അൻപോട് കണ്മണി എന്ന സിനിമയിൽ സംസാരിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്ന് നടൻ അർജുൻ അശോകൻ. കുട്ടികൾ ഉണ്ടാകാതിരിക്കുമ്പോൾ ദമ്പതികൾ നേരിടുന്ന പ്രശ്നനങ്ങളാണ് സിനിമയിൽ പറയുന്നത്. ഇങ്ങനെയുള്ള പ്രശ്ങ്ങൾ നേരിടുന്ന ആളുകളുടെ മാനസികാവസ്ഥയെ കാര്യമായി കാണേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒരു പെൺകുട്ടി എങ്ങനെ നേരിടുമെന്ന് സിനിമയിൽ പറയുന്നുണ്ട്. കേട്ടപ്പോൾ തന്നെ ഇഷ്ടമായ കഥയാണ് സിനിമയുടേത്. യഥാർത്ഥ ജീവിതത്തിൽ നടന്ന സംഭവമാണെന്ന് കൂടെ കേട്ടപ്പോൾ നാട്ടുകാർ ഈ അവസ്ഥയെക്കുറിച്ച് അറിയണമെന്ന് തോന്നി. കുറെ ആളുകൾക്ക് ജീവിതത്തിൽ കണക്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് സിനിമയിലുള്ളതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ അശോകൻ പറഞ്ഞു.
അർജുൻ അശോകൻ പറഞ്ഞത്:
അൻപോട് കൺമണിയിലെ കണ്ടന്റ് വളരെ സീരിയസാണ്. കുട്ടികൾ ഉണ്ടാകാതിരിക്കുമ്പോൾ എന്തൊക്കെ തരത്തിലുള്ള പ്രശ്നങ്ങൾ ദമ്പതികൾ നേരിടേണ്ടി വരുന്നു എന്നതാണ് സിനിമയിൽ പറഞ്ഞു പോകുന്നത്. ആരുടെയെല്ലാം ഭാഗത്ത് നിന്ന് ഒരു ടോർച്ചർ ഉണ്ടാകും, അതെങ്ങനെയാണ് ഒരു പെൺകുട്ടി ഏറ്റെടുക്കും, കൺസീവായി കുട്ടി അബോർട്ടായി പോയാൽ എന്താകും അവസ്ഥ എന്നെല്ലാമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അങ്ങനെയെല്ലാം സംഭവിച്ചാലും കൂടെ നിക്കേണ്ടത് ഒപ്പമുള്ള ആളുകൾ തന്നെയാണ്. അതെത്രത്തോളം കൂടെ നിക്കുന്നുണ്ടെന്നാണ് സിനിമയിൽ പറഞ്ഞു പോകുന്നത്.
സിനിമയുടെ കഥ കേട്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു. അമ്മയെയും ഭാര്യയെയും സമാധാനിപ്പിക്കുന്ന ഒരു കഥാപാത്രമാണ് എന്റേത്. കാര്യങ്ങളെ ഒരു ബാലൻസിൽ കൊണ്ടുപോകുന്ന ഒരു കഥാപാത്രമാണ്. ജീവിതത്തിൽ യഥാർത്ഥമായി നടന്നതാണെന്ന് കൂടെ കേട്ടപ്പപ്പോൾ നാട്ടുകാർ ഇതിനെക്കുറിച്ച് അറിയണം എന്ന് തോന്നി. കുറെ ആളുകളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്.
അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അന്‍പോട് കണ്‍മണി'. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'അൻപോട് കണ്‍മണി' എന്ന് പുറത്തുവിട്ട അപ്‌ഡേറ്റുകൾ സൂചന നൽകുന്നത്. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.