'സര്‍ക്കാര്‍ തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണം'; കല്ലിടല്‍ നിര്‍ത്തിയത് ഐതിഹാസിക സമരത്തിന്റെ വിജയമെന്ന് വി.ഡി സതീശന്‍

'സര്‍ക്കാര്‍ തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണം'; കല്ലിടല്‍ നിര്‍ത്തിയത് ഐതിഹാസിക സമരത്തിന്റെ വിജയമെന്ന് വി.ഡി സതീശന്‍

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് ഐതിഹാസിക സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന് യു.ഡി.എഫ് ആദ്യം തന്നെ പറഞ്ഞതാണ്. എന്നാല്‍ അത് ചെവികൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ പിന്‍മാറ്റമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ അഭിപ്രായം ആദ്യം ചെവി കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോഴെവിടെ നിന്നാണ് ഈ ബോധ്യമുണ്ടായതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഗവണ്‍മെന്റ് ജനങ്ങളോട് തെറ്റ് സമ്മതിക്കണം. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെ റെയിലിന്റെ സാമൂഹികാഘാത സര്‍വേ ഇനിമുതല്‍ ജിപിഎസ് മുഖേന നടത്താനാണ് റവന്യുവകുപ്പിന്റെ ഉത്തരവ്. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം വച്ചെങ്കിലും ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in