
അൻപോട് കണ്മണി എന്ന സിനിമയ്ക്ക് വേണ്ടി തലശ്ശേരി ഭാഷയുടെ ശൈലി പഠിക്കാൻ കഷ്ടപ്പെട്ടുവെന്ന് നടനും സംവിധായകനുമായ അൽത്താഫ് സലിം. ചിത്രത്തിലേക്ക് വരുമ്പോൾ അർജുൻ അശോകനായിരുന്നു ധൈര്യം. ഭാഷ കൈകാര്യം ചെയ്യാൻ സിനിമയുടെ എഴുത്തുകാരൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഒരുക്കങ്ങൾ വേണ്ടി വന്നിട്ടില്ലെന്ന് അൽത്താഫ് സലിം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അൽത്താഫ് സലിം പറഞ്ഞത്:
സിനിമയിൽ അർജുൻ അശോകൻ ഒക്കെ എറണാകുളം സ്ലാങ് പിടിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ അൻപോട് കണ്മണിയിലേക്ക് പോകുന്നത്. കൊറച്ചു കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിലെ തലശ്ശേരി ഭാഷ കൈകാര്യം ചെയ്തത്. വരികൾ മനഃപാഠമാക്കി. സഹായിക്കാൻ സിനിമയുടെ എഴുത്തുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ച് ഭാഷയുടെ വശങ്ങൾ മനസ്സിലാക്കി. ഈ സിനിമയ്ക്ക് വേണ്ടി മാത്രമേ ഇത്രയും ഒരുക്കങ്ങൾ ഉണ്ടായിട്ടുള്ളൂ. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഇത്രയും ഒരുക്കങ്ങൾ ഉണ്ടായിരുന്നില്ല. ഭാഷയുടെ ശൈലി പഠിച്ചെടുക്കുക എന്നതാണ് നോക്കിയത്. വരികൾ കൃത്യമായി പറയുക എന്നതായിരുന്നു ശ്രദ്ധ. ആ ദേശത്തുള്ള ആരെങ്കിലും സിനിമ കണ്ടാലേ കൃത്യമായി വന്നിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. കൃത്യമായ ഒരു ഫീഡ്ബാക്ക് അപ്പോഴാണ് ലഭിക്കുക.
അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അന്‍പോട് കണ്‍മണി'. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. അൻപോട് കണ്മണി എന്ന സിനിമയിൽ സംസാരിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്ന് നടൻ അർജുൻ അശോകൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടികൾ ഉണ്ടാകാതിരിക്കുമ്പോൾ ദമ്പതികൾ നേരിടുന്ന പ്രശ്നനങ്ങളാണ് സിനിമയിൽ പറയുന്നത്. നര്‍മ്മത്തിനും ആക്ഷേപ ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'അൻപോട് കണ്‍മണി' എന്ന് പുറത്തുവിട്ട അപ്‌ഡേറ്റുകൾ സൂചന നൽകുന്നത്. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.