Around us

മൂന്ന് ചട്ടലംഘനങ്ങളെന്ന് ആന്തൂര്‍ നഗരസഭ, ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയത് ഒന്നുമാത്രം 

THE CUE

കണ്ണൂര്‍ ആന്തൂരില്‍ കോടികള്‍ ചെലഴിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനം നൊന്ത് പ്രവാസി വ്യവസായി അത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഓഡിറ്റോറിയം നിര്‍മ്മിച്ചതില്‍ മൂന്ന് ചട്ടലംഘനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നഗരസഭ ചൂണ്ടിക്കാട്ടിയത്. റോഡില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ച് ചുറ്റുമതില്‍ നിര്‍മ്മിച്ചെന്നും റോഡരികില്‍ സ്ലാബ് നിര്‍മ്മിച്ചെന്നും പാര്‍ക്കിംഗ് സ്ഥലത്തിന് മുകളില്‍ സ്ലാബ് നിര്‍മ്മിച്ചെന്നുമായിരുന്നു നഗരസഭ ആദ്യം ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങള്‍.

ഇതേതുടര്‍ന്ന് സാജന്‍ നഗരസഭാ ഉദ്യോഗസ്ഥരുടെയും ടൗണ്‍ പ്ലാനറുടെയും സംയുക്ത പരിശോധന ആവശ്യപ്പെട്ടു. ഇതുപ്രകാരം നടന്ന സംയുക്ത പരിശോധനയില്‍ ടൗണ്‍ പ്ലാനര്‍ ഒരേയൊരു ചട്ടലംഘനം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. പാര്‍ക്കിംഗ് ഫ്‌ളോറിലേക്കുള്ള പ്രവേശന റോഡിന്റെ മുകളിലായി കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിച്ചത് അംഗീകൃത പ്ലാനിന് വിരുദ്ധമായിട്ടാണെന്നായിരുന്നു വിലയിരുത്തല്‍. ഒക്യുപെന്‍സി നല്‍കുന്നതിന് മുന്‍പ് ചട്ടലംഘനം പരിഹരിക്കണമെന്ന് ടൗണ്‍ പ്ലാനര്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇത് പരിഹരിച്ചതിന് ശേഷം ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി 12-4-2019 ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ വീണ്ടും നഗരസഭ തടസവാദങ്ങള്‍ ഉന്നയിച്ചു. കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം ആവശ്യമായ പാര്‍ക്കിംഗ് ഇല്ലെന്നും ബേസ്‌മെന്റ് ഫ്‌ളോറിലെ തൂണുകള്‍ തമ്മിലുള്ള അകലത്തില്‍ പ്ലാനിലേതുമായി വ്യത്യാസമുണ്ടെന്നും സീവേജ് പ്ലാന്റ് കാണിച്ചിട്ടില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്.

ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെത്തുമ്പോള്‍ നഗരസഭ വീണ്ടും ഓരോന്നുന്നയിച്ച് തടസം സൃഷ്ടിക്കുന്നുവെന്നാണ് സാജന്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. തനിക്ക് ഒരിക്കലും നഗരസഭയില്‍ നിന്ന് ഓഡിറ്റോറിയത്തിനുള്ള പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.

എന്നാല്‍ അപാകതകള്‍ പരിഹരിച്ച് വീണ്ടും പ്ലാനുകള്‍ സമര്‍പ്പിക്കുമ്പോല്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിവരികയാണ് പതിവെന്നാണ് നഗരസഭയുടെ വിശദീകരണം. സാജന്‍ പാറയിലിനുവേണ്ടി ബന്ധു പുരുഷോത്തമന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചിട്ടില്ല. അപാകതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. 12.4.2019 നാണ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതെന്നും നാല് മാസമായെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും നഗരസഭ പറയുന്നു.

പാര്‍ത്ഥ ബില്‍ഡേഴ്‌സ് എംഡിയും നൈജീരിയയില്‍ പ്രവാസിയുമായ 48 കാരന്‍ സാജന്‍ പാറയിലാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. 16 കോടിരൂപ ചെലവഴിച്ചായിരുന്നു ബക്കളത്ത് ഓഡിറ്റോറിയം പണികഴിപ്പിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT