Film Talks

'പേടി ആണോ, ആണത്തത്തോടെ മുളയിലേ നുള്ളാന്‍ ശ്രമിച്ചവരെ' വെളിപ്പെടുത്തണമെന്ന് നീരജിനോട് നിര്‍മ്മാതാവ്

മലയാള സിനിമയിലെ ആശാസ്യകരമല്ലാത്ത പ്രവണതകളെ കുറിച്ച് നീരജ് മാധവ് നടത്തിയ വെളിപ്പെടുത്തലില്‍ പുതിയ വിവാദം. മുളയിലേ നുള്ളാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും പേര് പറയാത്തത് കാരണം പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥയിലാണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍. പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേ, കെ ജി ജോര്‍ജ്ജിന്റെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററി എന്നിവയുടെ നിര്‍മ്മാതാവാണ് ഷിബു. മുളയിലേ നുള്ളാന്‍ ശ്രമിച്ചവരുടെ പേര് പറയാന്‍ പേടി ആണോ, അതോ മറവി ആണോ എന്ന് നീരജിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള പോസ്റ്റില്‍ ഷിബു ജി സുശീലന്‍.

ഷിബു ജി സുശീലന്റെ പ്രതികരണം

താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ മൊത്തത്തില്‍ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോള്‍ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..

താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്നീഷ്യന്മാരെയും ,നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം ...സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല .2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട് .

മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന അഭിനേതാക്കളെ മുളയിലേ നുള്ളുന്ന ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് നീരജ് മാധവ് താരസംഘടനയായ അമ്മക്ക് കത്ത് നല്‍കിയിരുന്നു. നീരജ് ഉന്നയിച്ച ആരോപണങ്ങള്‍ അമ്മ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയ്ക്ക് കീഴിലുള്ള പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനെതിരെയാണ് നീരജിന്റെ ആരോപണങ്ങള്‍ എന്നതിനാല്‍ വിശദാംശങ്ങള്‍ കിട്ടിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് താരസംഘടനയില്‍ നിന്ന് നടന്റെ ആരോപണങ്ങള്‍ എഴുതി വാങ്ങിയത്. ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് നീരജ് മാധവിന്റെ കത്ത്. നീരജിന്റെ പരാതിയില്‍ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന് എഴുതിയ കത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെടുന്നു.

ഫെഫ്കയുടെ കത്തിന്റെ ഉള്ളടക്കം

നീരജ് മാധവിന്റെ കത്തില്‍ ഗൗരവകരമായ നടപടി വേണമെന്നാണ് ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ കത്ത്. നീരജ് പേരെടുത്ത് പറയാതെ വിരല്‍ ചൂണ്ടിയത് ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങള്‍ക്ക് നേരെയാണ്. നീരജിന്റെ തുറന്നുപറച്ചില്‍ ഫെഫ്കയ്ക്ക് തിരിച്ചറിവായിരുന്നു.അയാള്‍ പറഞ്ഞത് പോലെ ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഈ ചെറുപ്പക്കാരന്‍ പറയുന്നത് വെറുതേ കേട്ടിരിക്കുകയല്ല വേണ്ടത്. നീരജ് ആര്‍ക്കെതിരെയാണ് ആരോപണമെന്ന് വെളിപ്പെടുത്തിയാല്‍ നടപടി എടുക്കും.തൊഴില്‍പരമായ സംരക്ഷണം ഫെഫ്ക നല്‍കും. നീരജ് മാധവ് വിഷയത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുളള കത്തില്‍ ഉള്ളടക്കം അറിയാതെ മാധ്യമ വിചാരണയുണ്ടായി. പതിവ് പോലെ ഫെഫ്ക മാഫിയാ സംഘമായി. ഒരു നടനോ നടിക്കോ സാങ്കേതിക പ്രവര്‍ത്തകനോ വിവേചനം നേരിടേണ്ടി വരുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ടാവരുത്. അത് ഉറപ്പാക്കേണ്ടത് നിങ്ങളുടെ സംഘടനയാണ്.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT