News n Views

സര്‍ക്കാരിനെയും സൈന്യത്തെയും കോടതിയെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനം:ജസ്റ്റിസ് ദീപക് ഗുപ്ത 

THE CUE

സര്‍ക്കാരിനെയും സൈന്യത്തെയും കോടതിയേയുമെല്ലാം വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഈ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി ജഡ്ജ് ആയ ഗുപ്ത പറഞ്ഞു. 'രാജ്യദ്രോഹവും ആവിഷ്‌കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ അഭിഭാഷകരുടെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ അഭിപ്രായമാണെന്നും സുപ്രീം കോടതി ജഡ്ജി എന്ന നിലയിലല്ല പരാമര്‍ശമെന്നും ഗുപ്ത പറഞ്ഞു. വിമര്‍ശനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്ത്യ പൊലീസ് സ്റ്റേറ്റ് ആയി മാറും. ഭരണഘടനയില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയ ഒരു പ്രധാന കാര്യമുണ്ട്. വിയോജിക്കാനുള്ള അവകാശമാണത്. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ വിയോജിപ്പും അംഗീകരിക്കപ്പെടണമെന്നും ഗുപ്ത പറഞ്ഞു.

സമൂഹത്തില്‍ ഏറെ സ്വീകാര്യമായ ചട്ടങ്ങളോട് വിയോജിക്കുമ്പോഴാണ് പുതിയ ചിന്തകള്‍ ഉണ്ടാകുന്നത്. ഒട്ടനവധി പേര്‍ മുന്നേറിയ പാതയില്‍ തന്നെ എല്ലാവരും നീങ്ങിയാല്‍ പുതിയ വഴികള്‍ നിര്‍മ്മിക്കപ്പെടില്ല. പുതിയ കാഴ്ചകള്‍ വികസിക്കില്ല. എല്ലായ്‌പോഴും, എന്തുകൊണ്ട് ?എന്ന് ചോദ്യമുന്നയിച്ചാലേ സമൂഹം വളരുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതനിരപേക്ഷ രാജ്യമെന്ന നിലയില്‍ വിശ്വാസിക്കും അവിശ്വാസിക്കും, നിരീശ്വരവാദിക്കുമെല്ലാമെല്ലാം ഇവിടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണത്തിലുള്ളത് ഏത് പാര്‍ട്ടിയായാലും വിമര്‍ശിക്കാനുള്ള അവകാശം നമുക്കുണ്ട്. എന്തിന് വേണ്ടിയാണോ സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാടിയത്, അതിന് വിരുദ്ധമാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗമെന്നും ഗുപ്ത പറഞ്ഞു.

നീതിന്യായവ്യവസ്ഥയും വിമര്‍ശനത്തിന് അതീതമല്ല. അതിന്റെ പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‌ നിരവധിയാളുകളുടെ പേരില്‍ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷെഹ്‌ല റാഷിദാണ് ഒടുവിലത്തെ ഇര. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു നടപടി. വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2016 ല്‍ ജെഎന്‍ യു ക്യാംപസില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചായിരുന്നു കേസ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT