'മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്ക്, ജീവന് ഭീഷണിയുണ്ട്'; ആരോപണവുമായി സ്വപ്‌ന സുരേഷ്

'മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്ക്, ജീവന് ഭീഷണിയുണ്ട്'; ആരോപണവുമായി സ്വപ്‌ന സുരേഷ്

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. 2016 ല്‍ മുഖ്യമന്ത്രിക്ക് വേണ്ടി കറന്‍സി അടങ്ങിയ ബാഗ് കടത്തിയെന്നാണ് വെളിപ്പെടുത്തല്‍. വിഷയത്തില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പങ്കിനെ പറ്റിയും എറണാകുളം കോടതിയില്‍ രഹസ്യ മൊഴി നല്‍കി. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെടി ജലീല്‍ എന്നിവരുടെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് പറഞ്ഞത്,

'ഇതില്‍ പങ്കുള്ളവരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കി. ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനാവില്ല. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ആദ്യമായി ശിവശങ്കര്‍ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യില്‍ ബാഗ് കൊടുത്തുവിട്ടു. ബാഗില്‍ കറന്‍സിയാണെന്ന് ഞങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പില്‍ മറ്റെന്തൊക്കെയോ വച്ച് കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്'.

പല കാര്യങ്ങളും ഇനിയും പറയാനുണ്ടെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ടു തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുള്ളതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് ഇപ്പോള്‍ സ്വമേധയാ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയത് എന്നും സ്വപ്‌ന പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in