

യുഎഇ ക്രിക്കറ്റിന് മികച്ച ഇടമാണെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്. അദ്ദേഹം നേതൃത്വം നല്‍കുന്ന റോബിൻസ് സ്പോർട്സ് റിലേഷൻസ് വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു റോബിന്‍ സിങ്. യുഎഇ ദേശീയ ടീമിന്‍റെ ക്രിക്കറ്റ് ഡയറക്ടറായി പ്രവർത്തിച്ച അനുഭവത്തിൽ നിന്ന് നിലവിലെ സംവിധാനത്തിലെ കുറവുകൾ തനിക്ക് വ്യക്തമായിരുന്നുവെന്നും ആ വിടവ് നികത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടത്തിയ പരീക്ഷകളിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ലോകേഷ് റെഡ്ഡിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിയുടെ പരിശീലനത്തിന്‍റെ ചെലവ് മുഴുവന്‍ സ്കോളർഷിപ്പായി ലഭിക്കുമെന്നതാണ് നേട്ടം. ദുബായ് ജെംസ് മോഡേൺ അക്കാമദിയിലെ അദ്വൈ ഘോഷ് രണ്ടാമതെത്തി. ദുബായ് രാജകുടുംബാംഗം ഷെയ്ഖ് അലി ബിൻ റാശിദലി സഈദ് ആൽമക്തമാണ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തത്.
ഇതു കൂടാതെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് റോബിൻസിങ്, ചാന്ദർപോൾ, ദിബേഷ് മെഹന്ദി, ടി കുമാരൻ എന്നീ താരങ്ങൾ നേരിട്ട് പരിശീലനം നൽകും. ശ്രേയൻ പത്നിക്, ഇഷാൻ രാജേഷ്, സായിറാം അങ്കം, അയാൻ മിസ്ബാഹ്, അഗസ്ത്യ പൂജാരി, ഋഷഭ് അക്ഷയ്, ഷാരവ് പുരാണിക്, ഐസ ദിവകർ, ആരവ് സൗമിനി, കാവൻ പാണ്ഡ്യ, യുവാൻ പാട്ടിൽ, ഹാഷിം ഇക്ബാൽ, സലോണ് പാണ്ഡ്യ, ആര്യ ജോഗി എന്നീ വിദ്യാർഥികളും സ്കോളർഷിപ്പ് ഏറ്റുവാങ്ങി.