മലയാള സിനിമയിലെ ഗായകരെ സംബന്ധിച്ചെടുത്തോളം സിനിമ പിന്നണി ഗാനങ്ങൾ ഒരു പ്രധാന വരുമാന മാർഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഗായകൻ വിധു പ്രതാപ്. ഏതൊരു ഗായകനെ സംബന്ധിച്ചെടുത്തോളവും സ്റ്റേജ് ഷോകൾ തന്നെയായിരിക്കും ഏറ്റവും വലിയ വരുമാന മാർഗം. മറ്റ് ഇൻഡസ്ട്രികളെ താരതമ്യം ചെയ്യുമ്പോൾ മലയാളം ഒരു ചെറിയ സ്പേസാണെന്നും ഭാവിയിൽ അത് വലുതാകുമായിരിക്കാമെന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിധു പ്രതാപിന്റെ വാക്കുകൾ
പിന്നണി ഗായകനായി തുടരുക എന്നത് ഒരിക്കലും ജീവിതത്തിലെ പ്രൈമറി സോഴ്സ് ഓഫ് ഇൻകമായി കാണാൻ സാധിക്കില്ല. എന്റെ കുടുംബത്തിന് എന്നിൽ നിന്ന് ഒരു ഫിനാൻഷ്യൽ സപ്പോർട്ട് വേണം എന്നൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ഭാഗ്യം. മലയാളം സിനിമ മേഖല എന്ന് പറയുന്നത് തന്നെ വളരെ ചെറിയൊരു സ്പേസാണ്. പക്ഷെ, ഇപ്പോൾ വരുന്ന സിനിമയിലെ റിയലിസ്റ്റിക്ക് മോഡ് കാരണം പാൻ ഇന്ത്യ ലെവലിൽ നമ്മുടെ സിനിമകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പാൻഡമിക്കിന് ശേഷമാണ് ആ വ്യത്യാസം ഭയങ്കരമായി സിനിമയിൽ വന്നു തുടങ്ങിയത്. ഞാനൊക്കെ തുടങ്ങുമ്പോൾ ഇതിന് ഇത്രയും വലിപ്പമുണ്ടായിരുന്നില്ല.
പണ്ടുമുതലേ ഒരുപാട് പേരാൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. പാട്ട് പാടിയ ശേഷം, ഇപ്പൊ തരാം, പിന്നെ തരാം എന്നുപറഞ്ഞ് വാക്ക് തന്നുപോയി, പിന്നീട് തരാതെ പോയ ഒരുപാട് സംഭവങ്ങളുണ്ട്. എന്റെ വീട്ടിൽ ഇപ്പോഴും പണം കിട്ടാത്ത ഒരുപാട് ചെക്കുകളുണ്ട്. അതെല്ലാം ഈ യാത്രയുടെ ഭാഗമാണ്. മലയാളം ഇൻഡസ്ട്രിയിലെ ഒരു ഗായകനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട സോഴ്സ് ഓഫ് ഇൻകം എന്ന് പറയുന്നത് സ്റ്റേജ് ഷോകൾ തന്നെയാണ്. പിന്നെ ജീവിക്കാൻ പണം വേണം എന്നതുകൊണ്ട് ഞാൻ കഴിയുന്ന പല കാര്യങ്ങളും ചെയ്ത് പോരുന്നു. കിട്ടാത്ത പൈസയുടെ പുറകെ പോകാൻ നിന്നാൽ അത് ഒരുപാടുണ്ടാകും. വിധു പ്രതാപ് പറയുന്നു.