അന്‍പത് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്ക് ഭരണഘടനാ വിരുദ്ധമായ ഒരു അജണ്ടയുണ്ടായിരുന്നില്ലെന്ന് അഡ്വ.കാളീശ്വരം രാജ്. ഇന്നുള്ള അവസ്ഥക്ക് നൂറ് കൊല്ലം മുന്‍പ് തന്നെ രൂപകല്‍പന ചെയ്യപ്പെട്ട ഒരു ഭരണഘടനാ വിരുദ്ധമായ അജണ്ടയുണ്ടെന്നും കാളീശ്വരം രാജ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. ഒരു കേഡര്‍ പാര്‍ട്ടിയുടെ, അതും വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു കേഡറിസത്തിന്റെ പിന്‍ബലം അടിയന്തരാവസ്ഥക്ക് ഇല്ലായിരുന്നു. ഇന്നത് ഉണ്ട്. അതുകൊണ്ടാണ് അത് അടിയന്തരാവസ്ഥയേക്കാളും ശക്തമാകുന്നത ദീര്‍ഘകാലം നിലനില്‍ക്കുന്നതാകുന്നത്. അതിനെ പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിലൂടെ നമുക്ക് അട്ടിമറിക്കാന്‍ കഴിയണമെന്നില്ല. ചരിത്രം ഇതുവരെ തെളിയിച്ചത് ഈ അജണ്ടയുടെ പ്രഭാവമാണ്. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമാണ്. ജനങ്ങളെ മതത്തിന്റെ പേരിലും ഭാഷയുടെ പേരിലുമൊക്കെ വിഭജിക്കുന്ന ഒരു അജണ്ട. അങ്ങനെയൊരു വിഭജന അജണ്ട അടിയന്തരാവസ്ഥയില്‍ പോലുമില്ലായിരുന്നുവെന്നും കാളീശ്വരം രാജ് കൂട്ടിച്ചേര്‍ത്തു.
ഒരു ആഗോള സാഹചര്യത്തിന്റെ ഭാഗമായിട്ട് ഇന്ത്യയില്‍ നടക്കുന്ന വലതുപക്ഷ ജീര്‍ണ്ണത, അല്ലെങ്കില്‍ അമിതാധികാരത്തിന്റെ ജീര്‍ണ്ണത. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ നിന്ന് തന്നെ ഗുണപരമായി വ്യത്യസ്തമായിട്ടുള്ള ഒരു സംഗതിയാണ്.
കാളീശ്വരം രാജ് പറഞ്ഞത്
സത്യത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നൊന്ന് ഇല്ല. ഇന്ന് ലോകത്ത് ജനാധിപത്യ സംവിധാനങ്ങള്‍ മൊത്തത്തില്‍ ഭീഷണി നേരിടുന്നു. ഒരു പോപ്പുലിസ്റ്റ് ഓട്ടോക്രസി പല രാജ്യങ്ങളിലും. ഇറ്റലിയിലുണ്ട്, ബ്രസീലിലുണ്ടായിരുന്നു. റഷ്യയിലുണ്ട്, ഫിലിപ്പീന്‍സിലുണ്ട്, അമേരിക്കയിലുണ്ട്. ഇവിടെയൊക്കെയുള്ള പോപ്പുലിസ്റ്റ് ഓട്ടോക്രസികളുടെ ഭാഗമായുള്ള ഇല്ലിബറല്‍ ആയുള്ള സ്വാതന്ത്ര്യ വിരുദ്ധമായിട്ടുള്ള ഭരണകൂടങ്ങള്‍. അവിടെയുണ്ടാകുന്ന പൗരാവകാശ ലംഘനങ്ങള്‍. ഇപ്പോള്‍ ഇസ്രായേല്‍, അവിടെയും പേരിന് പറഞ്ഞാല്‍ ജനാധിപത്യമുണ്ട്. പക്ഷേ അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയാം. ഈയൊരു ആഗോള സാഹചര്യത്തിന്റെ ഭാഗമായിട്ട് ഇന്ത്യയില്‍ നടക്കുന്ന വലതുപക്ഷ ജീര്‍ണ്ണത, അല്ലെങ്കില്‍ അമിതാധികാരത്തിന്റെ ജീര്‍ണ്ണത. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ നിന്ന് തന്നെ ഗുണപരമായി വ്യത്യസ്തമായിട്ടുള്ള ഒരു സംഗതിയാണ്.
ഇന്നുള്ള അവസ്ഥക്ക് നൂറ് കൊല്ലം മുന്‍പ് തന്നെ രൂപകല്‍പന ചെയ്യപ്പെട്ട ഒരു ഭരണഘടനാ വിരുദ്ധമായ അജണ്ട അതിന് പുറകിലുണ്ട്. അതില്‍ ഉപരിയായിട്ട് ഒരു കേഡര്‍ പാര്‍ട്ടിയുടെ, അതും വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു കേഡറിസത്തിന്റെ പിന്‍ബലം അടിയന്തരാവസ്ഥക്ക് ഇല്ലായിരുന്നു. ഇന്നത് ഉണ്ട്. അതുകൊണ്ടാണ് ഇത് അടിയന്തരാവസ്ഥയേക്കാളും ശക്തമാകുന്നത്.
