സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളെല്ലാം ഒരു ഭാഗത്ത് നിന്ന് നോക്കി ആസ്വദിക്കുകയാണെന്ന് വേടന്‍. ഒരു സമയത്ത് തന്റെ പാട്ട് പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളുണ്ടായി. താനെഴുതുന്നതും പാടുന്നതും പൊതുവേദിയിലാണ്. പുരസ്‌കാരങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും പാടിക്കൊണ്ടേയിരിക്കും. സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ഊര്‍ജ്ജമാണ്. സന്തോഷമുണ്ടെന്നും വേടന്‍ പറഞ്ഞു. വേടന് പോലും എന്ന് പറഞ്ഞ മന്ത്രിക്കുളള മറുപടി പാട്ടിലൂടെ നല്‍കുമെന്നും വേടൻ കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അതേക്കുറിച്ച് പ്രതികരിച്ച് ആവശ്യമില്ലാത്ത വളളി പിടിക്കുന്നില്ല. വേടനെ വരെയെന്ന പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണ്. പക്ഷെ ഇതെല്ലാം ഒരു പ്രമോഷനായി എടുക്കുകയെന്നുളളതാണ് ഇപ്പോള്‍ ചെയ്യുന്നത്. നമ്മളെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടല്ലോ? അതുവഴി പാട്ടുകള്‍ രണ്ടുപേരെങ്കിലും കൂടുതല്‍ കേള്‍ക്കുമല്ലോ. ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മനസിലാകും താന്‍ എന്താണ് പാടുന്നതെന്നും എഴുതുന്നതെന്നും.
ജോയ് മാത്യുവിന്‍റെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന് നമ്മളെ കുറിച്ചവര്‍ മിണ്ടുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു വേടന്റെ മറുപടി. പാട്ട് പാടുന്നതും എഴുതുന്നതും തുടര്‍ച്ചയായി നടക്കുന്ന കാര്യമാണ്. അതിനെ തടയുന്ന പ്രശ്‌നങ്ങളൊന്നും ഇതുവരെയുണ്ടായില്ലെന്നും വേടന്‍ പറഞ്ഞു.
കേസുണ്ടായിട്ടും പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു എന്നുളളത് രാഷ്ട്രീയ നിലപാടുകള്‍ക്കുളള പിന്തുണയായി കരുതുന്നുണ്ടോയെന്നുളള ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളല്ല താന്‍. അതെല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം. പാട്ടിലൂടെ താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഇന്ന് ആരും ഉറക്കെ പറയുന്നുമില്ല. തനിക്ക് നല്‍കിയ പുരസ്‌കാരം കലയ്ക്ക് കിട്ടിയ അംഗീകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും വേടന്‍ പറഞ്ഞു. നവംബർ 23ന് ദുബായ് അമിറ്റി സ്കൂളില്‍ വേടന്‍റെ ലൈവ് സംഗീത പരിപാടി നടക്കുന്നുണ്ട്. ഈ പരിപാടിയുടെ ഭാഗമായി ദുബായിലെത്തിയതായിരുന്നു വേടന്‍. കെ.ആർ ഗ്രൂപ് ചെയർമാൻ ഡോ. കണ്ണൻ രവിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.