Film News

മകളുടെ വിവാഹത്തിനെത്തി വല്യേട്ടനെ പോലെ എന്റെ കൂടെ നിന്നു: മോഹന്‍ലാലിന് നന്ദി പറഞ്ഞ് റഹ്‌മാന്‍

നടന്‍ റഹ്‌മാന്റെ മകള്‍ റുഷ്ദ വിവാഹിതയായ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തംരഗമായിരുന്നു. അതിന് പ്രധാന കാരണം വിവാഹത്തിന് എത്തിയ അതിഥികളാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതല്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ വരെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിന് പുറമെ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാല്‍ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റഹ്‌മാന്‍.

ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന ചില നിമിഷങ്ങളുണ്ട്. അത്തരമൊരു ദിവസമായിരുന്നു തന്റെ മകളുടെ വിവാഹം. കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയത്താണ് ലാലേട്ടനും സുചിത്രയും വിവാഹത്തിനെത്തുന്നത്. ചടങ്ങില്‍ ഒരു വല്യേട്ടനെ പോലെ തന്റെ കൂടെ മോഹന്‍ലാല്‍ നിന്നുവെന്നും റഹ്‌മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റഹ്‌മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്റെ പ്രിയപ്പെട്ട ലാലേട്ടന്...

ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകള്‍ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതല്‍ ഒരുപാട്. ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവര്‍ക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ വരെ.

കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം. അവിടേക്കാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും. എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച്. ആര്‍ടിപിസിആര്‍ പരിശോധന നടത്തി. ഞങ്ങളെത്തും മുന്‍പ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി.

പ്രിയപ്പെട്ട ലാലേട്ടാ... സുചി... നിങ്ങളുടെ സാന്നിധ്യം പകര്‍ന്ന ആഹ്‌ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങള്‍ക്കെന്ന് പറയാതിരിക്കാനാവില്ല.

ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ... ഞങ്ങള്‍ക്കു പറയാതിരിക്കാനാവുന്നില്ല.

നന്ദി...ഒരായിരം നന്ദി...

സ്‌നേഹത്തോടെ,

റഹ്‌മാന്‍, മെഹ്‌റുന്നിസ.

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ച്; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഗിന്നസ് റെക്കോഡ്

SCROLL FOR NEXT