Around us

ശ്രീറാമിനെതിരായ കേസ്; എഫ്‌ഐആര്‍ മറച്ചുവെച്ച് പൊലീസ്; വഫയെ പ്രതിയാക്കിയത് ഐഎഎസ് ഉദ്യാഗസ്ഥനെ രക്ഷിക്കാനെന്ന് ആരോപണം

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ അപകടത്തില്‍ മരിച്ച കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് മറച്ചുവെച്ച് കേരളാ പൊലീസ്. സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയായ കേസിന്റെ എഫ്‌ഐആര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്താല്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഫ്‌ഐആര്‍ പ്രസിദ്ധീകരിക്കുന്ന പതിവാണ് പൊലീസ് തെറ്റിച്ചത്. ശനിയാഴ്ച്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നിട്ടും എഫ്‌ഐആര്‍ മറച്ചുവെയ്ക്കുന്നത് ശ്രീറാമിനെ സഹായിക്കാനുള്ള നീക്കമാണെന്ന് വിമര്‍ശനമുണ്ട്.

ഗുരുതരപരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ അറിയിച്ചിട്ടും ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായിട്ടില്ല. എസിയും ടിവിയും അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സൂപ്പര്‍ ഡീലക്‌സ് മുറിയിലാണ് ശ്രീറാം ഇപ്പോള്‍.   

ബഷീര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ കാറില്‍ ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിനെതിരെയും കേസെടുത്തിട്ടുണ്ട്. ശ്രീറാം മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്ന് വഫ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. പൊലീസ് ഇവരെ സാക്ഷി പട്ടികയില്‍ ഉള്‍പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതിയായി ചേര്‍ത്തു. ഐപിസി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. കേസ് കോടതിയിലെത്തുമ്പോള്‍ വഫയുടെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി അപ്രസക്തമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ദുര്‍ബലപ്പെടുത്തി ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ആക്ഷേപമുണ്ട്.

വഫയെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വഫയുടേയും ശ്രീറാമിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസിന് ഇരുവരും ഏഴ് ദിവസത്തിനകം മറുപടി പറയണം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിക്കുകയാണ് റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതില്‍ നടപടിയുണ്ടായില്ല. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം.

ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റുമായി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം ദേഹ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ തന്നിഷ്ടപ്രകാരം ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ശ്രീറാമിന് സാരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരം. അതേസമയം ശ്രീറാമിനെ സസ്പെന്റ് ചെയ്യാത്തതിലും പ്രതിഷേധമുയരുകയാണ്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT