Around us

‘കൊലയാളികളെ മുഴുവന്‍ കിട്ടിയില്ല, പിടിയിലായവര്‍ക്ക് ജാമ്യവും’; ആശങ്ക പ്രകടിപ്പിച്ച് അഭിമന്യുവിന്റെ കുടുംബം   

THE CUE

അഭിമന്യു വധകേസ് അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം. ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളെയും അന്വേഷണ സംഘത്തിന് പിടികൂടാനാകാത്തത് വീഴ്ചയാണെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ദ ക്യുവിനോട് പറഞ്ഞു. ചില പ്രതികള്‍ക്ക് കോടതി ജാമ്യവും നല്‍കി. മുഖ്യപ്രതികളെ കിട്ടാനിരിക്കെ പ്രതികളില്‍ ചിലര്‍ക്ക് ജാമ്യം നല്‍കിയതിലടക്കം ആശങ്കയുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരിക്കല്‍ പോലും വീട്ടില്‍വന്ന് ഞങ്ങളെ കണ്ടിട്ടില്ല. എപ്പോഴും തിരക്കാണെന്നാണ് പറയുന്നതെന്നും മനോഹരന്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. പ്രതികളെ മുഴുവന്‍ എത്രയും വേഗം പിടികൂടണമെന്നും മനോഹരന്‍ ആവശ്യപ്പെട്ടു.

സിപിഎം എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ അമ്മ ഇനിയും വേദനയില്‍ നിന്ന് കരകയറിയിട്ടില്ല. എപ്പോഴും കരഞ്ഞ് ഇരിപ്പാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ താന്‍ ജോലിക്ക് പോകാറില്ലെന്നും മനോഹരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തുനിന്നും ആളുകള്‍ വീട്ടില്‍ വരാറുണ്ട്. അതാണ് ഏക ആശ്വാസം. ഒരു കിലോമീറ്റര്‍ അപ്പുറമാണ് പഴയ വീട്. എല്ലാദിവസവും കുറച്ചുനേരം അവിടെ പോയി ഇരിക്കും. നാന്‍ പെറ്റ മകന്‍ എന്ന സിനിമ കണ്ട് തങ്ങള്‍ക്ക് ഇരുവര്‍ക്കും കരച്ചിലടക്കാനായില്ലെന്നും മനോഹരന്‍ പറഞ്ഞു.

അന്വേഷണത്തിലെ അതൃപ്തി വ്യക്തമാക്കി അഭിമന്യുവിന്റെ അമ്മാവന്‍ എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റിട്ടിരുന്നു. അഭിമന്യുവിന്റെ ജീവിതം ആധാരമാക്കിയുള്ള നാന്‍ പെറ്റ മകന്‍ എന്ന സിനിമയെക്കുറിച്ചുള്ള എംഎം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിനടിയിലായിരുന്നു കമന്റ്. അഭിമന്യു മരിച്ച് ഒരുവര്‍ഷം ആകാറായി. എന്നാല്‍ അന്വേഷണം എവിടെ വരെയായെന്ന് അറിയില്ല. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് പറയപ്പെടുന്നത്. പൊലീസുകാരെ വിളിച്ചിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുവെന്നും പരാമര്‍ശിച്ചായിരുന്നു കമന്റ്.

2018 ജൂലൈ 2 ന് പുലര്‍ച്ചെയാണ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ചത്. കേസിന്റെ വിചാരണ ജൂലൈ 2 ലേക്ക് മാറ്റിയിരുന്നു. കേസില്‍ ആകെ 27 പ്രതികളാണുള്ളത്. എന്നാല്‍ 20 പേരാണ് പിടിയിലായത്. 7 പേര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ട്. 5 പേര്‍ക്ക് കോടതി ജാമ്യം നല്‍കി. കേസില്‍ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ 16 പ്രതികളില്‍ ഒന്‍പത് പേരുടെ വിചാരണയാണ് വൈകാതെ ആരംഭിക്കുന്നത്. 9 പേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ അല്ലാതെയും കുറ്റകൃത്യത്തില്‍ പങ്കാളികളായവരാണ്.

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

SCROLL FOR NEXT