Around us

പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് അലന്റെ അമ്മ, എന്ത് അടിസ്ഥാനത്തിലാണ് മാവോയിസ്‌റ്റെന്ന് വിളിച്ചത്

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎപിഎയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ സബിതാ ശേഖര്‍. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ യുഎപിഎ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. അലന് സിപിഐഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി. സിപിഐഎം പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലന്‍ മാവോയിസ്റ്റ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നും സബിതാ ശേഖര്‍. ഭരണകൂടത്തിലും പാര്‍ട്ടിയിലും വിശ്വാസം നഷ്ടമായെന്നും സബിതാ ശേഖര്‍ മനോരമാ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

സബിതാ ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ യുഎപിഎ ചാര്‍ജ് ചെയ്യരുതെന്ന് അപേക്ഷിച്ചിരുന്നു. അലന്‍ അറസ്റ്റിലായിട്ട് അമ്പത്തി മൂന്ന് ദിവസം കഴിഞ്ഞു. ജനുവരി ഏഴിന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാമെന്ന് ആലോചിച്ചിരുന്നു. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടായിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തു എന്നത് പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അത് ഇപ്പോഴും മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ അലന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ജയിലില്‍ നിന്ന് എല്ലാ പഠന പുസ്തകങ്ങളും അലന്‍ തിരിച്ചു തന്നു. അമ്മയെ ഇനി കാണണമെങ്കില്‍ നാല് വര്‍ഷമാകുമെന്ന് പറയുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട് പോയിരിക്കുകയാണ്. ഞങ്ങളെ ഞങ്ങളുടെ അമ്മ രാഷ്ട്രീയമായാണ് വളര്‍ത്തിയത്. മതേതരമായാണ് ജീവിച്ചത്, ഞങ്ങളുടെ കുട്ടിയെയും മതമില്ലാതെയാണ് വളര്‍ത്തിയത്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങളുടെ കുട്ടിയെ യുഎപിഎ ചുമത്തിയെന്ന് പറയുന്നത് നിരാശയാണ്. പൗരത്വ ബില്ലിനെതിരെ കുട്ടികള്‍ മുഴുവന്‍ സമരത്തിന് ഇറങ്ങിയപ്പോള്‍ അതിന് മുന്നില്‍ നില്‍ക്കേണ്ട ആളായിരുന്നു അലന്‍. മതേതരത്വത്തിന് വേണ്ടി നിലയുറപ്പിക്കുന്നവനായിരുന്നു അവന്‍. യുഎപിഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു സിപിഐഎം.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അലനെ മാവോയിസ്റ്റ് എന്ന് വിളിച്ചത്. കോടതി പോലും പറഞ്ഞിട്ടില്ല അവര്‍ മാവോയിസ്റ്റുകളാണെന്ന്, പിന്നെ എങ്ങനെയാണ് ഇത്രയും ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രി വളരെ നിസാരമായി അവര്‍ മാവോയിസ്റ്റുകളല്ലേ എന്ന് പരിഹാസഭാവത്തില്‍ അത് പറയുന്നത്. എന്തിനാണ് ആ കുട്ടിയോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രിയോ ചോദിക്കാനുള്ളത്.

അറസ്റ്റിലായ അലന്‍ ശുഹൈബ് സിപിഐഎം പ്രവര്‍ത്തകരല്ലെന്നും അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ 2019 നവംബര്‍ രണ്ടിന് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ 20,32,39 വകുപ്പുകളാണ് ചുമത്തിയത്. കേസ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. കൊച്ചി എന്‍.ഐ.എ സംഘമാണ് കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT