Film Talks

'സിനിമ തീര്‍ന്നാലും മാടനിലേക്ക് തന്നെ തിരിച്ചെത്തും, 'ഈ.മ.യൗ, ജല്ലിക്കട്ട്, ചുരുളി ഒരു ട്രിലജിയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

ഈ.മ.യൗ, ജല്ലിക്കട്ട്, ചുരുളി എന്നീ സിനിമകള്‍ ഒരു ട്രിലജിയുടെ (ത്രയം) ഭാഗമാണെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഈ സിനിമാ ത്രയത്തിലെ അവസാനത്തേതാണ് ചുരുളി. മുന്‍കൂട്ടി തീരുമാനിച്ച് ചിത്രീകരിച്ച ട്രിലജിയല്ല. വളരെ സ്വാഭാവികമായി ഈ സിനിമകള്‍ അത്തരത്തില്‍ രൂപാന്തരപ്പെടുകയായിരുന്നുവെന്നും ലിജോ പെല്ലിശേരി. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ലിജോ പെല്ലിശേരിയുടെ വെളിപ്പെടുത്തല്‍.

ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്

ഈ.മ.യൗ, ജല്ലിക്കട്ട്, ചുരുളി എന്നീ സിനിമകള്‍ ഒരു ട്രിലജിയുടെ ഭാഗമാണ്. ആ ത്രയത്തിലെ അവസാനത്തെ സിനിമയാണ് ചുരുളി. ജീവിതം, മരണം, മരണത്തിന് ശേഷമുള്ള അവസ്ഥ എന്നതിനെ കുറിച്ചാണ് ഞാന്‍ ഈ ട്രിലജിയിലൂടെ പറഞ്ഞിരിക്കുന്നത്. ഇതൊരിക്കലും ഞാന്‍ ആദ്യമേ തീരുമാനിച്ച് നടപ്പാക്കുകയായിരുന്നില്ല. അത്തരത്തില്‍ രൂപാാന്തരപ്പെടുകയായിരുന്നു. ഈ.മ.യൗ ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ട്രിലജി സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഈ മ യൗ, ജെല്ലിക്കെട്ട് എന്നീ സിനിമകള്‍ക്ക് ശേഷം വളരെ സ്വാഭാവികമായി ചുരുളി എന്ന സിനിമയിലേക്ക് എത്തുകയായിരുന്നു.'

തിരക്കഥാകൃത്ത് എസ് ഹരീഷാണ് തിരുമേനി-മാടന്‍ കഥ തിരക്കഥയുടെ ഭാഗമാക്കിയത്. സിനിമയുടെ പ്ലോട്ടുമായി എല്ലാവരെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഹരീഷ് പെരുമാടന്റെയും തിരുമേനിയുടെയും കഥ ചേര്‍ത്തത്. സിനിമ കഴിയുമ്പോഴും ആ കഥയിലേക്ക് തിരിച്ചുവരാന്‍ പ്രേക്ഷകന് സാധിക്കണം. ഏത് കഥയില്‍ നിന്നാണോ തുടങ്ങിയത് അവിടേക്ക് തന്നെ അവസാനം എത്തിപ്പെടുന്നു എന്ന് സിനിമ കഴിയുമ്പോള്‍ മനസിലാകുമെന്നും ലിജോ പെല്ലിശേരി.

നിയമങ്ങളില്ലാത്ത ഒരു പ്രദേശത്ത് നിയമപാലകരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികിട്ടാപ്പുള്ളിയെ തേടിയെത്തുമ്പോള്‍ അവരുടെ ആ നാടിന്റെ രീതികള്‍ക്കൊത്ത് മാറുന്നതാണ് ചുരുളിയുടെ പ്രമേയം. രാജ്യാന്തര മേളകളില്‍ കയ്യടി നേടിയ ചുരുളി സോണി ലിവ് വഴിയാണ് സ്ട്രീം ചെയ്യുന്നത്. ചുരുളിയുടെ ആഖ്യാന ഘടന ടൈം സ്‌പൈറല്‍ ആണെന്നും ടൈം ലൂപ് നരേറ്റീവ് ആണെന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ഉയരുമ്പോഴാണ് സംവിധായകന്റെ വാക്കുകള്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിടുന്നത്. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. ആമേന്‍ മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT