Special Report

‘വിധി ആഘോഷിക്കുന്നവരെ പൊലീസ് കാണുന്നില്ലേ?, ജനാധിപത്യപരമായി വിയോജിക്കുന്നവരെ വേട്ടയാടുന്നു’; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പരാതി

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരനും എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥും വര്‍ഗീയപ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ പരാതി. മഞ്ചേരി സ്വദേശിയായ അഭിഭാഷകന്‍ കേന്ദ്രമന്ത്രിയും പ്രതീഷ് വിശ്വനാഥും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്ലീം ചെറുപ്പക്കാര്‍ക്കെതിരായ പൊലീസിന്റെ അന്യായ നടപടികള്‍ പിന്‍വലിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മുസ്ലീം ചെറുപ്പക്കാര്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കുന്ന പൊലീസ് വിധി ആഘോഷിക്കുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നില്ല. ജനാധിപത്യവിരുദ്ധമായ പൊലീസ് നടപടികളെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുകയാണെന്നും പരാതി നല്‍കിയ അഡ്വ. അമീന്‍ ഹസന്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു.

മലപ്പുറം എസ്പി പുറപ്പെടുവിച്ച ഉത്തരവ് 1921ലെ ബ്രിട്ടീഷ് പൊലീസിങ്ങിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. തെരുവില്‍ ഇറങ്ങരുത്, പ്രതിഷേധിക്കരുത് എന്നെല്ലാം പറഞ്ഞുകൊണ്ട്. ജനാധിപത്യപരമായ വിയോജിപ്പിനെ പോലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചമര്‍ത്തുന്നത് ഒരു പൊലീസ് സ്റ്റേറ്റിന്റെ രീതിയാണ്.
അഡ്വ. അമീന്‍ ഹസന്‍
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്  

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എന്തോ പ്രത്യേക പരിരക്ഷയുള്ളതുപോലെയാണ് പൊലീസ് നടപടികള്‍. ബിജെപി സര്‍ക്കാരിന് പരസ്യവും പ്രഖ്യാപിതവുമായ ഒരു പദ്ധതിയുണ്ടെന്ന് വ്യക്തമാണ്. അതിനോട് യോജിച്ചു നില്‍ക്കുന്ന വിധമാണ് ഇടത് സര്‍ക്കാരിന്റെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ പൊലീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല എന്ന് പറയേണ്ടി വരും. ജനാധിപത്യപരവും രാഷ്ട്രീയവുമായ വിയോജിപ്പിനെ ഇല്ലാതാക്കുക എന്നത് ഒരു അജണ്ടയായി പൊലീസ് സ്വീകരിച്ചിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

വിധി ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യത്തില്‍ വരെ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കെയാണ് ഒരു കേന്ദ്ര മന്ത്രി പ്രകോപനപരമായി സംസാരിക്കുന്നത്. സുപ്രീം കോടതി വിധിയെ മോഡി സര്‍ക്കാരിന്റെ വിജയമായാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. വി മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥ് നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് കേരള പൊലീസ് കാണുന്നില്ല. പൊലീസിന്റെ പ്രത്യേക സംരക്ഷണമുള്ളതുപോലെയാണ് പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തനമെന്നും അമീന്‍ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യവിധി പൂത്തിരി കത്തിച്ചും പായസം വെച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം

“ചിലര്‍ വരുമ്പോള്‍ ചരിത്രം പിറക്കും!ചരിത്രം കുറിക്കാന്‍ ചങ്കുറപ്പുള്ള നേതാവ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ്. പ്രക്ഷോഭം നയിച്ചവര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സമരം ചെയ്തു. രാമക്ഷേത്രത്തിനായി പ്രചാരണം നടത്തി. പറഞ്ഞതെല്ലാം നടപ്പാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍!”

സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതികരണം നടത്തിയതിന്റെ പേരില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി ജഷീര്‍ മെഹ്‌വിഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 153 എ (മതസ്പര്‍ധ സൃഷ്ടിക്കല്‍) ആണ് ജഷീറിനെതിരെ ചുമത്തിയിരിക്കുന്നത്. 153 എ ചുമത്താന്‍ തക്കവിധത്തിലുള്ളതായ ഒന്നും ജഷീറിന്റെ പ്രതികരണത്തില്‍ ഇല്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

ജഷീറിന്റെ പ്രതികരണം

“മിണ്ടാതിരിക്കാന്‍ കാറ്റടിച്ചു തകര്‍ന്നതല്ല ബാബരി

ബാബരി മസ്ജിദിനെ പറ്റി ഞങ്ങള്‍ ഒന്നും മിണ്ടരുത്... അതങ്ങ് പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞാല്‍ മതി ഏമാന്‍മാരെ. ബാലന്‍ കെ നായരായിരുന്നൊ ജഡ്ജി? ചോദിച്ചത് പള്ളിയും, ഭൂമിയുമല്ല മിസ്റ്റര്‍”

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT