
പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പതിനാറാം ധനകാര്യ കമ്മീഷന് നിവേദനം നല്‍കി കേരളം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചകളുടെ ഭാഗമായി കേരളം സന്ദര്‍ശിക്കുന്ന കമ്മീഷനില്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം നിവേദനം നല്‍കിയത്. കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം പരിഹരിക്കാന്‍ വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കണം, കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറ് ശതമാനം ഉയര്‍ത്തണം, സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചില്‍, അതീതീവ്ര മഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം എന്നിങ്ങനെയാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍. 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കിയെന്നും കേരളം വ്യക്തമാക്കി. നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയാണ് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍.
കേന്ദ്ര നികുതി വരുമാനത്തില്‍ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം പരിഹരിക്കുന്നതിനായി വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമീഷന്‍ ശുപാര്‍ശ 41 ശതമാനമായിരുന്നു. പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്പെക്ട്രം വില്‍പന, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവയിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധനവിഭവങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തിരമായി നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ പറയുന്നു.
മറ്റ് ആവശ്യങ്ങള്‍
ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്തത്. തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ നേട്ടം പ്രകടമാകുന്നതുമാകണം തിരശ്ചീന വിഹിത കൈമാറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കാതല്‍. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാഹചര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണം. 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമീഷന്‍ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു.
ആര്‍ട്ടിക്കിള്‍ 275 പ്രകാരം ഗ്രാന്റുകള്‍ അനുവദിക്കുമ്പോള്‍ വലിയ തോതില്‍ റവന്യൂ നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് അത് പരിഹരിക്കുന്നതിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അതിവേഗ നഗരവത്കരണം സവിശേഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍തന്നെ ധനവിഭവ വിഭജന മാനദണ്ഡങ്ങളില്‍ ജനസാന്ദ്രതയ്ക്കും ഭൂവിസ്തൃതിയ്ക്കുമൊപ്പം നഗരവത്കരണത്തിനും വെയിറ്റേജ് നല്‍കണം.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയതോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമുലം അടിയന്തിര ദുരിത പ്രതികരണ പ്രവര്‍ത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറ് ശതമാനം ഉയര്‍ത്തണം. സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചില്‍, അതീതീവ്ര മഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം.
ദൈര്‍ഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മനുഷ്യമൃഗ സംഘര്‍ഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള തൊഴില്‍പരമായ കുടിയേറ്റം, മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയര്‍ത്തുന്നു. കേരളത്തിലെ 30 ശതമാനം ജനങ്ങള്‍ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റര്‍ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് വലിയതോതില്‍ ഉയര്‍ത്തുന്നു
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കും ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകള്‍ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങള്‍ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകള്‍ ലഭ്യമാക്കണം.
പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധനഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകളും നിവേദനത്തില്‍ വിവരിച്ചിട്ടുണ്ട്. അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും, ഗ്രാന്റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും ധനകാര്യ കമ്മീഷനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.