മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പുതിയ വഖഫ് നിയമ ഭേദഗതി വളരെപ്പെട്ടെന്ന് പരിഹാരം കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ കൊച്ചിയില്‍ എത്തിയ മന്ത്രിക്ക് വാര്‍ത്താസമ്മേളനത്തില്‍ വാസ്തവം പറയേണ്ടി വന്നു. നിയമം കൊണ്ടു മാത്രം പരിഹാരം ഉണ്ടാവാന്‍ പോകുന്നില്ല എന്ന്. ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരം പത്ത് മിനിറ്റില്‍ സാധ്യമാകുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറയുന്നത്. എന്നാല്‍ മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് നിലപാടെടുത്തിരിക്കുന്ന മുസ്ലീം ലീഗ് നേതാക്കളെ പിണക്കിക്കൊണ്ട് അത് വഖഫ് ഭൂമിയല്ല എന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുമോ?
മുസ്ലീം ലീഗ് നേതാക്കള്‍ അടങ്ങിയ വഖഫ് ബോര്‍ഡായിരുന്നു മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് തീറെഴുതിയത്. 2019ല്‍ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എം.സി.മായിന്‍ഹാജി അടക്കമുള്ളവര്‍ അംഗങ്ങളുമായ വഖഫ് ബോര്‍ഡായിരുന്നു വഖഫ് നിയമം സെക്ഷന്‍ 52 അനുസരിച്ച് ആ നടപടി സ്വീകരിച്ചത്. 2019 സെപ്റ്റംബര്‍ 25ന് വഖഫ് ബോര്‍ഡ് ഈ ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു. 1995ലെ വഖഫ് നിയമത്തിന്റെ സെക്ഷന്‍ 36 അനുസരിച്ചായിരുന്നു നടപടി. നിയമം നടപ്പില്‍ വരുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത വസ്തുക്കളും വഖഫ് ബോര്‍ഡിന് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന നിയമ വ്യവസ്ഥയായിരുന്നു ഇത്. തുടര്‍ന്നാണ് 2022ല്‍ ഈ പ്രദേശത്തെ വസ്തുക്കളുടെ റീരജിസ്‌ട്രേഷനും കരം സ്വീകരിക്കലും ക്രയവിക്രയങ്ങളും തടഞ്ഞുകൊണ്ട് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിന് നോട്ടീസ് നല്‍കിയത്.
2008ല്‍ അന്യാധീനപ്പെട്ട വഖഫ് ഭൂമി കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട നിസാര്‍ കമ്മീഷനും മുനമ്പം ഭൂമിയില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. സിദ്ദീഖ് സേഠ് ഗിഫ്റ്റ് ഡീഡായി സ്ഥലം കൈമാറിയെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മീഷനെ അറിയിച്ചത്. വസ്തു വഖഫ് ആണോ ഗിഫ്റ്റ് ഡീഡ് ആണോ എന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് നിസാര്‍ കമ്മീഷന്‍ കയ്യൊഴിഞ്ഞു. വഖഫ് ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു. എങ്കിലും സിദ്ദീഖ് സേഠ് ഫാറൂഖ് കോളേജിന് എഴുതി നല്‍കി ഡീഡില്‍ അടക്കം ആശയക്കുഴപ്പവും നിയമ പ്രശ്‌നങ്ങളും ഏറെയാണ്. 1988ലാണ് പ്രദേശവാസികള്‍ക്ക് ഭൂമി പണം വാങ്ങി നല്‍കാന്‍ ഫാറൂഖ് കോളേജ് തീരുമാനിച്ചത്. 33 ലക്ഷം രൂപ നല്‍കി ഭൂമി 600 ഓളം ആധാരങ്ങളായി രജിസ്റ്റര്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായത് 1998ല്‍. കെപിസിസി ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായിരുന്ന അഡ്വ.എം.പി.പോള്‍ ആയിരുന്നു ഫാറൂഖ് കോളോജ് മാനേജ്‌മെന്റിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയുമായി സ്ഥലം എഴുതി നല്‍കിയത്. പിന്നീട് പാണക്കാട് റഷീദലി തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് എം.പി.പോള്‍ നടത്തിയ ക്രയവിക്രയം നിയമവിരുദ്ധമാണെന്ന് ഉത്തരവിറക്കുകയും പ്രദേശം വഖഫ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മുനമ്പത്തെ ഭൂമി വിഷയം സങ്കീര്‍ണ്ണമാണ്. സംസ്ഥാന നിയമമന്ത്രി പി.രാജീവും അതുതന്നെയാണ് പറയുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി അവസാനിക്കാന്‍ പോകുന്ന വഖഫ് ട്രൈബ്യൂണലിലാണ് കേസ് നടക്കുന്നത്. മെയ് 19 വരെയെ ട്രൈബ്യൂണല്‍ ഉണ്ടാവൂ. ഇനി വരാനിരിക്കുന്ന പുതിയ ബോര്‍ഡും ട്രൈബ്യൂണലും ഈ കേസിനെ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക. ഭേദഗതിയില്‍ പറയുന്നത് അനുസരിച്ച് നിയമത്തിന് മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പം വിഷയത്തില്‍ എങ്ങനെ പരിഹാരമുണ്ടാക്കാനാകും? വഖഫ് നിയമം പാസാക്കിയപ്പോള്‍ ബിജെപിയെ പിന്തുണച്ച സമര സമിതിക്ക് കേന്ദ്രമന്ത്രിയുടെ വാക്കുകൡ അവിശ്വാസം ഉണ്ടായിരിക്കുന്നു. മുനമ്പത്തെ ജനതയെ ആരാണ് ചതിച്ചത്?