ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു ഭർത്താവിന്റെ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം. സംഭവത്തിന് പിന്നാലെ ഫീഡുകളിൽ ഈ ചിത്രം നിറഞ്ഞു. കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നർവാളിന്റെതായിരുന്നു ആ ചിത്രം. 26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു. ഭാര്യയുമൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്. എന്നാൽ ആ സന്തോഷം ഏറെനേരം നിന്നില്ല. ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു. കൊച്ചിയിലായിരുന്നു വിനയിയുടെ ആദ്യ പോസ്റ്റിങ്ങ്. സർവീസ് രണ്ട് വർഷം പൂർത്തിയാക്കി. ഭാര്യ ഹിമാൻഷിയെ സൈന്യം സുരക്ഷിതമായി ശ്രീനഗറിലെത്തിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി ഉൾപ്പെടെയുള്ളവർ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.
കർണാടകയിൽനിന്ന് അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ കാത്തിരുന്നതും ദുരന്തമായിരുന്നു. ഭാര്യ പല്ലവിയുടെ മുന്നിലായിരുന്നു ഭീകരർ മഞ്ജുനാഥ് റാവുവിനെ വധിച്ചത്.