News n Views

എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുബീന്‍ കൊലയാളി സംഘാംഗമെന്ന് പൊലീസ് ; നൗഷാദ് വധത്തിന്റെ ഗൂഢാലോചനയിലും പങ്കാളി 

THE CUE

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുബീന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്ന് അന്വേഷണസംഘം. എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിനാണ് കഴിഞ്ഞദിവസം പിടിയിലായത്. 26 കാരനായ ഇയാള്‍ കൃത്യത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട്, മലപ്പുറം, ഗൂരുവായൂര്‍ എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ ഗുരുവായൂരിലുണ്ടെന്ന് കുന്നംകുളം എസിപി ടിപി സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയിലും പങ്കാളിത്തമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുഖ്യപ്രതിയായ മുബീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 30 ന് വൈകീട്ട് ആറരയോടെയാണ് പുന്നയില്‍ വെച്ച് നൗഷാദിനും 3 സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പ്രതികള്‍ പലവഴിക്ക് പിരിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. 5 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിന് നേരെ പ്രതിഷേധമുയര്‍ന്നിരുന്നു. മുബിനെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

ഗൂഢാലോചന സംബന്ധിച്ച് ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പുന്ന സെന്ററിലെ മൈതാനത്തെ ഷെഡ്ഡില്‍ കയറിയാണ് കൊടുവാളുകളും കത്തിയുമടക്കം ഉപയോഗിച്ച് നൗഷാദിനെയും ഒപ്പമുള്ളവരെയും സംഘം ആക്രമിച്ചത്. 7 ബൈക്കുകളിലായ 14 അംഗ സംഘമാണ് കൃത്യത്തിലേര്‍പ്പെട്ടത്. ബുധനാഴ്ച നൗഷാദ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. വെട്ടേറ്റ, ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ സുഖം പ്രാപിച്ച് വരികയാണ്. നൗഷാദിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT