പോര് തീരാതെ എം.എസ്.എഫ്; സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്ന് മണ്ഡലം കമ്മിറ്റി

പോര് തീരാതെ എം.എസ്.എഫ്; സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്ന് മണ്ഡലം കമ്മിറ്റി

സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ എം.എസ്.എഫില്‍ വീണ്ടും പ്രതിഷേധം. പി.കെ നവാസ് ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റികള്‍ രംഗത്ത്. സംസ്ഥാന നേതൃത്വത്തോട് സഹകരിക്കില്ലെന്ന് മലപ്പുറം മങ്കട മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. സംഘടനയ്ക്കകത്ത് ഭൂരിപക്ഷമുണ്ടാക്കാനാണ് പി.കെ നവാസിന്റെ നീക്കമെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സംഘടനാ പ്രശ്‌നങ്ങള്‍ അവസാനിച്ചു ഒന്നിച്ച് മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് പി.കെ നവാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന അംഗങ്ങളെ ഒഴിവാക്കി തനിക്കൊപ്പം നില്‍ക്കുന്നവരെ പി.കെ നവാസ് പ്രധാന സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്തത്. ജില്ലാ പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറിമാരെയും ഏറ്റവും സീനിയറായ അംഗങ്ങളെയുമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാറുള്ളത്. ഇത്തവണ പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി. സ്വന്തം മണ്ഡലം പ്രസിഡന്റും ഇതിലുണ്ട്.

ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള മാനദണ്ഡമെന്ന് ആരോപണമുണ്ട്. മുതിര്‍ന്ന ജില്ലാ ഭാരവാഹികളെയടക്കം മാറ്റിനിര്‍ത്തിയതായും പരാതിയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പി.കെ നവാസിന്റെ വിശദീകരണം.

മങ്കട മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചയാളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിനെത്തുടര്‍ന്നാണ് പരസ്യമായി നിസ്സഹകരം പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റിനെയായിരുന്നു സംസ്ഥാന വിംങ് കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. ഈ നിര്‍ദേശം അവഗണിച്ച സാഹചര്യത്തില്‍ ജില്ലാ സംസ്ഥാന കമ്മിറ്റികളോട് സഹകരിക്കില്ലെന്ന് മങ്കര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മണ്ഡലം ലീഗ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിതെന്നും സര്‍ക്കുലറിലുണ്ട്. പി.കെ നവാസിനെതിരെ കൂടുതല്‍ കമ്മിറ്റികള്‍ രംഗത്തെത്തുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in