Film News

'ഒടിടിക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകം'; അത് സിനിമയുടെ അന്ത്യമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണെന്ന് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അത് സിനിമയുടെ അന്ത്യമായിരിക്കുമെന്നും അടൂര്‍. സന്‍ദാസ് ടിവിക്ക് വേണ്ടി എംപി ശശി തരൂര്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ചെറിയ സ്‌ക്രീനില്‍ സിനിമ കാണുന്നത് സങ്കടകരമായ കാര്യമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. മൊബൈലിലോ ലാപ്‌ടോപ്പിലോ കാണുന്നത് സിനിമയോട് കാണിക്കുന്ന അനീതിയാണെന്നും അടൂര്‍ പറയുന്നു. ഒടിടി പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്ത് കളയുകയാണ് ചെയ്യുന്നത്. ഒരു സിനിമ ആള്‍കൂട്ടത്തിന് ഒപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

'ചെറു സ്‌ക്രീനുകളില്‍ സിനിമ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ സാഹചര്യമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്‍മുന്നില്‍ നില്‍ക്കുക. ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നുതന്നെയില്ല! കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുക. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതുപോലെ സ്‌ക്രീനിലെ ചലനങ്ങളും നിങ്ങള്‍ കാണുന്നു. ആ കാഴ്ചാനുഭവത്തില്‍ മറ്റൊന്നും ഇല്ല. എന്റെ സിനിമ മൊബൈല്‍ ഫോണിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, അതിനര്‍ത്ഥം നിങ്ങളാ ചിത്രം കാണുന്നില്ലെന്നാണ്. അങ്ങനെ കാണുമ്പോള്‍ എന്റെ സിനിമയോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നത്.

ഇപ്പോള്‍ മറ്റ് നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ അവര്‍ എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. ഒടിടി റിലീസ് മുന്നില്‍ക്കണ്ട് സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമായിരിക്കും. സിനിമയുടെ വിസ്മയകരമായ ഘടകങ്ങളെയെല്ലാം അത് നഷ്ടപ്പെടുത്തും. ഒടിടിയില്‍ സിനിമ കാണാനെത്തുന്ന ഒരു കാണി, ഡെഡിക്കേറ്റഡ് ആയ ഒരു കാണിയല്ല എന്നതാണ് ഏറ്റവും പ്രധാനം. കാഷ്വല്‍ ആയ കാണിയാണ് അത്. അത്തരത്തിലാണ് എന്നെ നിങ്ങള്‍ സമീപിക്കുന്നതെങ്കില്‍ ഞാന്‍ ഏറെ നിരാശപ്പെടും. ഒരു സിനിമ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നത്.'

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT