എമിറേറ്റിലെ സർക്കാർ പൊതു ലൈബ്രറികള്‍ക്ക് 2.5 ദശലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 16 മത് വായനോത്സവത്തിന്‍റെ ഭാഗമായി പ്രാദേശിക അന്താരാഷ്ട്ര പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായാണ് ലൈബ്രറികള്‍ക്ക് പണം അനുവദിച്ചത്.
വായന പ്രോത്സാഹിപ്പിക്കുന്നതിനും വായനാ സംസ്കാരം പരിപോഷിപ്പിക്കുന്നതിനും ലൈബ്രറികള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. സംസ്കാരിക വിനിമയത്തിനും അറിവിനുമുളള തുറന്ന വേദികളാക്കി ലൈബ്രറികളെ മാറ്റണം. പുസ്തകങ്ങളില്‍ നിക്ഷേപിക്കുന്നത് ഭാവിയിലുളള നിക്ഷേപമായാണ് വിലയിരുത്തുന്നത്. ലൈബ്രറികള്‍ക്ക് നിക്ഷേപം അനുവദിക്കുന്നതിലൂടെ അറിവില്‍ നിക്ഷേപിക്കുകയാണ് ഭരണാധികാരി ചെയ്തതെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണമേഖലയ്ക്കും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അവർ പറഞ്ഞു.
എല്ലാവർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, വായനോത്സവങ്ങളില്‍ ഷാർജയിലെ പൊതു സർക്കാർ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കാനായി ഭരണാധികാരി പണം അനുവദിക്കാറുണ്ട്.