News n Views

‘ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ് വീട്ടില്‍ വെച്ചതെന്തിന്’; ഭീമ കൊറേഗാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനോട് കോടതി 

THE CUE

ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാത നോവല്‍ യുദ്ധവും സമാധാനവും (വാര്‍ ആന്റ് പീസ് ) എന്തിന് വീട്ടില്‍ സൂക്ഷിച്ചെന്ന്, ഭീമാ കൊറേഗാവ് സംഭവത്തില്‍ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനോട് കോടതി. അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്ത വെര്‍ണന്‍ ഗോണ്‍സാല്‍വസിനോടായിരുന്നു ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ വിചിത്രമായ ചോദ്യം. മറ്റൊരു രാജ്യത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നോവല്‍ അടക്കമുള്ള പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിക്കുന്നതെന്ന് കോടതിയോട് വിശദീകരിക്കേണ്ടി വരുമെന്ന് കോട്‌വാള്‍ പറഞ്ഞു. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.

ലോക പ്രശസ്ത നോവലായ വാര്‍ ആന്റ് പീസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളെയാണ് പകോപനപരമായവയെന്ന് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ റഷ്യ ആക്രമിച്ചപ്പോള്‍ എതിരിട്ട പടയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും യുദ്ധത്തില്‍ ഇരകളായ ജനതയുടെയും കഷ്ടത നിറഞ്ഞ ജീവിതത്തെ അധികരിച്ചാണ് വാര്‍ ആന്റ് പീസ് എന്ന നോവല്‍. ഇതു കൂടാതെ മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, രാജ്യധമന്‍ വിരോധി, ജയ് ഭീമാ കോമ്രേഡ് എന്നീ ഡോക്യുമെന്ററികളും സിആര്‍സിപി റിവ്യൂ, അണ്ടര്‍സ്റ്റാന്‍ഡിംഗ് മാവോയിസ്റ്റ്‌സ് എന്നീ പുസ്തകങ്ങളുമാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് കോടതിയില്‍ അറിയിച്ചത്.

രാജ്യത്തിനെതിരായ ഉള്ളടക്കങ്ങള്‍ പേറുന്ന പ്രകോപനപരമായ പ്രസിദ്ധീകരണങ്ങളും മറ്റും പിടിച്ചെടുത്തതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് അവതരിപ്പിച്ചത്. അപ്പോഴായിരുന്നു ജഡ്ജിയുടെ വിചിത്രമായ ചോദ്യം. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ 2017 ഡിസംബര്‍ 31 ന് ദളിതര്‍ക്കുനേരെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ ഇടപെട്ട പൗരാവകാശ പ്രവര്‍ത്തകനാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്. അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തി ഇദ്ദേഹമടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT