News n Views

ബാബറി മസ്ജിദ് പൊളിച്ചത് നിയമ ലംഘനമാണെന്ന് കോടതി ശരിവെച്ചെന്ന് സിപിഎം, സുപ്രീം കോടതിക്ക് തെറ്റുപറ്റാമെന്ന് ഒവൈസി 

THE CUE

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ തൃപ്തിയില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്യാബ് ജിലാനി . പക്ഷേ പരമോന്നത കോടതിയുടെ ഉത്തരവിനെ മാനിക്കുമെന്നും പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. തങ്ങളെ സംബന്ധിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്തിന് മൂല്യമില്ല. ശാന്തവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. പ്രതിഷേധമുണ്ടാകരുത്. ഇത് ഒരു പരാജയമല്ലെന്നും നിയമപരമായ എല്ലാ വഴികളും തേടുമെന്നും സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1992 ല്‍ ബാബറി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും മതനിരപേക്ഷതയ്ക്കുമേലുള്ള കടന്നാക്രമണമാണെന്നും കോടതി നിരീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പള്ളി പൊളിച്ച കേസില്‍ പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി . സുപ്രീം കോടതി പരമോന്നതമാണെങ്കിലും തെറ്റുപറ്റാത്ത സംവിധാമല്ലെന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസത്തിന്റെ വിജയമാണ് ഇപ്പോഴത്തെ വിധി. തങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ്.. അഞ്ച് ഏക്കറിന് വേണ്ടി യാചിച്ചവരല്ല തങ്ങളെന്നും നിയമപരമായി അവകാശപ്പെട്ട സ്ഥലത്തിനായാണ് ആവശ്യമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി വേദനാജനകവും ദുഖകരവുമെന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ എംഐ അബ്ദുള്‍ അസീസ്. നിയമപരമായും ജനാധിപത്യപരമായും സാധ്യമായതെല്ലാം സുന്നി വഖഫ് ബോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും സംഘടന ആഹ്വാനം ചെയ്തു.

നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധിയാണ് ബാബറി മസ്ജിദ് കേസിലുണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്‌ ഹമീദ് വാണിയമ്പലം. കോടതി വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളുമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കണ്ടെത്തിയ കാര്യങ്ങളെ തന്നെ നിരാകരിച്ചാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. നീതിന്യായ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ദിനമാണിന്ന്. സംഘപരിവാറിന്റെ അയുക്തിപരമായ അവകാശ വാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് വിധിയെന്നും ഇത് മതനിരപേക്ഷതയ്ക്ക് കനത്ത തിരിച്ചടിയേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബാബറി കേസ് വിധിയെ നീതി എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് എസ്‌ഐഒ പ്രതികരിച്ചു. സമാധാനത്തിനും ഭരണഘടന അനുസരിക്കുന്നതിനുമായി ഞങ്ങള്‍ വിധി അംഗീകരിക്കുന്നു. പക്ഷേ അതിനെ നീതി എന്ന് വിളിക്കാന്‍ കഴിയില്ല. 2.7 ഏക്കറോ, 5 ഏക്കറോ സംബന്ധിച്ചായിരുന്നില്ല നിയമ പോരാട്ടം. നീതിക്കുവേണ്ടിയായിരുന്നു ഇടപെടലുകള്‍. പള്ളി പൊളിച്ചത് നിയമലംഘനമാണെന്ന് അംഗീകരിച്ചിട്ടും നീതി ലഭ്യമാക്കുന്നതില്‍ തീരുമാനം പരാജയപ്പെട്ടെന്നും എസ്‌ഐഒ അഭിപ്രായപ്പെട്ടു.

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

വീണ്ടും ചിരി വിരുന്നുമായി ഷറഫുദ്ദീൻ, നായികയായി കല്യാണി പണിക്കർ; 'മധുവിധു' മെയ് 1ന്

യുഎഇ ദേശീയ ടീമിലേക്കുളള പുതുതലമുറയെ വാർത്തെടുക്കുക ലക്ഷ്യം: റോബിന്‍ സിങ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

SCROLL FOR NEXT