സിനിമ സെറ്റുകളിൽ സ്ത്രീകളുടെ പരാതികൾ ഗൗരവകരമായി പരിഗണിക്കപ്പെടാറില്ലെന്ന് നടി മാളവിക മോഹനൻ. സിനിമ സെറ്റുകൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടി മാളവിക. പലപ്പോഴും സ്ത്രീകളുടെ പരാതികളെ ആളുകൾ ഗൗരവകരമായി പരിഗണിക്കുന്നത് താൻ കാണാറില്ലെന്നും അക്കാര്യത്തിൽ ഫിലിം സെറ്റുകളിൽ മാറ്റങ്ങൾ ഉണ്ടാവണമെന്നും മാളവിക പറഞ്ഞു. ഹൗട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം.
മാളവിക മോഹനൻ പറഞ്ഞത്:
സിനിമ സെറ്റിലെ സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ അടിസ്ഥാന പരമായ സുരക്ഷ തീർച്ചയായും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പിക് അപ് ചെയ്യാനും ഡ്രോപ്പ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടാവണം. അടിസ്ഥാനപരമായ ശുചിത്വം ഉണ്ടായിരിക്കണം സെറ്റിൽ.ഒരു സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ അത് കേൾക്കാൻ ആളുണ്ടാവണം. പലപ്പോഴും സ്ത്രീകൾ എന്തെങ്കിലും പറയുമ്പോൾ അതിന് ശ്രദ്ധ കിട്ടാതെ പോകുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതിനെ ഗൗരവകരമായി ആരും കാണാറില്ല. അതിൽ മാറ്റം ഉണ്ടാകണം. സ്ത്രീകളെ കേൾക്കാൻ ആളുകൾ ഉണ്ടാവണം. ഒറ്റ രാത്രി കൊണ്ടൊന്നും ഇതൊന്നും മാറില്ല. പുരുഷമേധാവിത്വത്തിൽ ഊന്നിയ സ്ത്രീകളോടുള്ള സമീപനം അതിന്റെ ഏറ്റവും അറ്റത്ത് നിന്ന് തന്നെ മാറി തുടങ്ങണം.