മോദിയോട് കലിതുള്ളി പഞ്ചാബ്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഗോ ബാക്ക് മോദി; സുരക്ഷാ വീഴ്ചയില്‍ റാലി റദ്ദ് ചെയ്ത് പ്രധാനമന്ത്രി

മോദിയോട് കലിതുള്ളി പഞ്ചാബ്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഗോ ബാക്ക് മോദി; സുരക്ഷാ വീഴ്ചയില്‍ റാലി റദ്ദ്  ചെയ്ത് പ്രധാനമന്ത്രി

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി റദ്ദ് ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്.

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യത്തെ പഞ്ചാബ് സന്ദര്‍ശനവുമാണിത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്.

പഞ്ചാബില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദിയെ ഹുസൈനിവാലയിലെക്ക് പോകുന്ന വഴിയുള്ള ഫ്ളൈ ഓവറില്‍ വെച്ച് കര്‍ഷകര്‍ തടഞ്ഞിരുന്നു. 15-20 മുനുട്ടോളം മോദിയുടെ വാഹന വ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങി കിടന്നു. തുടര്‍ന്ന് ബത്തിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മോദി മടങ്ങുകയായിരുന്നു.

അതേസമയം ട്വിറ്ററില്‍ ഗോ ബാക്ക് നരേന്ദ്ര മോദി ഹാഷ് ടാഗ് ട്രെന്‍ഡിങ്ങാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തിന് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട് എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിത്രവും പഞ്ചാബില്‍ സ്ഥാപിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകള്‍ കീറി കളയുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോദിയുടെ റാലി വേദിയിലെ ആളൊഴിഞ്ഞ കസേരകളുടെ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്.

സുരക്ഷാവീഴ്ചയെ തുടര്‍ന്ന് മോദി റാലി റദ്ദ് ചെയ്യുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തത്. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു. അവസാന നിമിഷമാണ് റോഡ് യാത്രയുമായി ബന്ധപ്പെട്ട പദ്ധതി പ്രധാനമന്ത്രി അറിയിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരം ഹെലികോപ്ടര്‍ യാത്രയാണ് എന്നായിരുന്നു അറിയിച്ചതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in