ബ്രണ്ണൻ കാലത്തെ സംഭവങ്ങളുടെ വാക് പോരിലൂടെ മുഖ്യമന്ത്രിയും, കെപിസിസി പ്രസിഡന്റും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മഹത്തായ പാരമ്പര്യമുള്ള കോളേജാണ് ബ്രണ്ണന്‍ കോളേജ്. ചരിത്രത്തെ വക്രീകരിച്ച് കലാലയത്തെ ഗുണ്ടാ കേന്ദ്രമായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി ആവശ്യപ്പെട്ടു. താനും ബ്രണ്ണൻ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരംമുറി, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ച എന്നിവ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം ഇപ്പോൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച നടത്തേണ്ടത്. ആസൂത്രിതമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും കെ സുധാകരൻ പറഞ്ഞു.
തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് കെ സുധാകരൻ സംസാരിക്കുന്നതെന്ന് ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ പ്രതികരിച്ച സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. കുറച്ച് ദിവസമായി കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേള്‍ക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങള്‍ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.