401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ച്; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഗിന്നസ് റെക്കോഡ്

401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ച്; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഗിന്നസ് റെക്കോഡ്
Published on

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി 401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. സൂറത്തില്‍ നടന്ന 313 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25ന് ആണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമായിരുന്നു പ്രസംഗ സമയം. കൂടാതെ, ഒരാളുടെ പ്രസംഗ ശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍ നിന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജെ ലത എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഭാവിയെക്കുറിച്ച് സംസാരിക്കുക എന്ന ലക്ഷ്യത്തോടെ 'സ്പീക്ക് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പ്രമേയത്തിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ തവണ സുസ്ഥിരതയെ ആസ്പദമാക്കി കൂടുതല്‍ സ്പീക്കേഴ്‌സ് സംസാരിച്ച സമ്മിറ്റ് എന്ന നിലയില്‍ ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്, ഏഷ്യാ ബുക്‌സ് ഓഫ് റെക്കോഡ് എന്നിവയും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സ്വന്തമാക്കിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രസംഗ പരമ്പരയില്‍ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമായവരാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ചത്. വിദ്യാഭ്യാസം, സുസ്ഥിര വികസനം, നൂതന സാങ്കേതികവിദ്യകള്‍, മൂല്യാധിഷ്ഠിത സമൂഹം എന്നിങ്ങനെ മനുഷ്യജീവിതത്തെ സ്പര്‍ശിക്കുന്ന സകല വിഷയങ്ങളും ചര്‍ച്ചാവിഷയമായി.

ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ. ലതയാണ് സ്പീച്ച് റിലേയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. റിലേയിലെ 400-ാമത്തെ സ്പീക്കറായി ഡോ. ടോം ജോസഫ് സംസാരിച്ചപ്പോള്‍, റെക്കോര്‍ഡ് നേട്ടം പൂര്‍ത്തിയാക്കി 401-ാമത്തെ പ്രഭാഷകനായി എത്തിയത് ആറു വയസ്സുകാരന്‍ മാസ്റ്റര്‍ സ്റ്റീവ് ടോം ജോസഫാണ്. താന്‍ സ്വപ്നം കാണുന്ന ഭാവിയെക്കുറിച്ച് സ്റ്റീവ് പങ്കുവെച്ച വാക്കുകള്‍ സദസ്സിന് നവ്യാനുഭവമായി.

Related Stories

No stories found.
logo
The Cue
www.thecue.in