മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ
Published on

പെണ്ണും പൊറാട്ടും സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് മാധവൻ. മലയാളം സിനിമയായതിനാൽ ഗോവൻ ചലച്ചിത്രമേളയിൽ സിനിമയ്ക്ക് സ്വീകാര്യത ലഭിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ വലിയ സ്വീകരണമാണ് അവിടെ നിന്ന് ലഭിച്ചത്. അത് കണ്ടപ്പോൾ ചിത്രം ഭാഷാവ്യത്യാസമില്ലാതെ കണക്ടാവുന്നുണ്ടെന്ന് മനസ്സിലായി. ഐഎഫ്എഫ്കെയുടെ കാര്യത്തിൽ ആ ഭയം ഇല്ലായിരുന്നു. നല്ലതാണെങ്കിലും മോശമാണെങ്കിലും പ്രതികരണം ഉടൻ കേൾക്കാമല്ലോ എന്ന പ്രതീക്ഷയായിരുന്നു തനിക്ക്. അവിടെ നിന്നും വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജേഷ് മാധവൻ.

രാജേഷ് മാധവന്റെ വാക്കുകൾ:

ഗോവയില്‍ പ്രദര്‍ശനത്തിന് പോയപ്പോള്‍ മലയാളം ചിത്രമായതിനാല്‍ പലര്‍ക്കും കണക്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒരുപാട് പേരുണ്ടായിരുന്നു കാണാന്‍, ടിക്കറ്റ് കിട്ടാത്ത അവസ്ഥയെല്ലാം വന്നു. ചിത്രം കണ്ടവരില്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, മറ്റ് വിദേശ ഭാഷക്കാര്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. അവരെല്ലാവരും ചിത്രത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചത് കേട്ടപ്പോള്‍ ചിത്രം ഭാഷാവ്യത്യാസമില്ലാതെ കണക്ടാവുന്നുണ്ടെന്ന് മനസ്സിലായി.

പല ലെയറുകളിലായിട്ടാണ് ഓരോരുത്തരും ചിത്രം കണ്ടത്. ചിലര്‍ മൃഗസ്‌നേഹത്തിന്റെ കാര്യമാണ് പറഞ്ഞത്. നമ്മളുദ്ദേശിച്ച പോലെ ആളുകള്‍ ചിത്രം റീഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി.

ഐ.എഫ്.എഫ്.കെയില്‍അത്രത്തോളം ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. നമ്മുടെ ഹോംഗ്രൗണ്ട് ആണ്. ഒന്നാമത്തെ ഷോ കഴിയുമ്പോള്‍ തന്നെ അറിയാം അവര്‍ തെറി വിളിക്കുമോ ഇല്ലേ എന്നെല്ലാം. പക്ഷേ അവിടെ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. നമ്മൾ വിചാരിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

logo
The Cue
www.thecue.in