നായാട്ടിലെ നോൺ മലയാളി സ്ലാങ് പ്രയാസമായിരുന്നില്ല, നിരന്തരം പ്രാക്ടീസ് ചെയ്തു; യമ ഗിൽഗിമേഷ്

നായാട്ട് സിനിമ കണ്ട് കഴിഞ്ഞ പ്രേക്ഷകൻ കൂടുതലായി തിരക്കിയത് സിനിമയിലെ അനുരാധ ഐപിഎസുകാരിയെ അവതരിപ്പിച്ച കഥാപാത്രത്തെയാണ്. എഴുത്തുകാരിയും, തീയറ്റർ ആർട്ടിസ്റ്റുമായ യമ ഗിൽഗിമേഷാണ് സിനിമയിലെ അനുരാധയെ അപാരമായ കയ്യടക്കത്തോടെ അവതരിപ്പിച്ചത്. സിനിമകളിലെ ആക്ടിങ് മെത്തഡോളജിയോടുള്ള വിയോജിപ്പ് കൊണ്ടാണ് അവസരങ്ങൾ കിട്ടിയിട്ടും ഒഴിഞ്ഞു മാറിയത്. എങ്ങനെയാണ് നായാട്ടിലേയ്ക്ക് വന്നു ചേർന്നതിനെക്കുറിച്ച്‌ യമ ഗിൽഗിമേഷ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

യമ ഗിൽഗിമേഷ് അഭിമുഖത്തിൽ പറഞ്ഞത്

സിനിമയിൽ അഭിനയിക്കുവാൻ താത്പര്യമില്ലാത്ത ആളാണ്. പുതിയ ഗ്രൂപ്പിനോട് ചേരാൻ എനിക്ക് അല്പം ബുദ്ധിമുട്ടാണ് . ഞാൻ തീയറ്ററാണ് പഠിച്ചത് . ആക്ടിങ് പഠിക്കുന്ന സമയത്തും ചെറിയ സിനിമകളിൽ അഭിനയിക്കുവാൻ അവസരം കിട്ടിയിട്ടുണ്ട് . പഠനം കഴിഞ്ഞ് കുറെ വർഷങ്ങൾക്ക് ശേഷമാണ് വിപിൻ വിജയ്‌യുടെ രണ്ട് സിനിമകളിൽ അഭിനയിക്കുന്നത് . റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു. എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം. പൊതുവെ റിയലിറ്റിസ്റ്റിക് ആയ കഥാപാത്രങ്ങളോടാണ് എല്ലാവർക്കും താത്പര്യം.

ഞാൻ നോവൽ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് മാർട്ടിൻ പ്രക്കാട്ട് നായാട്ട് സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. കഥ കേട്ടപ്പോൾ ഓക്കേ ആയി തോന്നി. പിന്നെ ഷാഹി കബീർ എനിക്ക് സിനിമയുടെ സ്ക്രിപ്റ്റ് അയച്ച് തന്നു. തിരക്കഥയും വായിച്ച് കഴിഞ്ഞപ്പോൾ സിനിമ ചെയ്യാമെന്ന് തോന്നി. പിന്നെ മാർട്ടിനെ നേരിട്ട് കണ്ട് കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. ആദ്യമവർ പുറത്തുള്ള ആർട്ടിസ്റ്റിനെയായിരുന്നു നോക്കിയത്. പക്ഷെ സിനിമ സിങ്ക് സൗണ്ട് ആയതിനാൽ ഭാഷ ഒരു പ്രശ്നമാകും. പിന്നെ എന്നെ കണ്ടാലും ഒരു നോൺ മലയാളി ലുക്കാണ് . ഓട്ടോക്കാർ എപ്പോഴും എന്നോട് കൂടുതൽ കാശ് ചോദിക്കാറുണ്ട് . സിനിമയിലെ നോൺ മലയാളി ഭാഷ അത്ര പ്രയാസമായിരുന്നില്ല. പക്ഷെ ഞാനത് നിരന്തരം പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു. ആളുകളോട് സംസാരിക്കുമ്പോഴും ആ സ്ലാങിലായിരുന്നു സംസാരിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in