ബ്രഹ്‌മപുരത്തെ തീ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പഠനം വേണം- ഡോ.സുല്‍ഫി നൂഹു

ബ്രഹ്‌മപുരത്തെ തീ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പഠനം വേണം- ഡോ.സുല്‍ഫി നൂഹു
Summary

ബ്രഹ്‌മപുരത്തെ തീപിടിത്തം ഉയര്‍ത്തുന്ന ആരോഗ്യ ആശങ്കകളെക്കുറിച്ച് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു സംസാരിക്കുന്നു.

Q

ബ്രഹ്‌മപുരത്ത് ഒരാഴ്ചയില്‍ അധികമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തുകയാണ്. ഈ പുക ശ്വസിക്കുന്നവരുടെ ആരോഗ്യത്തെ ഇത് എത്രത്തോളം ഗുരുതരമായി ബാധിക്കും?

A

ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റ് മാലിന്യങ്ങളും തുടര്‍ച്ചയായി കത്തിക്കൊണ്ടിരിക്കുന്നത് മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആസ്മ പോലെയുള്ള ശ്വാസകോശ സംബന്ധിമായ രോഗങ്ങള്‍ പെട്ടെന്ന് കൂടാന്‍ ഇടായാക്കുന്നു. മറ്റ് അലര്‍ജി രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഗുരുതരമായ അണുബാധകള്‍ക്കും ഇടയാക്കിയേക്കാം. കുറേനാള്‍ കഴിയുമ്പോള്‍ എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നത് പഠനവിധേയമാക്കണം. കാരണം അത്തരം ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. അത് ഇവിടെ സംഭവിക്കണമെന്നില്ല. പതുക്കെയാണെങ്കിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തീര്‍ച്ചയായും ഉണ്ട്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. കൊച്ചുകുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരിലും ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷണവും പഠനവും നടത്തണം. ദീര്‍ഘകാലത്തേക്കുള്ള പദ്ധതി നമുക്ക് വേണം.

ബ്രഹ്‌മപുരത്തെ തീ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പഠനം വേണം- ഡോ.സുല്‍ഫി നൂഹു
വിഷം പുകയുന്ന ബ്രഹ്‌മപുരത്ത് നിന്ന് ഇനി തിരുത്തേണ്ടത്
Q

കുട്ടികളെ പോലെ തന്നെ ഗര്‍ഭിണികളുടെയും ഗുരുതരമായ രോഗങ്ങളുള്ളവരുടെയും കാര്യത്തിലും ആളുകള്‍ക്ക് ആശങ്കയുണ്ട്. എന്തൊക്കെ മുന്‍കരുതലാണ് സ്വീകരിക്കേണ്ടത്?

A

ഈ പുകയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് ഏറ്റവും സിമ്പിളായ മുന്‍കരുതല്‍. പ്രത്യേകിച്ച് ഗര്‍ഭിണികളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ നേരിട്ട് പുകയടിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നൂറ് ശതമാനം സുരക്ഷ ഇതിലൂടെ ലഭിക്കില്ലെങ്കിലും ഒരു പരിധി വരെ തടയാന്‍ കഴിയും. പുകയുടെ പ്രശ്‌നം തീരുന്നത് വരെയെങ്കിലും മാസ്‌ക് ധരിക്കണം. കൂടാതെ ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. മാലിന്യ സംസ്‌കരണത്തില്‍ ദീര്‍ഘകാല പദ്ധതി ആവശ്യമാണ്. ഇത്തരം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം നമുക്ക് എല്ലായിടത്തും ഇല്ല എന്നതൊരു വസ്തുതയാണ്. പ്രത്യേകിച്ചും ഗാര്‍ഹിക-വ്യാവസായിക മാലിന്യങ്ങള്‍. ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ട്. ഐ.എം.എയുടെ നേതൃത്വത്തില്‍ തന്നെ ചെയ്യുന്നുണ്ട്. കേരളത്തില്‍ എവിടെയാണോ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നത് അവിടെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. വിളപ്പില്‍ശാലയൊക്കെ നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയരും. സ്വന്തം ഏരിയ സുരക്ഷിതമാക്കി വെക്കുക എന്ന ലൈനിലാണ് ആളുകള്‍ പോകുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ച് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യണം.

ബ്രഹ്‌മപുരത്തെ തീ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പഠനം വേണം- ഡോ.സുല്‍ഫി നൂഹു
ബ്രഹ്മപുരം; അധികാരികളെ, നിങ്ങൾ പ്രതിക്കൂട്ടിലാണ്
Q

ക്ഷീണം, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളാണ് ആളുകള്‍ക്ക് അനുഭവപ്പെടുന്നത്. ഇവയെ ഗൗരവമായി കാണാതിരിക്കുന്നുണ്ടോ? പ്രത്യേകിച്ചും വളരെ കാലം കഴിഞ്ഞും രോഗഭീഷണി നിലനില്‍ക്കുമെന്ന മുന്നറിയിപ്പുകളും ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍?

A

അലര്‍ജി കൂടാന്‍ കാരണമാകുന്ന പല കാരണങ്ങളുണ്ട്. പുകയോ തണുപ്പോ ആകാം. അതുകൊണ്ടാണ് ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് അത് പെട്ടെന്ന് കൂടാന്‍ ഇടയായത്. ഗുരുതരമായ രോഗങ്ങളില്ലാത്തവര്‍ക്ക് പുറത്തിറങ്ങി ഈ പുക ശ്വസിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകണമെന്നില്ല. എന്നാല്‍ തുടര്‍ച്ചയായി ഈ പുക ശ്വസിച്ചാല്‍ അസുഖത്തിലേക്ക് മാറും.

ബ്രഹ്‌മപുരത്തെ തീ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പഠനം വേണം- ഡോ.സുല്‍ഫി നൂഹു
കൊച്ചിയിലെ വിഷപ്പുകയുടെ ഉത്തരവാദികൾ ആരാണ്
Q

സര്‍ക്കാര്‍ ആരോഗ്യ സര്‍വേ പ്രഖ്യാപിച്ചിരിക്കുന്നു. ബ്രഹ്‌മപുരത്തെയും സമീപ പ്രദേശങ്ങളിലെയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ വ്യക്തമാകുമെന്ന് ഐ.എം.എ കരുതുന്നുണ്ടോ?

A

ഈ കാര്യങ്ങളില്‍ ഏത് തരത്തിലുള്ള ശാസ്ത്രീയ പഠനങ്ങളും നല്ലതാണ്. ഇതുപോലുള്ള പ്രതിസന്ധികളില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്തമാകാന്‍ ഇത് സഹായിക്കും.

Q

ബ്രഹ്‌മപുരത്ത് തീപിടിത്തത്തെ ഗൗരവമായി എടുത്തില്ലെന്ന ശക്തമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലേ?

A

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ അത് അണയ്ക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് വൈകുന്നതിനുള്ള കാരണം. അതുകൊണ്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നോ അനാസ്ഥയാണെന്നോ പറയാന്‍ കഴിയില്ല. തീര്‍ച്ചയായും നിലവിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in