ ജാതി തിരിച്ചറിയണമെങ്കില്‍ സ്റ്റാഫ് റൂമുകളില്‍ കയറി നോക്കണമെന്ന് വിനില്‍ പോള്‍. സവര്‍ണ്ണ സംവരണം പോലെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടത്ര ഉഷാര്‍ കാണിക്കുന്ന, സവര്‍ണ്ണ വകുപ്പ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ജാതി വിവേചനത്തിന് എതിരെ ഒരു നിയമ പരിരക്ഷയും നല്‍കാന്‍ തയ്യാറാകുന്നില്ല; വിനില്‍ പോള്‍
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതിക്കൊലപാതകങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും വേണ്ടത്ര പരിഗണിക്കുന്നില്ല. സവര്‍ണ്ണ സംവരണം പോലെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടത്ര ഉഷാര്‍ കാണിക്കുന്ന, സവര്‍ണ്ണ വകുപ്പ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ജാതി വിവേചനത്തിന് എതിരെ ഒരു നിയമ പരിരക്ഷയും നല്‍കാന്‍ തയ്യാറാകുന്നില്ല. കേവല പരിഗണനക്ക് അപ്പുറം ഒരു പ്രത്യേക പരിഗണനയോ സംരക്ഷണമോ നല്‍കുന്നതിനായുള്ള യാതൊരു കരുതലും മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ജാതിക്കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്.
പുരോഗമന കേരളം, വികസന മാതൃക എന്ന് അവകാശപ്പെടുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച കണ്ടിട്ട് തന്നെയാണ്. ആ ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ളില്‍ ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നില്ല എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് നിതിന്‍ രാജ് സംഭവം. ആ വികസന മാതൃകക്കുള്ളില്‍ ദളിതര്‍ ഇല്ല എന്നത് ഒരു പ്രധാന വിമര്‍ശനമാണ്. അത് തെളിയിക്കുന്ന സംഭവമാണ് നടന്നത്. കേരള വികസന മാതൃക പൊള്ളയാണെന്ന് ഉള്ളതിന് തെളിവാണ് ഇത്. പുരോഗമന കേരളം അഥവാ കേരള വികസന മാതൃകയെന്നത് ഒരു തെറ്റായ പരികല്‍പനയാണ്.
കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്ന എസ്.സി, എസ്ടി, ഒഇസി കുട്ടികളെ ഒരു ഒന്നാംകിട വിദ്യാര്‍ത്ഥികളായി പരിഗണിക്കുന്നില്ല എന്നുള്ളതാണ് ഒന്നാമത്തെ പ്രശ്‌നം. അവര്‍ക്ക് ഹോസ്റ്റല്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൃത്യമായി നല്‍കാതിരിക്കുക, ഇ-ഗ്രാന്റ് വൈകിപ്പിക്കുക, ഇടപെടുന്ന ആളുകള്‍ വളരെ മോശമായി പെരുമാറുക എന്നിങ്ങനെയാണ് ചെയ്യുന്നത്. ഇ-ഗ്രാന്റ് ഒരു ഔദാര്യമെന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. രോഹിത് വെമുല ആക്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ദളിത് വിവേചന വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ സാധിക്കാത്തതിന് കാരണം അവരുടെ ഒരു പ്രാതിനിധ്യം ഇല്ലായ്മ മൂലമാണ്. പല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ഐഐടികളിലും അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലും എല്ലായിടത്തും ശരിയായ ഒരു റിസര്‍വേഷന്‍ സംവിധാനമോ ടീച്ചിംഗ്-നോണ്‍ ടീച്ചിംഗ് മേഖലയില്‍ ദളിത് പ്രതിനിധാനം വളരെ കുറവോ ആണ്.
75 ശതമാനം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ല. ഈ 75 ശതമാനം വരുന്ന സ്ഥാപനങ്ങളിലും പ്രൊട്ടക്ഷന്‍ കൊടുക്കാനാകുന്ന തരത്തില്‍ ദളിതരായ ടീച്ചിംഗ്-നോണ്‍ ടീച്ചിംഗ് സ്റ്റാഫുകള്‍ ആരും തന്നെയില്ല. അതുകൊണ്ടാണ് ആ സ്റ്റാഫ് റൂമില്‍ കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുമ്പോള്‍ എതിരെ നില്‍ക്കാന്‍ ആരും തയ്യാറാവാത്തത്. സമീപ കാലത്തെ ജാതിയെക്കുറിച്ചുള്ള പഠനങ്ങളില്‍ കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് ഒരിക്കലും നമുക്ക് ജാതിയെ തിരിച്ചറിയാന്‍ കഴിയില്ല. അവിടെ നടക്കുന്ന വിവേചനം എന്ത് എന്ന് അറിയണമെങ്കില്‍ അവിടുത്തെ സ്റ്റാഫ് റൂമില്‍ കയറി നോക്കണം. ഏത് മാനേജ്‌മെന്റിന്റെയാണോ സ്ഥാപനം. ആ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമായിരിക്കും ആ സ്റ്റാഫ് റൂമില്‍ ഉണ്ടാവുക. അല്ലെങ്കില്‍ സവര്‍ണ്ണ വിഭാഗത്തിലുള്ളവര്‍ മാത്രം പരിപൂര്‍ണ്ണമായി നിയന്ത്രിക്കുകയായിരിക്കും. രോഹിത് വെമുല ആക്ട് പൂച്ചക്കാര് മണികെട്ടും എന്ന തരത്തിലാണ്. ഇവര്‍ തന്നെ പിടിക്കപ്പെടും എന്നതുകൊണ്ട് രോഹിത് വെമുല ആക്ട് നടപ്പാക്കില്ല.