ആഷിക് അബു ചിത്രം റൈഫിൾ ക്ലബ്ബ് തന്റെ തിരിച്ചു വരവല്ലെന്ന് സംഗീതസംവിധായകൻ റെക്സ് വിജയൻ. ആദ്യ ചിത്രമായ 'ചാപ്പാകുരിശ്' മുതൽ താൻ പിന്തുടരുന്ന രീതിയാണ് ഇതെന്നും സ്വഭാവികമായ ഇടവേളകൾ മാത്രമാണ് സംഭവിക്കുന്നതെന്നും റെക്സ് വിജയൻ പറയുന്നു. ഒരുപാട് പാട്ടുകൾ ചെയ്യുക അത് ഹിറ്റാവുക തുടങ്ങിയ ചിന്താഗതിയൊന്നും തനിക്കില്ലെന്നും ഒരുപാട് വർക്ക് ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് താൻ എന്നും റെക്സ് വിജയൻ പറയുന്നു. സംഗീതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും പിന്നണി കഥകളെക്കുറിച്ചും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ റെക്സ് വിജയൻ സംസാരിച്ചത്.
റെക്സ് വിജയൻ പറഞ്ഞത്:
റൈഫിൾ ക്ലബ് ഒരു കം ബാക്ക് ആണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഒരുപാട് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ, പൊതുവേ മടിയുള്ള കൂട്ടത്തിലാണ്. കുറച്ച് വർക്ക് ചെയ്താൽ മതി എനിക്ക്, പക്ഷെ ചെയ്യുന്നതെല്ലാം സ്‌പെഷ്യൽ ആയിരിക്കണം. സൂപ്പർ ഹിറ്റ്, വൈറൽ എന്ന ചിന്താഗതിയല്ല, ഏതെങ്കിലും തരത്തിൽ സ്‌പെഷ്യൽ വർക്ക് ആയി നിൽക്കണം, എല്ലാ കാലത്തും ആൾക്കാർ അത് മനസ്സിൽ കൊണ്ട് നടക്കണം എന്നാഗ്രഹിക്കുന്ന ഒരു മ്യൂസിഷ്യൻ ആണ് ഞാൻ. അതുകൊണ്ട് തന്നെ എല്ലാ പ്രോജെക്റ്റ് കഴിയുമ്പോഴും വലിയ ഇടവേളകൾ എടുക്കാറുണ്ട്. പറവ, മായാനദി, സുഡാനി, തമാശ എന്നീ സിനിമകളാണ് ഞാൻ അടുപ്പിച്ച് ചെയ്തിട്ടുള്ളത്. അല്ലാതെ നോക്കുകയാണെങ്കിൽ സിനിമകൾ ചെയ്‌തു തുടങ്ങിയ കാലം മുതൽ തന്നെ ഇടവേളകൾ എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ റൈഫിൾ ക്ലബ്ബ് എനിക്ക് കം ബാക്ക് ഒന്നുമല്ല. സ്വഭാവികമായി വന്നതാണ്.
Music is the background score of life. പാട്ട് കേട്ട് ഡ്രൈവ് ചെയ്യുമ്പോൾ ഒരു വ്യത്യാസം തോന്നില്ലേ? ചിലപ്പോൾ നന്നായി ഉറങ്ങാൻ മ്യൂസിക് സാഹായിക്കും. ഒരു സിനിമയിൽ പശ്ചാത്തലസംഗീതം എങ്ങനെയാണോ ആ സിനിമയെ സഹായിക്കുന്നത് അതുപോലെ തന്നെ ജീവിതത്തെയും പലപ്പോഴും മ്യൂസിക് സഹായിക്കാറില്ലേ? അങ്ങനെ നോക്കുമ്പോൾ ജീവിതത്തിന്റെ പശ്ചാത്തലസംഗീതമാണ് എനിക്ക് മ്യൂസിക്.
ഞാൻ ചെയ്യുന്ന എല്ലാ പാട്ടുകളും മനുഷ്യരുടെ ആത്മാവിൽ തൊടണം, അവർക്ക് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. സങ്കടമുള്ള സമയത്ത് എന്റെ പാട്ടുകൾ ഒരു സുഹൃത്തായി കൂടെ ഉണ്ടാകണം എന്നാണ് ആഗ്രഹം. ആ ഊർജം ഇമോഷണൽ ലെവലിൽ സഹായകമാകണം. നമ്മുടെ കല മറ്റൊരാൾക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനി ഒരേ ഒരാൾക്ക് മാത്രമാണെങ്കിലും ഞാൻ സന്തോഷവാൻ ആണ്. റെക്സ് വിജയൻ കൂട്ടിച്ചേർത്തു.