ഉത്തര്‍പ്രദേശില്‍ പൗരത്വ സര്‍വ്വേ ആരംഭിച്ചതായി റിപ്പോട്ട്. പൗരത്വ ഭേദഗതി നിയമം അനുസരിച്ച് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേയാണ് യുപിയില്‍ നടക്കുന്നത്. ഔദ്യോഗികമല്ലാത്ത രേഖ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ നിയമത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയപ്പോഴും, നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തെത്തിയ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. 30,000ത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തുണ്ടെന്നും യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡം എന്തൊക്കെയെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല എന്നിരിക്കെയാണ് സര്‍വ്വേയുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സിഎഎ വിജ്ഞാപനം വരുന്നതിന് മുമ്പേ തന്നെ സര്‍വ്വേ തുടങ്ങിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കൃത്യമായ തിയതിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പോ ഒന്നുമില്ലാത്ത രേഖയെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടക്കുന്നത്. പേര്, പിതാവിന്റെ പേര്, താമസസ്ഥലം, എവിടെ നിന്ന് വന്നു, എപ്പോഴാണ് വന്നത്, മാതൃരാജ്യത്ത് ഏതുതരം പീഡനമാണ് ഏല്‍ക്കേണ്ടി വന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് നല്‍കേണ്ടത്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ തെളിവുകളോ ആവശ്യപ്പെടുന്നുമില്ല. സര്‍വ്വേയെ കുറിച്ചോ മറ്റോ ഉള്ള പ്രതികരണമറിയിക്കാന്‍ സിറ്റിസണ്‍ഷിപ്പ് യുപി (citizenshipup@gmail.com) എന്ന പേരിലുള്ള മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്.
സര്‍വ്വേയില്‍ കുടിയേറ്റം സംബന്ധിച്ച രേഖകളൊന്നും ചോദിച്ചില്ലെന്നും, ആധാര്‍ കാര്‍ഡ് കാണിക്കുവാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും പൂരിപ്പിച്ച, ഔദ്യോഗിക വിവരങ്ങളില്ലാത്ത രേഖയെ കുറിച്ച് അറിയില്ലെന്നുമാണ് സംഭവത്തെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചത്.
ഉത്തര്‍പ്രദേശില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹരായ 32,000 മുതല്‍ 50,000 വരെ ഗുണഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 37,000ത്തോളം പേര്‍ പിലിഭിത്ത് ജില്ലയില്‍ മാത്രമുള്ളവരാകുമെന്നും അധികൃതര്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പിലിഭിത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്നെത്തിയ കുടുംബങ്ങളുമുണ്ട്.