ചരിത്രം തിരുത്തുമോ മിശിഹ?; സെമിയില്‍ മെസ്സി കുറിക്കാന്‍ പോകുന്ന റെക്കോര്‍ഡുകള്‍

ചരിത്രം തിരുത്തുമോ മിശിഹ?; സെമിയില്‍ മെസ്സി കുറിക്കാന്‍ പോകുന്ന റെക്കോര്‍ഡുകള്‍

ആധുനിക ഫുട്ബാളിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ലയണല്‍ മെസ്സി ഇന്ന് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയുമായി സെമി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് പഴങ്കഥയാകുക. ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗം ഈ മുപ്പത്തഞ്ചാം വയസ്സിലും അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് മെസ്സി ഖത്തറില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ബാറ്റിസ്റ്റ്യൂട്ടോയുടെ ഗോളുകളുടെ റെക്കോര്‍ഡിനൊപ്പം എത്തി നില്‍ക്കുകയാണ് മെസ്സി. ഇതുവരെ 10 ഗോളുകളാണ് മെസ്സി ലോകകപ്പുകളിലാകെ നേടിയിട്ടുള്ളത്, ഇതില്‍ 4 ഗോളുകളും ഖത്തറിലാണ്. ഏഴ് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ മെസ്സിക്ക് ഇന്ന് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറും.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കളികളില്‍ ബൂട്ടണിഞ്ഞതിന്റെ റെക്കോര്‍ഡിലേക്കും മെസ്സിക്കിനി ഒരു കളിയകലം മാത്രമാണുള്ളത്. ജര്‍മ്മന്‍ ഇതിഹാസ താരം മിറോസ്‌ളാവ് ക്‌ളോസെയുടെ പേരിലായിരുന്ന 24 മത്സരങ്ങള്‍ എന്ന റെക്കാര്‍ഡിനൊപ്പം എത്തിയ മെസ്സിക്ക് ഇന്നത്തെ സെമിഫൈനലോടെ ആ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിടാം.

ലോകകപ്പില്‍ കൂടുതല്‍ കളികളില്‍ ടീമിനെ നയിച്ച റാഫേല്‍ മാര്‍ക്കേസിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ഇന്നത്തെ മത്സരം മാത്രം മതി. ഇതുവരെ 2,104 മിനിറ്റ് ആണ് മെസ്സി ലോകകപ്പില്‍ കളത്തിലുണ്ടായിരുന്നത്. ഇറ്റലിയുടെ പൗലോ മാല്‍ഡിനിയുടെ റെക്കോര്‍ഡ് ആയ 2,217 മറികടക്കാന്‍ ഇന്നത്തെ സെമി പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടാല്‍ മതി. അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത ആറ് പേരില്‍ ഒരാളും മെസ്സിയാണ്. മെസ്സിയുടെ അര്‍ജന്റീന കിരീടനേട്ടത്തോടെയാണ് ഖത്തറില്‍ നിന്ന് മടങ്ങുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ കളി ജയിച്ച താരമെന്ന റെക്കോര്‍ഡ് കൂടി മെസ്സിക്ക് സ്വന്തമാകും.

തീപാറിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമിയിലെത്തിയത്. അതേസമയം ബ്രസീലിനെ മടക്കിയയച്ച ആത്മവിശ്വാസത്തിലാണ് ലുക്കാ മോണ്‍ഡ്രിച്ചിന്റെ ക്രൊയേഷ്യ. ഇന്ന് രാത്രി 12:30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന ക്രൊയേഷ്യ പോരാട്ടം.

Related Stories

No stories found.
logo
The Cue
www.thecue.in