രണ്ട് മൂന്ന് വ്യത്യസ്തമായ സംഗതികളാണ്. ഒന്ന് അടിയന്തരാവസ്ഥക്ക് ഭരണഘടനാ വിരുദ്ധമായ ഒരു അജണ്ടയുണ്ടായിരുന്നില്ല. നേരേമറിച്ച് ഇന്നുള്ള അവസ്ഥക്ക് നൂറ് കൊല്ലം മുന്‍പ് തന്നെ രൂപകല്‍പന ചെയ്യപ്പെട്ട ഒരു ഭരണഘടനാ വിരുദ്ധമായ അജണ്ട അതിന് പുറകിലുണ്ട്. അതില്‍ ഉപരിയായിട്ട് ഒരു കേഡര്‍ പാര്‍ട്ടിയുടെ, അതും വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു കേഡറിസത്തിന്റെ പിന്‍ബലം അടിയന്തരാവസ്ഥക്ക് ഇല്ലായിരുന്നു. ഇന്നത് ഉണ്ട്. അതുകൊണ്ടാണ് ഇത് അടിയന്തരാവസ്ഥയേക്കാളും ശക്തമാകുന്നത്. അല്ലെങ്കില്‍ ലോംഗ് ലാസ്റ്റിംഗ് ആകുന്നത്. പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിലൂടെ നമുക്ക് അട്ടിമറിക്കാന്‍ കഴിയണമെന്നില്ല. ഇത് ചരിത്രം ഇതുവരെ തെളിയിച്ചത് ഈ അജണ്ടയുടെ പ്രഭാവമാണ്. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമാണ്. അടിയന്തരാവസ്ഥ അങ്ങനെയൊന്ന് ആയിരുന്നില്ല. ജനങ്ങളെ മതത്തിന്റെ പേരിലും ഭാഷയുടെ പേരിലുമൊക്കെ വിഭജിക്കുന്ന ഒരു അജണ്ട. അങ്ങനെയൊരു വിഭജന അജണ്ട അടിയന്തരാവസ്ഥയില്‍ പോലുമില്ലായിരുന്നു.
കോവിഡിന്റെ സമയത്തുള്ള പിഞ്ഞാണം കൊട്ടിക്കൊണ്ടുള്ള പ്രതിരോധത്തിന് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ശാസ്ത്ര വിരോധം, ഒരു വിജ്ഞാന വിരോധം അടിയന്തരാവസ്ഥയുടെ ഭാഗമായി വന്നിട്ടില്ല.
ഇന്ന് പ്രകടമായി കാണുന്ന വിജ്ഞാന വിരോധത്തിന്റേതായ ഒരു അന്തരീക്ഷമാണ് മറ്റൊന്ന്. ആഭ്യന്തരമന്ത്രി ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പറഞ്ഞത് അത്തരത്തിലൊന്നാണ്. അത് അവിശ്വസനീയമാണ്. ഒരു പത്ത് കൊല്ലം മുന്‍പ് ഇന്ത്യയിലെ ഒരു ഭരണാധികാരി അങ്ങനെ പറയുമായിരുന്നില്ല. ഇന്ന് വളരെ സ്വാഭാവികമായിട്ട് തീര്‍ന്നിരിക്കുന്നു. കോവിഡിന്റെ സമയത്തുള്ള പിഞ്ഞാണം കൊട്ടിക്കൊണ്ടുള്ള പ്രതിരോധത്തിന് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ശാസ്ത്ര വിരോധം, ഒരു വിജ്ഞാന വിരോധം അടിയന്തരാവസ്ഥയുടെ ഭാഗമായി വന്നിട്ടില്ല. ഇത് പോപ്പുലിസ്റ്റ് ഡീകോണ്‍സ്റ്റിറ്റിയൂഷണൈസേഷന്റെ ഭാഗമായി വരുന്നതാണ്. അത് അടിയന്തരാവസ്ഥയില്‍ നിന്ന് ഗുണപരമായി വ്യത്യാസമുള്ള ഒന്നാണ്.
രണ്ടിലും പൊതുവായി സ്വാതന്ത്ര്യ നിഷേധം, ജനാധിപത്യ നിഷേധം, അമിതാധികാര പ്രവണത, വിയോജിപ്പുകളോടുള്ള അസഹിഷ്ണുത, അധികാരത്തിനോടുള്ള എതിര്‍പ്പിനെ എങ്ങനെ കാണുന്നു എന്നുള്ളത്. വ്യക്തിയെന്ന നിലയില്‍ പൗരന്റെ അന്തസ്സിനെ അധികാരങ്ങളെ അവകാശങ്ങളെ ഭരണകൂടം എങ്ങനെയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അടിയന്തരാവസ്ഥ തരുന്നത്. ആ ഉത്തരം ഇന്നത്തെ അമിതാധികാരത്തിന്റെ, ജനാധിപത്യ വിരുദ്ധമായിട്ടുള്ള ഭൂരിപക്ഷു പ്രമത്തതയില്‍ അധിഷ്ഠിതമായിട്ടുള്ള വര്‍ഗ്ഗീയതയുടെ കാലത്തും അതിന് പ്രസക്തിയുണ്ട്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയുടെ അന്‍പത് വര്‍ഷങ്ങള്‍ നമ്മളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥ നിര്‍ഭരമായ ഓര്‍മ്മയായി മാറുന്നത്. നമ്മുടെ ജാഗ്രതയ്ക്ക് ഇന്ധനം നല്‍കുന്ന ഓര്‍മ്മയായി മാറുന്നത്.